Kerala
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുത്ത കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ പൊലീസ് ഹാജരാക്കേണ്ട റിപ്പോർട്ട് ഇന്നും ഹാജരാക്കിയില്ല.
റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നു കേസ് നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ സമാനമായ വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽ കേസ് നടപടികൾ നിലനിൽക്കുന്നതിലാണ് ഇത്തരം കാലതാമസം ഉണ്ടാകാൻ കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റിയത്.തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
Movies
നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവ് ആന്റണി ഷോണും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷവാർത്ത പുറത്തറിയിച്ചത്. ഇരുവരുടെയും ഉറപ്പീര് കഴിഞ്ഞു.
‘‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ... എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്.’’ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചു.
മഞ്ഞുമ്മൽ ബോയ്സ്, ജാൻ ഇ മൻ സിനിമകളുടെ നിർമാതാവായ ആന്റണി ചുരുക്കം ചില സിനിമകളിൽ അഭിനേതാവായും അസോഷ്യേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി ഒരു സംരംഭക കൂടിയാണ്. മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറാണ്. 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019-ല്‍ ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ ടോപ്പ് 10 ലും അര്‍ച്ചന സ്ഥാനം പിടിച്ചിട്ടുണ്ട്.
കൂടാതെ 2018-ല്‍ മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയായായിരുന്നു അര്‍ച്ചന രവി.
Movies
വിവാഹം രഹസ്യമാക്കി നടത്തിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടി അനുമോൾ. തമിഴ്നാട് സ്വദേശി ഭുവനേഷിനെയാണ് അനുമോൾ വിവാഹം കഴിച്ചത്.
സന്തോഷകരമായ ഒരു കാര്യം മുൻകൂട്ടി കൊട്ടിഘോഷിക്കുമ്പോൾ അതിൽ തടസങ്ങളും നെഗറ്റിവിറ്റിയും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് അവസാന നിമിഷം മാത്രം തുറന്നു പറയാൻ തീരുമാനിച്ചതെന്ന് അനുമോൾ പറഞ്ഞു.
‘‘ഒടുവിൽ എന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ് നമ്മുടെ കുറച്ച് ഫോട്ടോഷൂട്ടും കാര്യങ്ങളുമൊക്കെ ആയിട്ട് ഇവിടെ ഹോട്ടലിൽ നിൽക്കുകയാണ്. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല.
ഇത് ഭുവനേഷ്. മുന്നോട്ട് പോകുന്തോറും കൂടുതൽ വിശേഷങ്ങളൊക്കെ പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച്ഡ് ആണോ, ലവ് മാര്യേജ് ആണോ എന്ന് കുറെ ചോദ്യങ്ങൾ ഒക്കെ ആയിരിക്കും.
ഇതെന്താ, എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാ തമിഴ് മലയാളം എന്നൊക്കെ. അതൊക്കെ വഴിയെ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പി. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം. പിന്നെ വേറെന്താ, ഭുവനേഷിന് എന്താ പറയാനുള്ളത്?" അനുമോൾ പറയുന്നു.
‘‘ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ വിവാഹ വാർത്ത പുറത്തു പറഞ്ഞിരിക്കുകയാണ്. ഇത്രയും മതി’’എന്നാണ് ഭുവനേഷ് പറഞ്ഞത്.
പുള്ളി കുറച്ചേ സംസാരിക്കുള്ളൂ, ഇനി നമ്മുടെ കുറെ ഫോട്ടോസും വിഡിയോസുമൊക്കെ വരുന്നുണ്ട്. ഞാൻ മുന്നേ കുറച്ച് വിഡിയോയൊക്കെ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ യൂട്യൂബിൽ അപ്ലോഡ് ചെയ്യും.
നിങ്ങൾ എല്ലാവരും കാണണം. പിന്നെ വേറെന്താ, വേറൊന്നുമില്ല, ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ലായിരുന്നു. ഇന്നും ഉറങ്ങിയിട്ടില്ല. കാരണം 12 മണിക്ക് റെഡിയാവാൻ കയറിയതാണ്, ഒരു നാലു മണിക്കാണ് ക്ഷേത്രത്തിൽ എത്തിയത്.
ഇനി ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഉണ്ട്, അപ്പൊ അതിന്റെ വിഡിയോയും കാര്യങ്ങളുമൊക്കെ കാണിച്ചു തരാം. അപ്പൊ ഇവിടുന്ന് നേരെ ഇനി മേക്കപ്പൊക്കെ ചെയ്ത് ഒരു കേരള വെഡ്ഡിംഗ്... റെഡ് സാരിയൊക്കെ ഉടുത്ത്... വേറൊരു പുതിയ മേക്കോവറിൽ വരാൻ പോവുകയാണ്. ഒപ്പം ഭുവനേഷുമുണ്ട്. പുള്ളിയും കുർത്ത പോലത്തെ ജുബ്ബയും മുണ്ടുമൊക്കെ വെറൈറ്റിയാട്ടായിരിക്കും. അപ്പൊ അതൊക്കെ കാണാനായിട്ട് എല്ലാവരും റെഡിയായിട്ടിരിക്കുക.
വീണ്ടും പറയാനുള്ളത് എന്ന് പറഞ്ഞാൽ, ഇപ്പോൾ കല്യാണം നേരത്തെ പറയാത്തത് എന്താണെന്നൊക്കെ ഒരുപാട് പേര് ചിന്തിക്കും. പറയാത്തത് എന്ന് വച്ചാൽ ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ, അപ്പൊ അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല... നമ്മളെ ഇഷ്ടമില്ലാത്ത, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. അപ്പൊ അതൊക്കെ ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ.
ആദ്യമേ എല്ലാവരോടും പറയാണ്ട് അവസാനം പുറത്തു പറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്, എന്റെ നല്ലതിനു വേണ്ടിയിട്ട്... നല്ലത് ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്, മോശം വിചാരിക്കുന്ന ആൾക്കാരും മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്. അപ്പൊ അതുകൊണ്ടാണ് കേട്ടോ.’’– അനുമോൾ പറയുന്നു.
Movies
സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിര്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂരിൽ വച്ച് നടന്ന താലിക്കെട്ടിൽ നടനും എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തു.
ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.
നടനും മോഡലുമാണ് ഭുവനേഷ് ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭുവന് 1.39 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. അതേ സമയം ഭുവന് ആരെയും തന്നെ ഫോളോ ചെയ്യുന്നുമില്ല.
മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയിയാണ് അനുമോൾ. കൂടാതെ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ്.
Movies
നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. അതിരടി, മിസ് ലിറ്റിൽ റാവുത്തർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്.
രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഈ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി എന്ന അടിക്കുറിപ്പോടെയാണ് ഷേർഷ വിവാഹ വിഡിയോ പങ്കുവച്ചത്.
‘വ്യത്യസ്തവഴികൾ, പ്രാർഥനകൾ ഒടുവിൽ ഒന്നായി, സർക്കാരിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് നടൻ വിവാഹ ഫോട്ടോകൾ പങ്കുവച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ ഷേർഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.
ബേസിൽ ജോസഫ്, നിഖില വിമൽ, കല്യാണി പണിക്കർ, ഗൗതമി നായർ, അരുൺ കുര്യൻ, അക്ഷയ് രാധാകൃഷ്ണൻ തുടങ്ങി നിരവധിപേർ ഇരുവർക്കും ആശംസകൾ അറിയിച്ചു.
ബാഡ്ബോയ്സ്’, നിഴൽ, മൂൺവാക്ക്, അതിരടി, മധുവിധു, ലിറ്റിൽ മിസ് റാവുത്തർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേർഷ.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനെത്താനുള്ള ഷേര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം
Kerala
കോൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു മെഡിക്കൽ വിദ്യാർഥി നൽകി പരാതിയിൽ ഐപിഎൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ താരം അഭിഷേക് പോറലാണ് അറസ്റ്റിലായത്.
ദം ദം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇമാമി സിറ്റിയിൽ വച്ചാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിംഗ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഹൂഗ്ലി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി പരാതി നൽകിയത്. കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. എന്നാൽ, അഭിഷേക് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം മുതലാണ് അകൽച്ച തുടങ്ങിയതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനുശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അഭിഷേക് താനുമായി അകൽച്ച കാണിച്ചുവരികയാണ്. ഇതിനുശേഷം തന്നെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു.
