Movies
തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാ നിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.
കെ.രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.
Leader Page
ബ്ലോക്ക്ബസ്റ്റർ തമിഴ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ. ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ആണു താരം. 51 വയസ് പ്രായം. ഇംഗ്ലീഷിൽ കമാൻഡർ എന്നർഥമുള്ള ദളപതിയെന്ന് അറിയപ്പെടുന്ന സൂപ്പർസ്റ്റാർ. കോളിവുഡ് എന്നറിയപ്പെടുന്ന തമിഴ്സിനിമയുടെ രാഷ്ട്രീയ ബ്ലോക്ക്ബസ്റ്റർ നായകനായി വിജയ് തമിഴരുടെ മനം നിറച്ചു. സിനിമയിലെ നായകൻ ഇനി യഥാർഥ ജനനായകൻ. മുൻ മുഖ്യമന്ത്രിമാരായ എംജിആറിനും ജയലളിതയ്ക്കും ശേഷം വീണ്ടുമൊരു സൂപ്പർസ്റ്റാർ തമിഴ്നാടിന്റെ ഭരണ തലപ്പത്തേക്ക്.
ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പതിറ്റാണ്ടുകളോളം അടക്കിവാണ തമിഴ് രാഷ്ട്രീയത്തിൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന ടിവികെ പുതുചരിത്രം രചിച്ചിരിക്കുകയാണ്. ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ രാഷ്ട്രീയ എതിരാളികളെയും നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്നാടിന്റെ ഭരണത്തിലേക്കെത്തുകയാണ്. 1977ൽ എം.ജി. രാമചന്ദ്രൻ തമിഴ് രാഷ്ട്രീയം പുനർനിർമിച്ചതിനുശേഷം സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്കു വളരെ കൂളായാണു നടൻ വിജയ് നടന്നുകയറുന്നത്. എംജിആറിന്റെ പിൻഗാമിയായാണു കാമുകിയും നടിയുമായിരുന്ന ജയലളിത മുഖ്യമന്ത്രിയായത്.
സമാനതകളില്ലാത്ത ഉയർച്ച
എന്നാൽ, 49 വർഷത്തിനിടെ തമിഴ്നാട്ടിൽ മറ്റൊരു സിനിമാതാരത്തിനും കഴിയാത്ത നേട്ടമാണ് വിജയ് സ്വന്തമാക്കിയത്. തമിഴ്സിനിമയുടെ എല്ലാക്കാലത്തെയും മെഗാ സൂപ്പർസ്റ്റാർ രജനീകാന്ത് പോലും കൈവരിക്കാതെ പോയ നേട്ടം. രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങിയെങ്കിലും വേണ്ടത്ര ശോഭിക്കില്ലെന്നു തോന്നിയതോടെ രജനീകാന്ത് പിൻവാങ്ങിയിരുന്നു. കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ഡിഎംകെയുടെ സഹായത്താൽ ഒരു രാജ്യസഭാംഗമായി ഒതുങ്ങി. എന്നാൽ സിനിമാസ്റ്റൈലിലുള്ള വിജയ്യുടെ തെരഞ്ഞെടുപ്പുവിജയത്തിന്റെ വിസ്മയം ചെറുതല്ല.
വിജയ് കൊടുങ്കാറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ ഡിഎംകെ സർക്കാർ കടപുഴകി വീണു. തുടർഭരണത്തിനു കാത്തിരുന്നവരുടെ വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് സ്റ്റാലിനും പാർട്ടിയും ഇനിയും ഉണർന്നെഴുന്നേറ്റിട്ടില്ല. ഡിഎംകെ സർക്കാരിനെതിരായ ജനവികാരം മുതലാക്കി അധികാരത്തിലെത്താമെന്ന അണ്ണാ ഡിഎംകെയുടെയും മോഹം പൊലിഞ്ഞു. അണ്ണാ ഡിഎംകെയുടെ തോളിൽ കയറി തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ തന്ത്രവും പാളി.
തമിഴക രാഷ്ട്രീയത്തിലെ വിജയ്യുടെ ഉയർച്ചയ്ക്കു സമാനതകളില്ല. രാഷ്ട്രീയമായും വ്യക്തിപരമായും നേരിട്ട തിരിച്ചടികളിലും പ്രതിസന്ധികളിലും പതാറാതെ ഒറ്റയ്ക്കു പോരാടിയാണ് ടിവികെയും വിജയ് യും പുതിയ സർക്കാർ രൂപീകരണത്തിനു തയാറെടുക്കുന്നത്.
