ബ്ലോക്ക്ബസ്റ്റർ തമിഴ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ. ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ആണു താരം. 51 വയസ് പ്രായം. ഇംഗ്ലീഷിൽ കമാൻഡർ എന്നർഥമുള്ള ദളപതിയെന്ന് അറിയപ്പെടുന്ന സൂപ്പർസ്റ്റാർ. കോളിവുഡ് എന്നറിയപ്പെടുന്ന തമിഴ്സിനിമയുടെ രാഷ്ട്രീയ ബ്ലോക്ക്ബസ്റ്റർ നായകനായി വിജയ് തമിഴരുടെ മനം നിറച്ചു. സിനിമയിലെ നായകൻ ഇനി യഥാർഥ ജനനായകൻ. മുൻ മുഖ്യമന്ത്രിമാരായ എംജിആറിനും ജയലളിതയ്ക്കും ശേഷം വീണ്ടുമൊരു സൂപ്പർസ്റ്റാർ തമിഴ്നാടിന്റെ ഭരണ തലപ്പത്തേക്ക്.
ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പതിറ്റാണ്ടുകളോളം അടക്കിവാണ തമിഴ് രാഷ്ട്രീയത്തിൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന ടിവികെ പുതുചരിത്രം രചിച്ചിരിക്കുകയാണ്. ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ രാഷ്ട്രീയ എതിരാളികളെയും നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്നാടിന്റെ ഭരണത്തിലേക്കെത്തുകയാണ്. 1977ൽ എം.ജി. രാമചന്ദ്രൻ തമിഴ് രാഷ്ട്രീയം പുനർനിർമിച്ചതിനുശേഷം സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്കു വളരെ കൂളായാണു നടൻ വിജയ് നടന്നുകയറുന്നത്. എംജിആറിന്റെ പിൻഗാമിയായാണു കാമുകിയും നടിയുമായിരുന്ന ജയലളിത മുഖ്യമന്ത്രിയായത്.
സമാനതകളില്ലാത്ത ഉയർച്ച
എന്നാൽ, 49 വർഷത്തിനിടെ തമിഴ്നാട്ടിൽ മറ്റൊരു സിനിമാതാരത്തിനും കഴിയാത്ത നേട്ടമാണ് വിജയ് സ്വന്തമാക്കിയത്. തമിഴ്സിനിമയുടെ എല്ലാക്കാലത്തെയും മെഗാ സൂപ്പർസ്റ്റാർ രജനീകാന്ത് പോലും കൈവരിക്കാതെ പോയ നേട്ടം. രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങിയെങ്കിലും വേണ്ടത്ര ശോഭിക്കില്ലെന്നു തോന്നിയതോടെ രജനീകാന്ത് പിൻവാങ്ങിയിരുന്നു. കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ഡിഎംകെയുടെ സഹായത്താൽ ഒരു രാജ്യസഭാംഗമായി ഒതുങ്ങി. എന്നാൽ സിനിമാസ്റ്റൈലിലുള്ള വിജയ്യുടെ തെരഞ്ഞെടുപ്പുവിജയത്തിന്റെ വിസ്മയം ചെറുതല്ല.
വിജയ് കൊടുങ്കാറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ ഡിഎംകെ സർക്കാർ കടപുഴകി വീണു. തുടർഭരണത്തിനു കാത്തിരുന്നവരുടെ വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് സ്റ്റാലിനും പാർട്ടിയും ഇനിയും ഉണർന്നെഴുന്നേറ്റിട്ടില്ല. ഡിഎംകെ സർക്കാരിനെതിരായ ജനവികാരം മുതലാക്കി അധികാരത്തിലെത്താമെന്ന അണ്ണാ ഡിഎംകെയുടെയും മോഹം പൊലിഞ്ഞു. അണ്ണാ ഡിഎംകെയുടെ തോളിൽ കയറി തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ തന്ത്രവും പാളി.
തമിഴക രാഷ്ട്രീയത്തിലെ വിജയ്യുടെ ഉയർച്ചയ്ക്കു സമാനതകളില്ല. രാഷ്ട്രീയമായും വ്യക്തിപരമായും നേരിട്ട തിരിച്ചടികളിലും പ്രതിസന്ധികളിലും പതാറാതെ ഒറ്റയ്ക്കു പോരാടിയാണ് ടിവികെയും വിജയ് യും പുതിയ സർക്കാർ രൂപീകരണത്തിനു തയാറെടുക്കുന്നത്.