2023 മുതൽ ഡൽഹി ക്യാപിറ്റിൽസിനുവേണ്ടി കളിക്കുകയാണ് ഇടങ്കൈ ബാറ്ററായ അഭിഷേക്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പോയി കളിച്ചിട്ടുണ്ട്. ബംഗാളിനുവേണ്ടി 2021-22 മുതൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
National
ചിദംബരം(തമിഴ്നാട്): തുടർച്ചയായുള്ള വിവാഹാഭ്യർഥന നിരസിച്ചതിൽ പെൺകുട്ടിയുടെ കഴുത്തിൽ കുത്തി. അക്രമിയെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കൂടല്ലൂരിലെ കീഴമൂങ്കിലാടി ഗ്രാമത്തിലെ പെൺകുട്ടിയുടെ വീട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലികൾക്കായി എത്തിയ അയ്യപ്പൻ(27) പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു.
ഇതു നിഷേധിച്ചതോടെ അമ്മയില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ പെൺകുട്ടിയുടെ കഴുത്തിൽ കത്തിയശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
ചിദംബരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പോലീസ് തെരച്ചിൽ നടത്തുന്നതറിഞ്ഞ ഇയാളെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Movies
ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര്‍ ഖാന് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.
തന്റെ കുടുംബം എല്ലായ്പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.
'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.
റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.
ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Movies
നടി സ്വാതി റെഡ്ഡി വിവാഹിതയായി. സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. സ്വാതി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകാന്ത്. സ്വാതി തന്നെയാണ് വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്.
നോർത്ത് 24 കാതം, ആമേൻ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സ്വാതി. സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.
വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്.
Movies
ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ദീർഘകാല പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവഹാം. മുൻ ഭാര്യമാരും അവരുടെ മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറഞ്ഞിരുന്നു.
ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.
ആമിറിന്റെ മൂന്നാം വിവാഹമാണിത്. ഗൗരിയും ആമിറും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞിരുന്നു. മുന്‍ വിവാഹത്തില്‍ ഗൗരിക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.
Movies
നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ആ ഗുരുവായൂരപ്പനെ മലയാളികൾ മറക്കാനിടയില്ല. ഇപ്പോഴിതാ ആ വേഷം അവതരിപ്പിച്ച അരവിന്ദ് വിവാഹിതനായിരിക്കുന്നു. തന്റെ 50-ാം വയസിൽ.
സാധ്വി ആര്.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു.
2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ് അരവിന്ദ്.
Kerala
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.
ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും.
പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായാണ് വിവരം. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.
കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ് പി. ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ സുബൈർ, എം.ബി. സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സിപിഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.
ഇതേത്തുടർന്നു കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 20ലേക്കു മാറ്റി. സ്വകാര്യ ഹർജിയുടെ നടപടികൾക്കു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതു തുടരും. തിരുവനന്തപുരം പോക്സോ കോടതിയാണു ഹർജി പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മുൻ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി, ആക്ടിംഗ് ജില്ലാ സെക്രട്ടറി എ.എ. റഹീം, പൂവാർ അരുമാനൂർ നയ്യാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെണ്‍കുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ കാൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഇതാ വന്നിരിക്കുന്നു. സ്പൈർഡർമാൻ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറിയ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായിരിക്കുന്നു. രഹസ്യമായി നടന്ന ആ വിവാഹം ഹോളണ്ട് തന്നെയാണ് പരസ്യമാക്കിയത്.
കുറച്ചുനാളുകളായി ഇരുവരുടെയും രഹസ്യ വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നെങ്കിലും ഇതിലൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഹോളണ്ട് തന്നെ അത് വെളിപ്പെടുത്തിയപ്പോൾ ആരാധകർ തെല്ലൊന്നുമല്ല ആവേശത്തിലായിരിക്കുന്നത്. പ്രശസ്ത മാഗസിനായ എസ്ക്വയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ എഐ നിർമിതമായ വ്യാജ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
അഭിമുഖത്തിനിടയിൽ ഈ വ്യാജ ചിത്രങ്ങളെക്കുറിച്ചും ഇതേപ്പറ്റി കുടുംബാംഗങ്ങളോട് വിശദീകരിക്കേണ്ടി വന്നോ എന്നതിനെക്കുറിച്ചുമുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ഹോളണ്ട് അപ്രതീക്ഷിതമായി യഥാർഥ വിവാഹ വാർത്ത പുറത്തുവിട്ടത്.
‘‘ഇല്ല, എനിക്ക് ആരോടും വിശദീകരിക്കേണ്ടി വന്നില്ല. കാരണം അവരെല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ അവിടെ നേരിട്ടെത്തിയിരുന്നു,’’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഹോളണ്ടിന്റെ മറുപടി.
സെൻഡായയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ടോം ഹോളണ്ട് വാചാലനായി.
‘‘സിനിമാ മേഖല കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്. അവിടെ കാലത്തെ അതിജീവിക്കുന്ന ഒരു ശക്തമായ പങ്കാളിയെ ലഭിക്കുക എന്നത് വലിയ കാര്യമാണ്. എനിക്കുള്ള വ്യക്തിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവൾ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അവൾക്കൊപ്പം ആയിരിക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഇതുവരെ തോന്നിയിട്ടില്ലാത്തത്ര സുരക്ഷിതത്വവും പിന്തുണയുമാണ് അവൾ എനിക്ക് നൽകുന്നത്.’’
ഇതോടെയാണ് ഇരുവരുടെയും വിവാഹം അതീവ രഹസ്യമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇതിനകം തന്നെ കഴിഞ്ഞുവെന്ന കാര്യം ഔദ്യോഗികമായി വ്യക്തമായത്.
എന്നാൽ വിവാഹം എവിടെ വച്ചാണ് നടന്നതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ പങ്കുവയ്ക്കാൻ താരം തയ്യാറായില്ല. ഇതേക്കുറിച്ച് നിങ്ങൾക്ക് ഇനി ഇത്രമാത്രമേ ലഭിക്കൂ എന്ന് തമാശ രൂപേണ താരം കൂട്ടിച്ചേർത്തു.
2016-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: ഹോംകമിംഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ടോം ഹോളണ്ടും സെൻഡായയും ആദ്യമായി കണ്ടുമുട്ടുന്നത്. 2021-ലാണ് പ്രണയത്തിലാണെന്ന് ഇരുവരും തുറന്നുപറഞ്ഞത്.
ജൂലൈയിൽ റിലീസിനൊരുങ്ങുന്ന സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ, ക്രിസ്റ്റഫർ നോളന്റെ ദ് ഒഡീസി എന്നിവയാണ് ഇവർ ഒന്നിച്ചഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
Kerala
കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയാണ് അതിജീവിത. യുവതി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഓയോറൂമിൽ എത്തിച്ചാണ് പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് .തുടർന്ന് ദൃശ്യങ്ങൾ പകർത്തി. യുവതിയെ ലോഡ്ജ് മുറിയിൽ വെച്ച് ഭീഷണിപ്പെടുത്തി പീഡനവിവരങ്ങൾ മൊബൈൽ ഫോണിൽ വീഡിയോയിൽ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടരുകയുമായിരുന്നു.
വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് സംഭവം നടന്ന സ്ഥലം പരിഗണിച്ച് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Movies
സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ശ്രീജക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവാഹിതനായ വിവരം ശ്രീജിത്ത് തന്നെയാണ് പങ്കുവച്ചത്.
"നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മൾ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. ഞങ്ങളുടെ വിവാഹ വാർത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു'. ആനന്ദ് മധുസൂദനൻ കുറിച്ചു.
പി. ജയചന്ദ്രന്റെ ശബ്ദത്തിൽ വൻഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പാ.വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്.
സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചതും ആനന്ദ് തന്നെയായിരുന്നു.
Special News
വിവാഹം മിക്കവരുടേയും ജീവിതത്തിലെ ഒരു സ്പെഷൽ ഡേ ആയിരിക്കും. അതിന്റെ ആഘോഷമെന്നവണ്ണം ആർഭാട വിവാഹങ്ങൾ ഇന്നു സർവസാധാരണമായിരിക്കുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുമിച്ച് താമസിച്ചു തുടങ്ങിയതിനു ശേഷം വർധിച്ചു വരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും പീഡനങ്ങളും ആശങ്കയുളവാക്കുന്നതാണ്.