വഴിമുടക്കാനാകില്ല ഗവർണർക്ക്
തമിഴ്നാടിന്റെ അധികച്ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി വിജയ് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭ രൂപീകരിക്കാൻ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. എന്നാൽ വിജയ്ക്കു ഭൂരിപക്ഷമില്ലെന്നും കേവല ഭൂരിപക്ഷത്തിനുവേണ്ട 118 പേരുടെ രേഖാമൂലമുള്ള പിന്തുണ വേണമെന്നുമാണ് ഗവർണറുടെ വാദം. വിജയ് മുഖ്യമന്ത്രിയാകുന്നത് വൈകിക്കാനാണു കേന്ദ്രസർക്കാരും ഗവർണറും ശ്രമിക്കുന്നതെന്നു സംശയിക്കാം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെയോ സഖ്യത്തിന്റെയോ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുകയെന്നതാണു കീഴ്വഴക്കം. കോടതിവിധിയും അതാണ്. നിയമസഭയ്ക്കുള്ളിലാണു ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഭരണഘടനാപരമായി ഗവർണറുടെ വിവേചനാധികാരമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വലിയ ഒറ്റക്കക്ഷിയുടെയും സഖ്യത്തിന്റെയും നേതാവിനെ ഭൂരിപക്ഷം ഇല്ലാത്തപ്പോഴും ക്ഷണിച്ചിട്ടുമുണ്ട്.
ഭൂരിപക്ഷമില്ലാതെയാണ് 1996ൽ ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിയെ കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ അന്നത്തെ രാഷ്ട്രപതി ക്ഷണിച്ചത്. ലോക്സഭയിൽ വിശ്വാസവോട്ട് നേടാനാകാതെ 13 ദിവസത്തിനു ശേഷം വാജ്പേയ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതും ചരിത്രം. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമല്ലാതെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ അർധരാത്രിയിൽ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യിച്ചതും മണിക്കൂറിനകം രാജിവയ്ക്കേണ്ടിവന്നതും രാജ്യം കണ്ടിരുന്നു. ജനവിധി മാനിച്ച് സർക്കാർ രൂപീകരിക്കാൻ സഹായിക്കുകയെന്നതാണ് ഗവർണറുടെ ബാധ്യത. ജനവിധിയെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കാതിരിക്കെട്ടെയെന്നാണു നിയമജ്ഞർ പറഞ്ഞത്.
ഭൂരിപക്ഷം തെളിയിക്കാൻ വിജയ്
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണു ടിവികെ നേടിയത്. അഞ്ച് എംഎൽഎമാരുള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ചു രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു. ടിവികെ മന്ത്രിസഭ നിലവിൽ വന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ ശേഷിച്ച ആറ് എംഎൽഎമാരെ കിട്ടാനും വിശ്വാസവോട്ട് നേടാനും കഴിയുമെന്ന് ഗവർണറെ വിജയ് ധരിപ്പിച്ചു. ഇതിനായി കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികളുടെ സഖ്യം രൂപീകരിച്ചു വരികയാണെന്നും വിജയ് വിശദീകരിച്ചു. രണ്ടു വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള ചെറുപാർട്ടികളും പിന്തുണ തേടാനും ശ്രമങ്ങളുണ്ട്.
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം വിജയ്ക്കു പിന്തുണ സംഘടിപ്പിക്കാൻ അണിയറയിലുണ്ട്. പാർട്ടിയെന്ന നിലയിൽ ടിവികെയെ പിന്തുണയ്ക്കാൻ അണ്ണാ ഡിഎംകെയ്ക്കു കഴിഞ്ഞേക്കില്ല. ബിജെപിയുടെ സമ്മർദമാണു പ്രധാന തടസം. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയിൽ ഏതാനും നേതാക്കളും എംഎൽഎമാരും പാർട്ടിക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ആവശ്യമെങ്കിൽ അയോഗ്യതയില്ലാതെ പാർട്ടിയെ പിളർക്കാനാവശ്യമായ 35 എംഎൽഎമാരെ സംഘടിപ്പിക്കാനാണു ഷണ്മുഖത്തിന്റെ നീക്കമെന്നു കരുതാം.
അഗ്നിപരീക്ഷകളെ അതിജീവിച്ച്
അര നൂറ്റാണ്ടിലേറെയായി രണ്ടു ദ്രാവിഡ പാർട്ടികൾ പുലർത്തിയ ആധിപത്യമാണ് വിജയ് അവസാനിപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാടായ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയസമീപനം പരീക്ഷിച്ചാണു ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായത്. അതും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ. അപ്രതീക്ഷിതമായ വൻ തിരിച്ചടികൾക്കും പ്രതിസന്ധികൾക്കുമിടെയാണ് ഈ തേരോട്ടം വിജയ് നടത്തിയത്. വ്യക്തിപരമായി പലരും തളർന്നു പോയേക്കാവുന്ന സ്ഥിതി. ടിവികെ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടിയപ്പോൾ എല്ലാ സീറ്റുകളിലും വീണ്ടും മത്സരിച്ച നടനും സംവിധായകനുമായ സെന്തമിഴൻ സീമാന്റെ നാം തമിഴർ കക്ഷിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതും ശ്രദ്ധേയമായി.
സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും ഒന്നിനുപുറകേ മറ്റൊന്നായി പിന്നാലെയുണ്ടായി. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും ഒന്‍പതു കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചതു വലിയ ദുരന്തമായി. ജനനായകൻ സിനിമയുടെ നിയമവിവാദത്തിലും ഭാര്യ സംഗീത ഫയൽ ചെയ്ത വിവാഹമോചന കേസിലും നിരവധി തവണ വിജയ്ക്കു സമൻസ് കിട്ടിയിരുന്നു.
മറക്കാനാകാത്ത കരൂർ ദുരന്തം
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത റാലിയിൽ 41 പേർ മരിച്ചതിന്റെ കുറ്റമെല്ലാം വിജയ്യുടെ തലയിലാക്കാൻ പ്രധാന പാർട്ടികൾ ശ്രമിച്ചു. കരൂരിൽ പ്രചാരണപരിപാടി സംഘടിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണു ടിവികെയും വിജയ്യും വിമർശനങ്ങൾ നേരിട്ടത്. ഈ കേസിൽ പലതവണ സിബിഐ വിജയ്യെ വിളിച്ചുവരുത്തി. പോലീസിന്റെ വീഴ്ചയാണു ദുരന്തകാരണമെന്ന വാദം പക്ഷേ ജനം സ്വീകരിച്ചു. തന്നെയും പാർട്ടിയെയും ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്ന് വിജയ് ജനങ്ങളോടു പറഞ്ഞു.
വിജയ് അഭിനയിച്ച ‘ജനനായകൻ’ എന്ന സിനിമ ചോർന്ന വിവാദവും തലവേദനയായി. തമിഴ്നാട്ടിൽ നാടകീയമായ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്ഷൻ ഡ്രാമ എന്റർടെയ്നറായിരുന്നു ജനനായകൻ. പക്ഷേ കേന്ദ്ര സെൻസർ ബോർഡ് സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചു. റിലീസിനുമുന്പായി ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതോടെ പ്രശ്നം കോടതിയിലായി. ഇതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതനായി. ചിത്രം ചോർന്നതിനെത്തുടർന്ന് 70 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു റിപ്പോർട്ടുകൾ. വ്യാജ കോപ്പി ഇറങ്ങിയതിന്റെ പേരിൽ 120 കോടി രൂപയ്ക്ക് ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയ പ്രൈം വീഡിയോ കരാർ അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് വിജയുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപ്പേട്ടിലെ കോടതിയിൽ വിവാഹമോചനത്തിനു അപേക്ഷ നൽകിയത്. ഒരു നടിയുമായി വിവാഹേതര ബന്ധം വിജയ്ക്കുണ്ടെന്നാണു സംഗീതയുടെ ഹർജിയിലെ ആരോപണം. കാമുകിയും സിനിമാനടിയുമായ തൃഷയുടെ 43-ാം ജന്മദിനത്തിന്റെ തലേന്നു വിജയ് തിരുപ്പതി സന്ദർശിച്ചതും വിവാദമായിരുന്നു. വിജയ് തിരുപ്പതിയിൽ പോയതിനെ തൃഷയുടെ പിറന്നാളുമായി ആരാധകർ ബന്ധപ്പെടുത്തി.
മാറ്റത്തിനായി കൊതിച്ച ജനം
ഡിഎംകെ സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, അഴിമതി, പാലിക്കാത്ത തൊഴിൽ വാഗ്ദാനങ്ങൾ, വെള്ളപ്പൊക്ക മാനേജ്മെന്റ് പോലുള്ള മേഖലകളിലെ അലംഭാവം അടക്കമുള്ളവ ഉയർത്തി നടത്തിയ പ്രചാരണമാണു ടിവികെയെ സഹായിച്ചത്. ഡിഎംകെ, അണ്ണാഡിഎംകെ രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തനായ വിജയ് യുവജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തി. പരന്പരാഗത ദ്വികക്ഷി സംവിധാനത്തിൽനിന്നുള്ള മാറ്റത്തിനായുള്ള ആഗ്രഹം വിജയ് കണ്ടു. അതോടൊപ്പം നഗരവാസികൾ അദ്ദേഹത്തിൽ പുതിയൊരു നേതാവിനെ കണ്ടെത്തി. മാറ്റം കൊതിച്ച വോട്ടർമാർക്ക് വിജയ് ആയിരുന്നു പ്രതീക്ഷ.