അടുത്തിടെ വലിയ ചർച്ചയായ ട്വിഷ ശർമയുടേയും ദീപികാ നഗറിന്റെയും ദുരൂഹമരണങ്ങൾ, നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികൾക്കു പോലും ഭർതൃ കുടുംബങ്ങളുടെ പീഡനത്തിൽനിന്നു രക്ഷപ്പെടാനാവുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്നു. മകൾ വിവാഹജീവിതത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടും തങ്ങൾ ‘അഡ്ജസ്റ്റ്’ ചെയ്യാൻ പറഞ്ഞെന്നു പരിതപിക്കുന്ന കുടുംബങ്ങൾ, ഇന്നും സമൂഹം സ്ത്രീകളുടെ സഹനത്തെ മഹത്വവൽക്കരിക്കുകയും വിവാഹമോചനത്തെ അപരാധമായി കാണുകയും ചെയ്യുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്. അതുകൊണ്ടൊക്കെയാവാം, പുതിയ തലമുറയിലെ പെൺകുട്ടികളിൽ വലിയൊരു ശതമാനം വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് പഠനങ്ങൾ!
വിവാഹത്തിൽ സ്ത്രീകൾ മാത്രമാണോ ഇരകൾ? അടുത്തിടെ, നടൻ ജയം രവി, താൻ സമ്പാദിക്കുന്ന പണം തനിക്ക് ഉപയോഗിക്കാൻ പോലും അനുവാദം വാങ്ങണമെന്ന്, താൻ ചെലവ് നോക്കുന്ന തന്റെ കുഞ്ഞുങ്ങളെ തനിക്ക് കാണാനോ സംസാരിക്കാനോ അനുവാദമില്ലെന്ന് ഒച്ചയുയർത്തിയും തൊണ്ട ഇടറിയും സംസാരിക്കുന്നതിനു താഴെ കമന്റ് ബോക്സുകളിൽ സമാനമായ അനുഭവങ്ങൾ വിവരിക്കുന്ന നിരവധി പുരുഷന്മാരെ കാണാം. ഇത്തരം വൈകാരിക, സാമ്പത്തിക ചൂഷണങ്ങളും പീഡനങ്ങളാണ്.
വിവാഹം എന്തിനാണ്? എന്തുകൊണ്ടാണത് നിരവധി പേർക്ക് ഊരാക്കുടുക്കും പേടിസ്വപ്നവും കൊലക്കയറുമാകുന്നത്?
ഹാപ്പി വെഡ്ഡിംഗ്!
നിങ്ങൾ എപ്പോൾ, എങ്ങനൊരാളെ വിവാഹം കഴിക്കണമെന്ന് ചുറ്റുമുള്ളവർ തീരുമാനിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നതായി കാണാം. ‘വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ?’ എന്നൊരു ചോദ്യം പോലും അവിടെ ഉണ്ടാകുന്നില്ല.
പെൺകുട്ടിക്ക് പതിനെട്ടു വയസ് തികയാൻ ക്ഷമയില്ലാത്തത് കൊണ്ട് പതിനേഴേ മുക്കാലിനേ വിവാഹം നടത്തിയത്, പ്ലസ് ടുവിനു പഠിക്കുന്ന ‘ഭാര്യ’ വീട്ടുപണി കാരണം സ്കൂളിൽ പോകാനാകാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തത് ഒക്കെ കേരളത്തിലാണ്! ഈ 2026 ലാണ്!! കടം കയറിയും സാമ്പത്തിക ബാധ്യത വന്നും നിരവധി ‘കുടുംബനാഥൻ’മാർ ജീവിതം സ്വയം അവസാനിപ്പിക്കുന്നതും, ഗാർഹിക പീഡനങ്ങളിൽ ഭാര്യ പരലോകത്തേക്കും ഭർത്താവ് ജയിലിലേക്കും പിരിഞ്ഞു പോകുന്നതും എത്രയൊക്കെ ചുറ്റും കണ്ടാലും പിന്നെയും വീടു വിറ്റും കടം വാങ്ങിയും ആർഭാടമായി മകളെ കെട്ടിച്ചു വിട്ട് നമ്മൾ ഒരു ഭാരമൊഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നു. ഉണ്ടായ ‘നഷ്ടം’ മകനൊരു വിവാഹം കഴിക്കുമ്പോൾ അവന്റെ ഭാര്യയിൽനിന്നു നികത്താമെന്നു കണക്കു കൂട്ടുന്നു. ഈ ബാർട്ടർ സിസ്റ്റമാണോ പരിശുദ്ധമെന്നു നമ്മൾ പറയുന്ന വിവാഹം?
ആണെങ്കിൽ, കാലാനുസൃതമായി അത് മാറേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു വിവാഹബന്ധത്തിന് പ്രസക്തമായി എനിക്ക് തോന്നിയ ചില കാര്യങ്ങൾ പങ്കു വയ്ക്കട്ടെ.
റൈറ്റ് പേഴ്സൺ അറ്റ് റൈറ്റ് ടൈം
തനിക്കു ചേരുന്നൊരാളെ കണ്ടെത്തുന്നത് രണ്ടു പേർക്കും അനുയോജ്യമായ സമയത്തു കൂടിയായിരിക്കണം. പലർക്കും ഭാവിയെ കുറിച്ച് കൃത്യമായി ഒരു ധാരണ ഉണ്ടാവുക ജോലി കിട്ടി സെറ്റിൽ ആകുമ്പോഴാവും. ഒപ്പം, ഫിനാൻഷലി ഇൻഡിപെൻഡന്റ് ആകുന്നത് സുരക്ഷിതത്വ ബോധവും നൽകും. അതിനു മുൻപേയുള്ള വിവാഹങ്ങൾ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധികളും പ്രതീക്ഷിക്കാതെയുള്ള ബുദ്ധിമുട്ടുകളും കൊണ്ട് ബന്ധത്തിന്റെ സ്വരച്ചേർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരുമിച്ചു പോകാൻ ഒരാൾ മാത്രം മറ്റൊരാൾക്ക് വേണ്ടി എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതും ഭാവിയിൽ പ്രശ്നങ്ങളും അകൽച്ചയും ഉണ്ടാക്കാം.
ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും
വിവാഹത്തിന്റെ പൊരുത്തത്തിൽ കോമൺ ഇന്ററസ്റ്റ് പോലെ തന്നെ പ്രധാനമാണ് ഒരേ വാല്യൂ സിസ്റ്റവും ചിന്താഗതിയും ശീലങ്ങളും. നമ്മുടെ താത്പര്യങ്ങൾ കാലക്രമേണ മാറും. പക്ഷേ ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും അടിസ്ഥാനമാണ്. അതിലെ യോജിപ്പില്ലായ്മ ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിലും കോൺഫ്ലിക്ട് ഉണ്ടാക്കും. പണം ചെലവഴിക്കുന്ന കാര്യങ്ങൾ മുതൽ ശരീര ശുചിത്വം വരെ, പേരന്റിംഗ് സ്റ്റൈൽ മുതൽ ഒരു വാർത്തയോടു പ്രതികരിക്കുന്ന രീതി വരെ വലിയ വഴക്കുകൾക്കു കാരണമായേക്കാം.
സൗഹൃദം എന്ന അടിത്തറ
പ്രണയവിവാഹമാണെങ്കിലും അറേഞ്ചജ് മാരേജ് ആണെങ്കിലും പങ്കാളികളാകുന്നവർ തമ്മിലുള്ള സൗഹൃദം വിവാഹജീവിതത്തിൽ പ്രധാനമാണ്. പ്രണയച്ചൂട് നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പങ്കാളികളെ ഒരുമിച്ച് ജീവിതത്തെ അഭിമുഖീകരിക്കാനും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി നിൽക്കാനും സഹായിക്കുന്നതു സൗഹൃദത്തിന്റെ ഊഷ്മളതയാണ്. ഒരുമിച്ച് ഒരു കുടുംബം കെട്ടിപ്പടുക്കുന്നത്, രണ്ടു നല്ല സുഹൃത്തുക്കൾ തുല്യമായി എഫേർട്ട് ഇട്ടു ചെയ്യുന്ന ഒരു പ്രോജക്ട് പോലെയാണെങ്കിൽ ആ പ്രോസസ് തന്നെ അവരെ ഒരുപാട് അടുപ്പിക്കും. അവർക്കിടയിൽ ടീം സ്പിരിറ്റ് ഉണ്ടാക്കിയെടുക്കും.
ഒരുമിച്ച് വളരുക
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ ഇണയായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിലൊരാളുടെ സ്വത്വമോ വ്യക്തിത്വമോ മറ്റൊരാൾക്കായി പണയം വയ്ക്കേണ്ടതില്ല. പകരം, രണ്ടുപേർക്കും ഒരുമിച്ച് വളരാനുള്ള ഒരവസരമായി ആ കൂട്ടിനെ കാണാം. സ്നേഹത്തിനൊപ്പം ഉത്തരവാദിത്തങ്ങളും ഒരുമിച്ചു പങ്കിടാം. മറ്റൊരാളെ വളരാനനുവദിക്കാതെ നിയന്ത്രിക്കുമ്പോൾ പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാതെയാകുന്നു. കുടുംബത്തിന്റെ മൊത്തം സന്തോഷത്തെയും ആരോഗ്യത്തെയും അതു ബാധിക്കും.
പ്രതിസന്ധികളിലും ബഹുമാനം നിലനിർത്തുക
പങ്കാളികൾക്കിടയിൽ കടുത്ത ഭിന്നത ഉടലെടുക്കുകയാണെങ്കിൽ അത് പരസ്പരം പരിഹരിക്കാനാകുന്നില്ലെങ്കിൽ പ്രഫഷണൽ ഹെൽപ് സ്വീകരിക്കേണ്ടതാണ്. പരസ്പരം ചെളിവാരി എറിയാതെ ബഹുമാനം നിലനിർത്തിക്കൊണ്ട് ഭിന്നതകളെ വിശകലനം ചെയ്യുക. മറ്റൊരു കുടുംബാംഗമോ സുഹൃത്തുക്കളോ മധ്യസ്ഥതയ്ക്കു വരുമ്പോൾ അവരുടെ അഭിപ്രായങ്ങൾ ബയസ്ട് ആകാൻ സാധ്യതയുണ്ട്. എന്നാൽ, നിങ്ങൾ പീഡനം നേരിടുകയാണെങ്കിൽ, അത് ആവർത്തിച്ചു കൊണ്ടേയിരിക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ കൃത്യമായി അഡ്രസ് ചെയ്യുക.
ഹാപ്പി വെഡിംഗല്ല, ഹാപ്പി മാര്യേജ് ആവണം നമ്മുടെ ഉദ്ദേശ്യം.
National
മൊറേന: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.
2025 മാർച്ച് 30ന് പ്രതി യുവതിയെ കാറിൽ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബൽഗഡിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയിൽ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
Movies
നടൻ ആമിർ ഖാൻ വിവാഹിതനാകാനൊരുങ്ങുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായിട്ടാണ് താരം വിവാഹം കഴിക്കുന്നത്. അടുത്ത മാസം അഞ്ചിനായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ആമിറിന്റെ മൂന്നാം വിവാഹമാണിത്.
തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.
ഗൗരിയും ആമിർ ഖാനും പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്.
ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു.
ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.
രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ നടി റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.
മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.
Movies
നടൻ അർജുൻ ദാസ് വിവാഹിതനാകാൻ ഒരുങ്ങുന്നു എന്നതാണ് സോഷ്യൽ മീഡിയായിൽ അടക്കം പ്രചരിക്കുന്ന വാർത്തകളിലൊന്ന്. താരം ഉടനെ വിവാഹിതനാകാൻ പോകുന്നുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ വിവാഹനിശ്ചയമുണ്ടാവുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് താരത്തിന്റെ ടീം വ്യക്തമാക്കി.
വാർത്തയിൽ കഴമ്പില്ലെന്നാണ് അർജുൻ ദാസിന്റെ മാനേജർ എക്സിൽ കുറിച്ചത്. 'പ്രിയപ്പെട്ടവരേ, നടൻ അർജുൻ ദാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമസുഹൃത്തുക്കൾ ഞങ്ങളെ ബന്ധപ്പെട്ട് വ്യക്തത വരുത്തണം' എന്നായിരുന്നു മാനേജരുടെ പോസ്റ്റ്.
കൈതി, മാസ്റ്റർ, വിക്രം, ഗുഡ് ബാഡ് അഗ്ലി, തെലുങ്ക് ചിത്രമായ ദേ കോൾ ഹിം ഒ.ജി. എന്നീ സൂപ്പർതാര ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അർജുൻ.
Movies
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. സിനിമകളിലെ പ്രകടനം കൊണ്ടും രാഷ്ട്രീയ നിലപാടുകൾകൊണ്ടും വ്യക്തിജീവിതംകൊണ്ടും കങ്കണ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു കാരണമാകാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൻ തരംഗം സൃഷ്ടിക്കുന്നത്.
മുംബൈയിലെ ഒരു തിയറ്ററിന് പുറത്തുനിന്നുള്ള കങ്കണയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സാധാരണ പിങ്ക് ചുരിദാർ ധരിച്ച്, കണ്ണടവച്ച് കാറിലേക്ക് പോകുന്ന കങ്കണയുടെ കഴുത്തിൽ ഒരു താലിയും കൈകളിൽ പച്ച വളകളും ഉണ്ടായിരുന്നു. ചില വീഡിയോകളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തിയതായും കാണാം.
ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ കങ്കണയെ പെട്ടെന്ന് കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടി. കങ്കണ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചോ?, ആരാണ് ആ ഭാഗ്യവാൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു.
എന്നാൽ, കങ്കണയുടെ ഈ ലുക്കിന് പിന്നിൽ യാതൊരുവിധ രഹസ്യവുമില്ല എന്നാണ് പിന്നീടു പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം, കങ്കണ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ "ക്വീൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ "ക്വീൻ 2' എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. മുംബൈയിലെ ഗെയ്റ്റി ഗാലക്സി തിയറ്ററിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.
ഷൂട്ടിംഗിനിടയിൽ താരത്തിന് പെട്ടെന്ന് ഒരു ദന്തഡോക്ടറെ കാണാൻ പോകേണ്ടി വന്നു. കനത്ത സുരക്ഷയോടെ തിടുക്കത്തിൽ ഇറങ്ങിയതിനാൽ സിനിമയിലെ വേഷവും മേക്കപ്പും മാറ്റാൻ കങ്കണയ്ക്ക് സമയം ലഭിച്ചില്ല. പുറത്ത് പാപ്പരാസികൾ കാത്തുനിൽക്കുന്നുണ്ടെന്ന് താരം അറിഞ്ഞിരുന്നതുമില്ല. കങ്കണ കാറിലേക്ക് കയറിപ്പോയതിന് പിന്നാലെ ഈ വേഷത്തിലുള്ള വീഡിയോ വൈറലാകുകയും അത് രഹസ്യ വിവാഹ വാർത്തയായി പ്രചരിക്കുകയുമായിരുന്നു.
സിനിമയിൽ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിതെന്ന് പിന്നീട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹമായിട്ടില്ലെന്നും, താൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് ലോകം മുഴുവൻ അറിയിച്ചുകൊണ്ട് വളരെ ഗംഭീരമായി മാത്രമേ ചെയ്യുകയുള്ളൂ എന്നും ഒളിച്ചോടിയോ രഹസ്യമായോ വിവാഹം കഴിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
സിനിമയിലെ വേഷത്തിന്റെ പേരിലാണ് ഈ പുതിയ വിവാഹ വാർത്ത പ്രചരിച്ചതെങ്കിലും, കങ്കണയുടെ പ്രണയ ജീവിതം മുന്‍പം വലിയ രീതിയിൽ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. കങ്കണ സിനിമയിലെത്തുന്ന തുടക്കകാലത്ത് പ്രായത്തിൽ വളരെ മുതിർന്നതും വിവാഹിതനുമായ നടൻ ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.
പിന്നീട് ഈ ബന്ധം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളിലാണ് അവസാനിച്ചതെന്ന് കങ്കണ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
'രാസ് 2' എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് നടൻ ശേഖർ സുമന്റെ മകനായ അധ്യായൻ സുമനുമായി കങ്കണ പ്രണയത്തിലായി. എന്നാൽ, ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കങ്കണ തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും കഠിനമായി പീഡിപ്പിച്ചെന്നും പിൽക്കാലത്ത് അധ്യായൻ ആരോപിച്ചത് വലിയ വിവാദമായിരുന്നു.