സിനിമയിലെ അരാധകരെ തന്റെ പാർട്ടിയിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. വിശ്വസ്തരായ ആരാധകവൃന്ദത്തെ അച്ചടക്കമുള്ളതും സജീവവുമായ രാഷ്ട്രീയ സംഘടനയുടെ നടത്തിപ്പിലേക്കു ഫലപ്രദമായി പരിവർത്തനം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചു. സാമൂഹികനീതി, ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ, സുതാര്യമായ ഭരണമടക്കം ഉയർത്തൻ വിജയ് ശ്രദ്ധിച്ചു. വ്യത്യസ്തവും തന്ത്രപരവുമായ പ്രചാരണവും ആശയങ്ങളും ജെൻസിയെ ആകർഷിച്ചു. മൂന്നാം ശക്തിയായി ടിവികെയെ ചെറുപ്പക്കാർ കണ്ടു.
Movies
ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന നായിക നടിയായി മാറിയ താരമാണ് ഹൻസിക മോട്വാണി. ബാലതാരമായി മുംബൈ സിനിമാ, ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയായപ്പോൾ ബോളിവുഡിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ തെന്നിന്ത്യയിൽ വലിയ സ്വീകരണ മാണ് ഹൻസികയ്ക്കു ലഭിച്ചത്.
സെറ്റുകളിലെ അനുഭവം പങ്കുവച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാൽ ഞാൻ ധരിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയണം എന്നാണ് അമ്മ എന്നോട് പറഞ്ഞിരുന്നത്. ഒരിക്കൽ പറഞ്ഞാൽ പിന്നീട് അങ്ങനെ ഉണ്ടാകില്ല. ആദ്യത്തെ സ്റ്റെപ്പിലാണ് കാര്യമെന്നും ഹൻസിക പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗം വളരെ നല്ലതാണ് അവരാണ് എന്നെ സിനിമാ നടിയാക്കിയത്. എന്റെ സ്വന്തം ആൾക്കാരായാണ് അവിടെയുള്ളവരെ കാണുന്നതെന്നും ഹൻസിക പറഞ്ഞു. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്റെ കുടുംബം എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. വിവാഹമോചനത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് ഒരു വിഷയം കിട്ടി. ഞാൻ വ്യക്തത വരുത്തുന്നില്ല. എനിക്കത് വിഷയമല്ല. എനിക്ക് വിഷമവുമില്ല.
തെറ്റായ ട്രെയിനിൽ യാത്ര തുടർന്ന് അനുഭവിക്കുന്നതിനേക്കാൾ ട്രെയിനിൽ നിന്ന് പുറത്ത് വരുന്നതാണ് നല്ലത്. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. പ്രണയം എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമാണെന്ന് തോന്നുന്നില്ലെന്നും ഹൻസിക മോട്വാണി കൂട്ടിച്ചേർത്തു.
Movies
മുത്തുരാമലിങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതാണ് തന്റെ ഭാഗത്ത് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് തുറന്നുപറഞ്ഞ് നടൻ ഗൗതം കാർത്തിക്. തന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ പരാജയമായിരുന്നു അതെന്നും അതിന് ശേഷം മാസ് സിനിമകൾ ചെയ്യാൻ ഭയമാണെന്നും ഗൗതം കാർത്തിക് പറഞ്ഞു.
റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ എക്സിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
''മുത്തുരാമലിങ്കം ഒരു കുറ്റബോധത്തോടെ മാത്രം ഞാനോർക്കുന്ന ഒരു പഴയ കഥയാണ്. എന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ സിനിമ.
അറിവില്ലായ്മയുടെയും മനസിലാക്കാൻ കഴിയാത്തതിന്റെയുമൊക്കെ പ്രശ്നമുണ്ട് അതിൽ. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു അത്.