ബോളിവുഡിനെ തന്നെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദ പ്രണയമായിരുന്നു കങ്കണയും ഋതിക് റോഷനും തമ്മിലുണ്ടായിരുന്നത്. "ക്രിഷ് 3' എന്ന ചിത്രത്തിന്റെ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഋതിക് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും കങ്കണ അവകാശപ്പെട്ടു. എന്നാൽ ഋതിക് ഇത് പൂർണമായും നിഷേധിക്കുകയും കങ്കണയ്ക്ക് മാനസിക പ്രശ്നങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുകാലമായി ഒരു വിദേശിയായ ബിസിനസുകാരനുമായി കങ്കണ പ്രണയത്തിലാണെന്ന് ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
National
ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി ട്വിഷ ശർമ(33) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള അഭിഭാഷകൻ സമർത് സിംഗ് ആണ് ട്വിഷയുടെ ഭർത്താവ്. മകൾ ഭർതൃഗൃഹത്തിൽ കടുത്ത പീഡനം നേരിട്ടിരുന്നുവെന്ന് ട്വിഷയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഈ മാസം 12-ാം തീയതി രാത്രിയാണ് ട്വിഷ മരിക്കുന്നത്.
സംഭവ ദിവസം രാത്രി 10.05ന് ട്വിഷ മാതാവിനെ ഫോണിൽ വിളിച്ച് ഭർതൃഗൃഹത്തിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വിഷയുടെ ഭർത്താവ് മുറിയിൽ പ്രവേശിച്ചപ്പോൾ ഇവർ കോൾ കട്ട് ചെയ്തു.
പരിഭ്രാന്തരായ തങ്ങൾ ട്വിഷയെയും സമർത് സിംഗിനെയും സമർതിന്റെ മാതാവ് ഗിരിബാല സിംഗിനെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ട്വിഷയുടെ സഹോദരനും ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ പറഞ്ഞു.
പത്ത് മിനിറ്റിനുശേഷം രാത്രി 10:15 ന്, ഗിരിബാല സിംഗ് കോൾ എടുത്തു. മകളെ ചെന്ന് നോക്കാൻ ട്വിഷയുടെ കുടുംബം ഗിരിബാല സിംഗിനോടു ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് മിനിറ്റിനുശേഷം, രാത്രി 10:20 ന്, ട്വിഷ ശ്വസിക്കുന്നില്ലെന്ന് ഗിരിബാല സിംഗ് ഇവരെ അറിയിച്ചു.
ട്വിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സമർത് സിംഗിന്റെ കുടുംബം ചികിത്സ മനപൂർവം വൈകിപ്പിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. ട്വിഷയെ 11.30നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സഹോദരൻ പറഞ്ഞു.
ട്വിഷ മാനസിക പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഗർഭം അലസിപ്പിക്കാൻ ട്വിഷയെ നിർബന്ധിച്ചുവെന്നും മേജർ ശർമ ആരോപിക്കുന്നു.
"ഗർഭിണിയായ സമയത്ത്, ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ട്വിഷയെ കടുത്ത സമർദ്ദത്തിലാക്കി. എന്നാൽ കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു ട്വിഷയുടെ ആഗ്രഹം. അവിഹിത ബന്ധത്തിലുള്ള ഗർഭമാണിതെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. തുടർച്ചയായ മാനസിക സമർദ്ദങ്ങൾക്ക് വഴങ്ങി ഗർഭം അലസിപ്പിക്കാൻ ട്വിഷ സമ്മതിക്കുകയായിരുന്നുവെന്ന് മേജർ ശർമ വ്യക്തമാക്കി'.
സ്ത്രീധനം ആവശ്യപ്പെട്ടും ട്വിഷയെ ഭർതൃബന്ധുക്കൾ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. വിവാഹ സമ്മാനമായി പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറണമെന്ന് ആവശ്യപ്പെട്ടും ട്വിഷയെ ഇവർ പീഡിപ്പിച്ചുവെന്ന് സഹോദരൻ പറയുന്നു.
കഴുത്തിൽ കുരുക്ക് മുറുകിയുള്ള മരണമാണ് ട്വിഷയുടേതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇവരുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുടെയും ചതവുകളുടെയും പാടുകൾ ഉണ്ട്. രാസ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറികളിലേക്ക് അയച്ചു.
ട്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയും സമർത് സിംഗ് ഭർത്താവ് അഭിഭാഷകനുമായതിനാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും കുടുംബം ഭയപ്പെടുന്നുണ്ട്. അതിനാൽ, ഭർതൃഗൃഹം സീൽ ചെയ്യാൻ അവർ പോലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംപിയിൽ വിവാഹ സൽക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്ഐ പള്ളിയിൽ വച്ചായിരുന്നു വിവാഹം.
ചടങ്ങുകൾക്ക് ശേഷം വിവാഹ സൽക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിംഗ് ജീവനക്കാർ മേശ വൃത്തിയാക്കുകയായിരുന്നു.
മറ്റൊരു മേശയിൽ ഇരിക്കാൻ കേറ്ററിംഗ് ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചു. ഇതിനിടെ ബന്ധുക്കളിലൊരാൾ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുടെ മകൻ ജീവയുടെ തലയിൽ പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
തുടർന്ന് കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരായ മൂന്നുപേർക്കും ബന്ധുക്കളായ അഞ്ച് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല.
Kerala
കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പട്ടികജാതി വിദ്യാർഥിനിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച കേസില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നാളെ ദേശീയ എസ് സി എസ് ടി കമ്മീഷന് മുന്‍പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നേരത്തെ കമ്മീഷന് ഈ വിഷയത്തില്‍ നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ജനന രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായെന്നു കണ്ടെത്തിയിരുന്നതായി അദ്ദേഹം കമ്മീഷനെ അറിയിക്കും.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസിന് മുന്‍പാകെ പെണ്‍കുട്ടി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രായപൂര്‍ത്തിയായി എന്നു രേഖപ്പെടുത്തിയിരുന്നു. അതേ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.
വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.
Movies
സിനിമയിലെന്ന പോലെ യഥാർഥ ജീവിതത്തിലും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകും എന്നു കരുതുന്ന നിരവധി പേരുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹമുണ്ടാകുമെന്നും പലപ്പോഴും വാർത്തകൾ പരന്നിട്ടുമുണ്ട്.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള ചർച്ചകൾക്ക് വീണ്ടും വിരാമമിട്ടിരിക്കുകയാണ് കല്യാണിയുടെ അമ്മ നടി ലിസി ലക്ഷ്മി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.
‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്.
ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി.
പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ,
‘‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ.
അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.’’ ആലപ്പി അഷറഫ് തന്റെ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്.
NRI
ഡബ്ലിൻ:അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മേയ് 23, 24, 25 തീയതികളിൽ നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനിലാണ് നടത്തപ്പെടുന്നത്.
ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
ഡബ്ലിൻ സീറോമലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഈ വർഷം ജൂൺ 26, 27, 28, നവംബർ 6, 7, 8 തീയതികളിലും കോഴ്സുകൾ ഉണ്ടായിർക്കും.
ഈ കോഴ്സുകളിലേക്കും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിശദവിവരങ്ങൾ അയർലൻഡ് സീറോമലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കൽ - +353 894 884 733, ആൽഫി ബിനു - +353 87 767 8365, ലിജി ലിജോ - +353 86 303 4930.
Movies
സിനിമയിൽ നിന്നും പിൻമാറുകയാണെന്നും കുടുംബജീവിതത്തിന് പ്രാധാന്യം നൽകാൻ പോകുകയാണെന്നും വരുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി തൃഷ. താനായി എന്തെങ്കിലും കൂട്ടി ചേർക്കാനുണ്ടോ എന്നും അതോ ഇന്നത്തെ കെട്ടുകഥകളുടെ ക്വോട്ട കഴിഞ്ഞോ എന്നും നടി ചോദിക്കുന്നു.
ഞാൻ സിനിമ വിട്ടെന്നും, വലിയ ധനികനായ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും, ഇന്നലെ രണ്ടു വയസ് തികഞ്ഞ നാല് ഇരട്ടക്കുട്ടികളെ വളർത്തുകയാണെന്നും കേൾക്കുന്നു! ഇനി ഞാൻ എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ, അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വോട്ട നമ്മൾ തികച്ചോ?’’തൃഷ പുച്ഛത്തോടെ ചോദിച്ചു.
നടി അഭിനയം ഉപേക്ഷിച്ചെന്നും ധനികനുമായുള്ള രഹസ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു വാർത്ത പരന്നത്.
ഈ ഗോസിപ്പുകൾക്കിടയിൽ നടനും നിര്‍മാതാവുമായ ചിത്ര ലക്ഷ്മണന്റെ പ്രതികരണവും ചർച്ചയായി. തൃഷ അഭിനയം നിര്‍ത്തുന്നു എന്നത് സത്യമാണ്, അപ്രോച്ച് ചെയ്തപ്പോള്‍ തൃഷ സിനിമകള്‍ നിരസിച്ചതായി ചില നിര്‍മാതാക്കള്‍ തന്നോട് പറഞ്ഞു എന്നാണ് ചിത്ര ലക്ഷ്മണ് പറഞ്ഞത്.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം.
ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി യാത്ര ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ വിവാഹം നടത്തിയത്. ഇവരുടെ വിവാഹ സൽക്കാരം നേരത്തെ നിശ്ചയിച്ച പ്രകാരം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ നടത്തി.
അതേസമയം, വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ ലേക്ഷോറിലെ അത്യാഹിത വിഭാഗത്തിൽ വച്ച് താലി ചാർത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് യുവതിയും യുവാവും ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ ഭാഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്.
ഇരുവരും കൈകൾ കോർത്തുപിടിച്ച് നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു പറഞ്ഞു.
വിവരം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Movies
ത്രി ഡോട്സ് എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയായ തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി.
അവൻ ഇവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു. പിന്നീട് കൂതറ എന്ന ചിത്രത്തിലും തിളങ്ങി.
ജനനിയുടെ കരിയറില്‍ ഒരു വന്‍ ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ വിണ്മീന്..എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്. എന്നാൽ നായികാവേഷങ്ങൾ അധികം ലഭിക്കാതിരുന്നതിനാൽ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി.
Movies
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ഏറെക്കാലമായി പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് ഇപ്പോൾ പുതിയ വഴിത്തിരിവാണു ലഭിച്ചിരിക്കുന്നത്. അനുഷ്ക ഒരു ബിസിനസുകാരനുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വരൻ നടിയുടെ കുടുംബത്തിന് പരിചിതനായ ആളാണെന്നും കുടുംബതലത്തിൽ തന്നെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് സൂചന. ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടിയുടെയോ അവരുടെ ടീമിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എങ്കിലും, ഈ വർഷം തന്നെ വിവാഹം നടക്കാൻ സാധ്യതയുണ്ട്” എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.
സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ അനുഷ്കയും പ്രഭാസും തമ്മിലുള്ള പ്രണയ അഭ്യൂഹങ്ങൾ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇരുവരും പല തവണയും “നല്ല സുഹൃത്തുക്കൾ മാത്രമാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, താരത്തിന്റെ വിവാഹം വളരെ സ്വകാര്യമായി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലായിരിക്കും എന്നാണു സൂചന. 2025 ൽ പുറത്തിറങ്ങിയ ഘടി എന്ന ചിത്രത്തിലാണ് അനുഷ്ക ഒടുവിൽ അഭിനയിച്ചത്. ജയസൂര്യ നായകനായ കത്തനാർ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം എത്തുകയാണ്.പുതിയ പ്രോജക്റ്റുകളുമായി തിരക്കിലാണ് അനുഷ്ക. 44ാം വയസിൽ പുതിയ ജീവിതത്തിലേക്കു കടക്കുമോ എന്ന ചോദ്യമാണ് ആരാധകരുടെ മനസിൽ.
NRI
ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതയിലെ ക്നാനായ റീജിയണിന്റെ നേതൃത്വത്തിൽ വിവാഹ ഒരുക്ക കോഴ്സ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് മാർച്ച് ആറ് മുതൽ എട്ട് വരെ നടക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി യുവജനങ്ങൾ കോഴ്സിൽ പങ്കെടുത്തു.
ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ബിപി തറയിൽ, ഫാമിലി കമ്മിഷൻ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോൾ പുത്തൻപുരയിൽ, ആൻസി ചേലക്കൽ, ഷിബു ആൻഡ് നിമിഷ കളത്തികൊട്ടിൽ, ലിനു പടിക്കപ്പറമ്പിൽ, സിനു സുനിൽ കണ്ണാരത്തിൽ തുടങ്ങിയവർ വൈവാഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു.
തങ്ങൾ ആരംഭിക്കുവാൻ പോകുന്ന കുടുംബ ജീവിതവിജയത്തിന് ഈ കോഴ്സിലൂടെ നേടിയ അറിവുകൾ ഒരു മുതൽ കൂട്ടായിരുക്കും എന്ന് പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. വികാരി ജനറൽ ഫാ. തോമസ് മുളവനാൽ സമാപന കുർബാനക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
യുവജനങ്ങളെ പ്രതിനിധീകരിച്ച് നീൽ എടാട്ട്, തുഷാര കൊരട്ടിയിൽ എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ഈ ക്യാമ്പിന്റെ വിജയത്തിനായി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയുടെ തലസ്ഥാനത്തെ വിവാഹത്തിന് പ്രമുഖരുടെ വൻ നിര. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംപിയുമായ എ.എ. റഹിം എന്നിവർക്ക് പുറമേ മാധ്യമപ്രവർത്തകരുടെ വൻ പട തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.
ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വധൂവരന്മാർക്ക് ആശംസ നേരാനാണ് താൻ എത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വധൂവരന്മാർക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടിയും പറഞ്ഞു.
പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം വൈസ് പ്രസിഡന്റ് ജയനാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ മോണാലിസ തന്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. അച്ഛനിൽ നിന്നും രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി സംസാരിച്ചു. 18 വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്ന് പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേത്ത് മടങ്ങി. തുടർന്നാണ് ഇന്നു തന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. കുംഭമേളയിലെ വൈറൽ താരമായതോടെ പോണലിസയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടുപോകാൻ കേരളത്തിലെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി "കുംഭമേളയിലെ മൊണാലിസ' ഇന്നു വിവാഹിതയാകും. ഇന്നു വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.
തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹം ഇന്നു നടക്കും. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്.
ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ മോണാലിസ തന്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയായിരുന്നു. അച്ഛനിൽനിന്നു രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പതിനെട്ട് വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്നു പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേക്കു മടങ്ങി. തുടർന്നാണ് ഇന്നുതന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടു പോകാൻ കേരളത്തിലെത്തുകയായിരുന്നു.
ആരാണ് മൊണാലിസ?
2025ലെ പ്രയാഗ്രാജിലെ മഹാ കുംഭമേള നടക്കുന്നതിനിടയിലാണ് ഈ പതിനെട്ടുകാരി സോഷ്യൽ മീഡിയ സെൻസേഷനായി മാറിയത്. മാല വില്‍ക്കാനായി കുടുംബത്തോടൊപ്പം മേളയിലെത്തിയതായിരുന്നു പെൺകുട്ടി.
ഒരു ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതോടെ അവളുടെ തലവര മാറി. സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ശാന്തമായ മുഖഭാവവും പുഞ്ചിരിയും പ്രശസ്തമായ മൊണാലിസയെയാണ് ഒാർമിപ്പിക്കുന്നതെന്നു പലരും കമന്റ് ചെയ്തു. ഇതു വൈറലായി പടർന്നു കയറിയതോടെ ഭോൺസ്ലെ എന്ന പെൺകുട്ടിക്കു കുംഭമേളയിലെ മൊണാലിസ എന്ന വിളിപ്പേരും വീണു.
ഇതോടെ മാധ്യമങ്ങളും ആരാധകരും ഇടിച്ചുകയറി. ഒടുവിൽ കുംഭമേളയിൽ നിൽക്കാനാത്ത സ്ഥിതിയായി. ഒരൊറ്റ ചിത്രം ഇവളെ അന്താരാഷ്ട്ര പ്രശസ്തയാക്കി മാറ്റി.
മാറിയ ജീവിതം
പ്രശസ്തയായതോടെ നിരവധി ബ്രാൻഡുകൾ അവളെ തേടിയെത്തി. സനോജ് മിശ്ര സംവിധാനം ചെയ്ത ദി ഡയറി ഓഫ് മണിപ്പുരിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അവർ, കൂടാതെ അവരുടെ മ്യൂസിക് വീഡിയോ ദിൽ ജാനിയ ഇതിനകം തന്നെ യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി.