അതോടെ അത്തരം മാസ് ഴോണർ തന്നെ ഞാൻ ഒഴിവാക്കി. വിവിധ ഴോണറുകളിലുള്ള സിനിമകൾ ചെയ്യാമെന്ന് പിന്നീട് ഞാൻ തീരുമാനിച്ചു. ഇതുപോലെ എന്റെ ജീവിതത്തിൽ തെറ്റായ ഒരുപാട് തീരുമാനങ്ങൾ ഞാനെടുത്തിട്ടുണ്ട്. പക്ഷേ ഞാൻ അവയിൽ നിന്ന് പഠിക്കുകയും എന്റെ യാത്രയെ കൂടുതൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഒരു പോയിന്റിൽ ഞാൻ മനസിലാക്കിയ കാര്യമെന്താണെന്നു വച്ചാൽ, ഇതുപോലെയുള്ള മാസ് സിനിമകളൊക്കെ ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാവുന്നതാണെന്നാണ്.
പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു സംവിധായകനൊപ്പം മാത്രമേ ചെയ്യാവൂ. അങ്ങനെയാണ് മുത്തയ്യ സാറിനൊപ്പം ഞാൻ ദേവരാട്ടം ചെയ്യുന്നത്.
ആ സിനിമ എന്നെക്കുറിച്ചു കൂടി പ്രേക്ഷകരിലേക്ക് എത്താൻ സഹായിച്ചു. നല്ല പ്രേക്ഷക സ്വീകാര്യതയും ആ സിനിമയ്ക്ക് കിട്ടിയിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും മാസ് റോളുകൾ ചെയ്യാൻ പേടിയാണ്''. ഗൗതം കാർത്ത് പറഞ്ഞു.
രാജദുരൈ കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് മുത്തുരാമലിങ്കം. പ്രിയ ആനന്ദ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
നിരവധി ട്രോളുകൾ ലഭിച്ച സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമായിരുന്നു.
Movies
തന്റെ 60-ാം ജന്മദിനത്തിൽ വീണ്ടും റെമോയായി വിക്രം. താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിലടക്കം വൈറലാണ്. ഈ പ്രായത്തിലും എന്തൊരു ലുക്കാണെന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്. മകൻ ധ്രുവ് ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.
റെമോ എന്ന കമന്റുമായി നടൻ ഉണ്ണി മുകുന്ദനും വിക്രത്തിന്റെ ഫീഡിലെത്തി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ. രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രോജക്ട്.
Movies
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ പണവുമായി കുടുങ്ങിയെന്നും പോലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കാറിന്റെ ഡിക്കി തുറന്ന പോലീസുകാർ കണ്ടെത്തിയത് ബാഗുകളിൽ നിറയെ പണമാണ്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അർജുനാണ് കാർ ഓടിച്ചത്.
എന്നാൽ, ഇത് തെരഞ്ഞെടുപ്പ് സമയമാണ്, നിങ്ങൾ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് കർശനമായി പറയുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ തരംഗമായി. എന്നാൽ ഈ വീഡിയോ ഒരു ബോധവത്കരണത്തിന്റെ ഭാഗമായി എടുത്തതാണ്.
Movies
രാഷ്ട്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. വിജയ്യുടെ ഇന്ട്രോയും ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്സും അടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ലീക്ക് ആയത്.
പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ട് ഉണ്ട്.
സിനിമയുടെ എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്സിനോട് ആരാധകർ പറയുന്നുണ്ട്.
എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് തെരഞ്ഞെടുപ്പ് വരാനിരിക്കെ ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താലാണ് ചിത്രം തടഞ്ഞുതെന്ന ആരോപണം വിജയ് ആരാധകർ അടക്കം ഉന്നയിച്ചിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ലീക്കായ ക്ലിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങൾ.
വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കയ്യില്‍ പച്ച കുത്തിയതായി ലീക്കായ ക്ലിപ്പുകളിലൂടെ വ്യക്തമാണ്.
Movies
ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.
Movies
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും. ചിത്രത്തിൽ ധനുഷിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് മെഗാസ്റ്റാറും എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.
National
ചെന്നൈ: തമിഴ്നാട്ടിൽ വാഹനപരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ. തിരുവണ്ണാമലയിലാണ് സംഭവം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയെ സഹോദരിയുടെ മുന്നിൽവച്ചാണ് പോലീസുകാർ പീഡിപ്പിച്ചത്. സംഭവത്തിൽ തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി.
ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പോലീസുകാർ കേട്ടില്ല. പോലീസുകാർ പീഡനത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
പുലർച്ചെ നാലോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് സൂപ്രണ്ട് സുധാകറും ഡപ്യൂട്ടി സൂപ്രണ്ട് സതീഷും ആശുപത്രി സന്ദർശിച്ചു. അഞ്ച് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും യുവതികൾക്കു വേണ്ട സഹായത്തിനുമായി ചുമതലപ്പെടുത്തി. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.