പി. ബിനു വർഗീസ് സംവിധാനം ചെയ്ത നാഗമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കും. ചിത്രത്തിൽ നടൻ കൈലാഷിനൊപ്പം അവർ അഭിനയിക്കും. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് ഇൻസ്റ്റാഗ്രാമിലും സജീവസാന്നിധ്യമാണ്.
International
തൃശൂർ: വിവാഹവാഗ്ദാനം നൽകി രണ്ടു യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്ചെയ്തത്.
കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.
Movies
രശ്മിക മന്ദാനയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരക്കൊണ്ട. വദിന (ചേട്ടത്തി) എന്നു വിളിച്ചുകൊണ്ടാണ് ആനന്ദ് രശ്മികയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്.
‘ആരാധകർ പലപ്പോഴും വദിനയ്ക്ക് (ചേട്ടത്തി), സുഖമാണോ?’ എന്ന് ചോദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരൻ വിവാഹിതനായിരിക്കുന്നു. ഏറ്റവും പോസിറ്റീവും കരുണയുള്ളതുമായ ഒരാളെ എനിക്ക് വദിനയായി ലഭിച്ചിരിക്കുന്നു. അവരുടെ ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പുഞ്ചിരിയോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആശംസിക്കുന്നു!. ആനന്ദ് കുറിച്ചു.
വിജയെയും രശ്മികയെയും ടാഗ് ചെയ്തുകൊണ്ടാണ് ആനന്ദ് കുറിപ്പ് പങ്കുവച്ചത്. വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
വിവാഹശേഷം ആദ്യമായി കാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് നവദമ്പതികളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഉദയ്പൂരിൽ നിന്നും തിരികെ പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു താരദമ്പതികൾ കാമറകൾക്ക് മുന്നിൽ പോസ് ചെയ്തത്.
രശ്മികയെ ചേർത്തു പിടിച്ച് നിൽക്കുന്ന വിജയ്യെ വീഡിയോയിൽ കാണാം. ശേഷം ഇരുവരും എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്.
മെറൂൺ നിറത്തിലുള്ള അനാർക്കലിയാണ് രശ്മികയുടെ വേഷം. ലൂസ് ഫിറ്റ് കുർത്തയും പാന്റുമാണ് വിജയ് ധരിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ കോക്ടെയിൽ പാർട്ടിയിൽ പങ്കെടുത്ത രാംചരണിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ശബരിമല ദർശനത്തിനായി വ്രതത്തിലുള്ള രാംചരൺ എന്തിന് ഈ മദ്യപാനവും ആഘോഷവും നടക്കുന്നിടത്ത് പങ്കെടുത്തു എന്നായിരുന്നു ചോദ്യം.
മാലയിട്ട് കറുപ്പുടുത്തായിരുന്നു താരം പാർട്ടിക്ക് എത്തിയത്. അല്ലു സിരീഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സ്വകാര്യ പാര്‍ട്ടിയിൽ രാം ചരൺ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.
മദ്യം വിളമ്പിയ കോക്ക്ടെയ്ൽ പരിപാടിയിൽ വ്രതത്തിലിരിക്കുന്ന ഒരാൾ എങ്ങനെ പങ്കെടുത്തു എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് കൃത്യമായ വിശദീകരണവുമായി അല്ലു സിരീഷ് തന്നെ രംഗത്തെത്തി.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റിലൂടെയാണ് സിരീഷ് കാര്യങ്ങൾ വ്യക്തമാക്കിയത്. പരിപാടിയിൽ മദ്യം വിളമ്പുന്നതിന് മുൻപേ തന്നെ രാം ചരൺ എത്തിയെന്നും, കുടുംബാംഗങ്ങളെ കണ്ട് ആശംസകൾ അറിയിച്ച് അദ്ദേഹം നേരത്തെ മടങ്ങിയെന്നും സിരീഷ് കുറിച്ചു.
‘ആഘോഷങ്ങളിൽ മദ്യം വിളമ്പി തുടങ്ങുന്നതിന് മുൻപ് തന്നെ സ്വാമി അവിടെ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കണ്ട് ആശംസകൾ അറിയിച്ച ശേഷം അദ്ദേഹം നേരത്തെ മടങ്ങുകയും ചെയ്തു. അയ്യപ്പ വ്രതത്തിന്റെ ഒരു നിയമവും അദ്ദേഹം ലംഘിച്ചിട്ടില്ല. സ്വാമി അയ്യപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും സമർപ്പണവും പ്രശംസനീയമാണ്.’’ അല്ലു സിരീഷ് കുറിച്ചു.
മുടങ്ങാതെ ശബരിമല സന്ദർശിക്കുന്ന താരമാണ് രാം ചരൺ. വർഷത്തിൽ ഏകദേശം 100 ദിവസത്തോളം രാം ചരൺ അയ്യപ്പ ദീക്ഷാ വ്രതം അനുഷ്ഠിക്കാറുണ്ട്.
Movies
എഴുത്തുകാരി നവമിലതയുമായുള്ള റാപ്പർ വേടന്റെ വിവാഹം കഴിഞ്ഞു. തൃശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. പിന്നാലെ പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്കാരവും ഒരുക്കി.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് നിൽക്കുന്നത്. പ്രതീക്ഷിച്ചതിലും അടിപൊളിയായി പരിപാടികൾ നടന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ അനുഗ്രഹമാണ്. സന്തോഷമാണ്. വേടൻ പറഞ്ഞു.
വളരെ കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടുപോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞ് പരിപാടിയാണ്. എന്റെ ആരാധകർക്ക് അത് മനസിലാവും. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിനിർത്തിയാണ് വിവാഹം കഴിച്ചത്. ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കും' വേടൻ വിവാഹശേഷം പറഞ്ഞു.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമിലത.
Movies
വിവാഹിതരാകാൻ പോകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ആരാധകർ തങ്ങളെ വിളിച്ചിരുന്ന വിരോഷ് എന്ന പേര് തന്നെയാണ് വിവാഹചടങ്ങിനായും ഉപയോഗിക്കുന്നതെന്ന് ഇരുവരും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിജയ് ദേവരകൊണ്ടയുടെയും രശ്മികാ മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ വിരോഷ് എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്.
‘‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഒരുപാട് സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. 'വിരോഷ്' എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്.
'വിരോഷിന്റെ വിവാഹം' എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്നേഹം.’’രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ വിവാഹത്തിന് ശേഷം, മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയായ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് നിലീന്റെ പ്രതിശ്രുത വരൻ. നിലീൻ തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.
2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധേയായത്. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു.
‘2018’ എന്ന ചിത്രത്തിലൂടെ നിലീൻ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തിയത്.
Movies
റാപ്പർ വേടൻ വിവാഹിതയാകുന്നു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം അറിയിച്ചത്.
ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’. വേടൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ.
2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
National
ബംഗുളൂരു: വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് സംഭവം.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23 ന് ക്ഷേത്രത്തിൽ പോകാനെന്ന് പറഞ്ഞ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ സരസ്വതി കാമുകൻ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹരീഷ് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവച്ചിട്ട് ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരീഷിന്റെ മരണ വാർത്ത താങ്ങാനാവാതെ രുദ്രേഷും ജീവനൊടുക്കി.
പ്രാഥമിക അന്വേഷണത്തിൽ വിവാഹത്തിന് മുമ്പ് തന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഹരീഷിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും കണ്ടെത്തി.
ഹരീഷ്, സരസ്വതിയുടെ വീട്ടുകാരെ നിർബന്ധിച്ചാണ് വിവാഹം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഹരീഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ജയ്പുർ: രാജസ്ഥാനിൽ കാമുകിയുടെ ഭർത്താവിനെയും മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയ യുവാവും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ യുവതിയും വിവാഹിതരാകുന്നു.
കൊടും കുറ്റവാളികളായ പ്രിയ സേത്ത്-ഹനുമാൻ പ്രസാദ് എന്നിവരാണ് വധു വരൻന്മാർ. വിവാഹത്തിനായി ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും 15 ദിവസത്തെ പരോൾ അനുവദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സങ്കനേർ ജയിലിൽ കഴിയുന്ന പ്രിയ, ആറ് മാസം മുന്‍പാണ് അതെ ജയിലിൽ വച്ച് ഹനുമാനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
പോലീസിനെ ഭയന്ന് കൊല നടത്തിയ പ്രിയ സേത്ത്
ഡേറ്റിംഗ് ആപ്ലിക്കേഷനിലുടെയാണ് പ്രിയ, ദുഷ്യന്ത് ശർമയെ പരിചയപ്പെടുന്നത്. പരിചയപ്പെടാനെന്ന വ്യാജേന ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ദുഷ്യന്തിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രിയയുടെ ലക്ഷ്യം. കാമുകന്റെയും മറ്റൊരാളുടെയും സഹായം പ്രിയക്ക് ലഭിച്ചിരുന്നു.
ഫ്ലാറ്റിലെത്തിയ ദുഷ്യന്തിനെ ഇവർ തടവിലാക്കി. തുടർന്ന് ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അദ്ദേഹം മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.
തുടർന്ന് ദുഷ്യന്ത് പുറത്തിറങ്ങിയാൽ തങ്ങളെ പോലീസ് പിടികൂടുമെന്ന് ഭയപ്പെട്ട മൂവരും ചേർന്ന് ഇയാളെ കൊന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തികയും ഒരു സ്യൂട്ട്കേസിനുള്ളിൽ വച്ച് ആമേർ എന്ന കുന്നിൻ മുകളിൽ ഉപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി പ്രിയയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്തു.
കാമുകിക്ക് വേണ്ടി അഞ്ച് കൊല ചെയ്ത ഹനുമാൻ പ്രസാദ്
2017 ഒക്ടോബർ രണ്ടിനായിരുന്നു ഹനുമാൻ പ്രസാദ്, കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. ഭർത്താവിനെ കൊല്ലാൻ യുവതി ഹനുമാനെ വിളിച്ചുവരുത്തുകയായിരുന്നു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ഹനുമാൻ കൊലപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ കൊലപാതകം കണ്ടു നിന്ന മക്കളെയും ബന്ധുവിനെയും കൂടി കൊന്നു. ഏറെ ഞെട്ടലുണ്ടാക്കിയ സംഭവവമായിരുന്നു ഇത്.
Kerala
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി രണ്ട് വർഷത്തിനു പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31 ) ആണ് പിടിയിലായത്.
സംഭവത്തിന് പിന്നാലെ രാജ്യം വിടാൻ ശ്രമിച്ച പ്രതിയെ ബോംബെ വിമാനത്താവളത്തിൽ നിന്നും ചെറുതുരുത്തി പോലീസ് ആണ് പിടികൂടിയത്.
ആലപ്പുഴയിൽ നിന്നും ചെറുതുരുത്തിയിൽ വന്ന് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, യുവതിയുടെ 40 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. തുടർന്ന് 2024ൽ നാടുവിട്ടു.
ഇയാൾ ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സിഐ വിനു, എസ്ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പോലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.
National
കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Movies
ഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്നേഹ അജിത്താണ് വധു.
വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്.
മമ്മൂട്ടി നായകനായ ബസൂക്കയില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന്‍ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്. സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
National
ന്യൂഡൽഹി: ജനറൽ പ്രോവിഡന്റ് ഫണ്ടിൽ ഒരു ജീവനക്കാരൻ മാതാപിതാക്കളെ നോമിനിയായി നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും വിവാഹശേഷം അത് അസാധുവാകുമെന്നും അവകാശം പങ്കാളിയിലേക്കു സ്വമേധയാ കൈമാറ്റം ചെയ്യുമെന്നും സുപ്രീംകോടതി. ഇത്തരം സാഹചര്യത്തിൽ അർഹരായ കുടുംബാംഗങ്ങൾക്കിടയിൽ ജിപിഎഫ് തുക തുല്യമായി വിതരണം ചെയ്യണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഡിഫൻസ് അക്കൗണ്ട്സ് വകുപ്പിലെ ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക അമ്മയ്ക്കും ഭാര്യയ്ക്കും തുല്യമായി വീതിക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
2000ത്തിൽ ജോലിക്കു ചേർന്ന സമയത്ത് ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ അമ്മയെ ആയിരുന്നു ജീവനക്കാരൻ നോമിനിയായി നാമനിർദേശം ചെയ്തത്. വിവാഹശേഷം നാമനിർദേശത്തിൽ മാറ്റം വരുത്തിയില്ല. തുടർന്ന് 2021ൽ ജീവനക്കാരൻ മരിച്ചശേഷമാണ് പിഎഫ് തുക വീതിക്കുന്നതിൽ തർക്കം ഉടലെടുത്തത്.
ഏകദേശം 60 ലക്ഷം രൂപയുടെ ആനുകൂല്യം ഭാര്യയ്ക്ക് കൈമാറാൻ അധികാരികൾ വിസമ്മതിച്ചു. നോമിനിയായി അമ്മ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ വിവാഹം കഴിച്ചതോടെ അമ്മയുടെ നോമിനി സ്ഥാനം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു.
ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കി. നാമനിർദേശം സ്വമേധയാ റദ്ദാകും എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ വിവാഹശേഷം നാമനിർദേശം സ്വമേധയാ കൈമാറുമെന്നു വിധിച്ച സുപ്രീംകോടതി ബോംബൈ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി ആനുകൂല്യം അമ്മയ്ക്കും ഭാര്യയ്ക്കും വീതിക്കാൻ ഉത്തരവിട്ടു.
National
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന സ്ഥിരീകരിച്ചു.
ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചു.
National
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് വിധിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹർജി നൽകിയ 18 വയസ് പൂർത്തിയായ യുവതിയും 19 വയസ് പൂർത്തിയായ യുവാവും തങ്ങൾ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറിൽ ഇരുവരും ഒപ്പിട്ടുണ്ടെന്നും എന്നാൽ, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിൽ കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഇരുവരും കോടതിയിൽ പരാതിപ്പെട്ടു.
നിഷേധിക്കാനാവില്ല
എന്നാൽ, ഇരുവരുടെയും ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ യുവാവിനു വിവാഹത്തിനു ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് പൂർത്തിയായിട്ടില്ലെന്നും ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
നിരോധിച്ചിട്ടില്ലെന്ന്
ലിവ്-ഇൻ-റിലേഷൻഷിപ്പുകൾ ഇന്ത്യൻ നിയമത്തിനു കീഴിൽ നിരോധിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി എല്ലാ പൗരരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഭരണഘടനാപരമായ ചുമതല സർക്കാരുകൾക്കുണ്ടെന്നും നിരീക്ഷിച്ചു. ഹർജിയിലെ വസ്തുതകൾ പരിശോധിച്ചു ഇരുവർക്കും ആവശ്യമെങ്കിൽ സംരക്ഷണം ഒരുക്കാനും രാജസ്ഥാൻ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു.
Movies
വിജയ് ദേവരക്കൊണ്ടയുടയെും രശ്മിക മന്ദാനയുടെയും വിവാഹം എന്നു നടക്കുമെന്നതാണ് ഇപ്പോൾ സിനിമലോകത്തെ പ്രധാനചർച്ചാവിഷയങ്ങളിലൊന്ന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ വിവാഹത്തെസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന. "വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോള്‍ അതിനെക്കുറിച്ച് പറയാം', നടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
രശ്മിക വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രശ്മിക ഉദയ്പുരിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളുയര്‍ന്നത്. വലിയ ആഘോഷമായി നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന്റെ വേദി തേടിയാണ് താരം ഉദയ്പുരിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ മാതാപിതാക്കൾ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി. താനെ ജില്ലയിലെ ഡോംബിവ്ലി പ്രദേശത്ത് നവംബർ 30 നാണ് സംഭവം.
ജാർഖണ്ഡ് സ്വദേശിയായ കൗമാരക്കാരൻ നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ നിയമപരമായി വിവാഹം ചെയ്യുന്നതിന് 21 വയസുവരെ കാത്തിരിക്കാൻ ഇയാളോട് കുടുംബം ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. നവംബർ 30 ന് കൗമാരക്കാരൻ വീടിന്റെ മേൽക്കൂരയിൽ ഒരു സ്കാർഫ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണസംഭവിച്ചു. സംഭവത്തിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Movies
വിവാഹം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ സ്ഥിരീകരണം.
കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജിന്റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.
30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.
Movies
നടി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹം നടന്നതെന്നാണ് സൂചന.
30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.