വഴിമുടക്കാനാകില്ല ഗവർണർക്ക്
തമിഴ്നാടിന്റെ അധികച്ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി വിജയ് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭ രൂപീകരിക്കാൻ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. എന്നാൽ വിജയ്ക്കു ഭൂരിപക്ഷമില്ലെന്നും കേവല ഭൂരിപക്ഷത്തിനുവേണ്ട 118 പേരുടെ രേഖാമൂലമുള്ള പിന്തുണ വേണമെന്നുമാണ് ഗവർണറുടെ വാദം. വിജയ് മുഖ്യമന്ത്രിയാകുന്നത് വൈകിക്കാനാണു കേന്ദ്രസർക്കാരും ഗവർണറും ശ്രമിക്കുന്നതെന്നു സംശയിക്കാം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെയോ സഖ്യത്തിന്റെയോ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുകയെന്നതാണു കീഴ്വഴക്കം. കോടതിവിധിയും അതാണ്. നിയമസഭയ്ക്കുള്ളിലാണു ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഭരണഘടനാപരമായി ഗവർണറുടെ വിവേചനാധികാരമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വലിയ ഒറ്റക്കക്ഷിയുടെയും സഖ്യത്തിന്റെയും നേതാവിനെ ഭൂരിപക്ഷം ഇല്ലാത്തപ്പോഴും ക്ഷണിച്ചിട്ടുമുണ്ട്.
ഭൂരിപക്ഷമില്ലാതെയാണ് 1996ൽ ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിയെ കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ അന്നത്തെ രാഷ്ട്രപതി ക്ഷണിച്ചത്. ലോക്സഭയിൽ വിശ്വാസവോട്ട് നേടാനാകാതെ 13 ദിവസത്തിനു ശേഷം വാജ്പേയ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതും ചരിത്രം. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമല്ലാതെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ അർധരാത്രിയിൽ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യിച്ചതും മണിക്കൂറിനകം രാജിവയ്ക്കേണ്ടിവന്നതും രാജ്യം കണ്ടിരുന്നു. ജനവിധി മാനിച്ച് സർക്കാർ രൂപീകരിക്കാൻ സഹായിക്കുകയെന്നതാണ് ഗവർണറുടെ ബാധ്യത. ജനവിധിയെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കാതിരിക്കെട്ടെയെന്നാണു നിയമജ്ഞർ പറഞ്ഞത്.
ഭൂരിപക്ഷം തെളിയിക്കാൻ വിജയ്
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണു ടിവികെ നേടിയത്. അഞ്ച് എംഎൽഎമാരുള്ള കോണ്ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ചു രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു. ടിവികെ മന്ത്രിസഭ നിലവിൽ വന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ ശേഷിച്ച ആറ് എംഎൽഎമാരെ കിട്ടാനും വിശ്വാസവോട്ട് നേടാനും കഴിയുമെന്ന് ഗവർണറെ വിജയ് ധരിപ്പിച്ചു. ഇതിനായി കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളുടെ സഖ്യം രൂപീകരിച്ചു വരികയാണെന്നും വിജയ് വിശദീകരിച്ചു. രണ്ടു വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള ചെറുപാർട്ടികളും പിന്തുണ തേടാനും ശ്രമങ്ങളുണ്ട്.
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം വിജയ്ക്കു പിന്തുണ സംഘടിപ്പിക്കാൻ അണിയറയിലുണ്ട്. പാർട്ടിയെന്ന നിലയിൽ ടിവികെയെ പിന്തുണയ്ക്കാൻ അണ്ണാ ഡിഎംകെയ്ക്കു കഴിഞ്ഞേക്കില്ല. ബിജെപിയുടെ സമ്മർദമാണു പ്രധാന തടസം. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയിൽ ഏതാനും നേതാക്കളും എംഎൽഎമാരും പാർട്ടിക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ആവശ്യമെങ്കിൽ അയോഗ്യതയില്ലാതെ പാർട്ടിയെ പിളർക്കാനാവശ്യമായ 35 എംഎൽഎമാരെ സംഘടിപ്പിക്കാനാണു ഷണ്മുഖത്തിന്റെ നീക്കമെന്നു കരുതാം.
അഗ്നിപരീക്ഷകളെ അതിജീവിച്ച്
അര നൂറ്റാണ്ടിലേറെയായി രണ്ടു ദ്രാവിഡ പാർട്ടികൾ പുലർത്തിയ ആധിപത്യമാണ് വിജയ് അവസാനിപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാടായ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയസമീപനം പരീക്ഷിച്ചാണു ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായത്. അതും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ. അപ്രതീക്ഷിതമായ വൻ തിരിച്ചടികൾക്കും പ്രതിസന്ധികൾക്കുമിടെയാണ് ഈ തേരോട്ടം വിജയ് നടത്തിയത്. വ്യക്തിപരമായി പലരും തളർന്നു പോയേക്കാവുന്ന സ്ഥിതി. ടിവികെ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടിയപ്പോൾ എല്ലാ സീറ്റുകളിലും വീണ്ടും മത്സരിച്ച നടനും സംവിധായകനുമായ സെന്തമിഴൻ സീമാന്റെ നാം തമിഴർ കക്ഷിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതും ശ്രദ്ധേയമായി.
സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും ഒന്നിനുപുറകേ മറ്റൊന്നായി പിന്നാലെയുണ്ടായി. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും ഒന്പതു കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചതു വലിയ ദുരന്തമായി. ജനനായകൻ സിനിമയുടെ നിയമവിവാദത്തിലും ഭാര്യ സംഗീത ഫയൽ ചെയ്ത വിവാഹമോചന കേസിലും നിരവധി തവണ വിജയ്ക്കു സമൻസ് കിട്ടിയിരുന്നു.
മറക്കാനാകാത്ത കരൂർ ദുരന്തം
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത റാലിയിൽ 41 പേർ മരിച്ചതിന്റെ കുറ്റമെല്ലാം വിജയ്യുടെ തലയിലാക്കാൻ പ്രധാന പാർട്ടികൾ ശ്രമിച്ചു. കരൂരിൽ പ്രചാരണപരിപാടി സംഘടിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണു ടിവികെയും വിജയ്യും വിമർശനങ്ങൾ നേരിട്ടത്. ഈ കേസിൽ പലതവണ സിബിഐ വിജയ്യെ വിളിച്ചുവരുത്തി. പോലീസിന്റെ വീഴ്ചയാണു ദുരന്തകാരണമെന്ന വാദം പക്ഷേ ജനം സ്വീകരിച്ചു. തന്നെയും പാർട്ടിയെയും ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്ന് വിജയ് ജനങ്ങളോടു പറഞ്ഞു.
വിജയ് അഭിനയിച്ച ‘ജനനായകൻ’ എന്ന സിനിമ ചോർന്ന വിവാദവും തലവേദനയായി. തമിഴ്നാട്ടിൽ നാടകീയമായ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്ഷൻ ഡ്രാമ എന്റർടെയ്നറായിരുന്നു ജനനായകൻ. പക്ഷേ കേന്ദ്ര സെൻസർ ബോർഡ് സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചു. റിലീസിനുമുന്പായി ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതോടെ പ്രശ്നം കോടതിയിലായി. ഇതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതനായി. ചിത്രം ചോർന്നതിനെത്തുടർന്ന് 70 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു റിപ്പോർട്ടുകൾ. വ്യാജ കോപ്പി ഇറങ്ങിയതിന്റെ പേരിൽ 120 കോടി രൂപയ്ക്ക് ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയ പ്രൈം വീഡിയോ കരാർ അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് വിജയുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപ്പേട്ടിലെ കോടതിയിൽ വിവാഹമോചനത്തിനു അപേക്ഷ നൽകിയത്. ഒരു നടിയുമായി വിവാഹേതര ബന്ധം വിജയ്ക്കുണ്ടെന്നാണു സംഗീതയുടെ ഹർജിയിലെ ആരോപണം. കാമുകിയും സിനിമാനടിയുമായ തൃഷയുടെ 43-ാം ജന്മദിനത്തിന്റെ തലേന്നു വിജയ് തിരുപ്പതി സന്ദർശിച്ചതും വിവാദമായിരുന്നു. വിജയ് തിരുപ്പതിയിൽ പോയതിനെ തൃഷയുടെ പിറന്നാളുമായി ആരാധകർ ബന്ധപ്പെടുത്തി.
മാറ്റത്തിനായി കൊതിച്ച ജനം
ഡിഎംകെ സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, അഴിമതി, പാലിക്കാത്ത തൊഴിൽ വാഗ്ദാനങ്ങൾ, വെള്ളപ്പൊക്ക മാനേജ്മെന്റ് പോലുള്ള മേഖലകളിലെ അലംഭാവം അടക്കമുള്ളവ ഉയർത്തി നടത്തിയ പ്രചാരണമാണു ടിവികെയെ സഹായിച്ചത്. ഡിഎംകെ, അണ്ണാഡിഎംകെ രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തനായ വിജയ് യുവജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തി. പരന്പരാഗത ദ്വികക്ഷി സംവിധാനത്തിൽനിന്നുള്ള മാറ്റത്തിനായുള്ള ആഗ്രഹം വിജയ് കണ്ടു. അതോടൊപ്പം നഗരവാസികൾ അദ്ദേഹത്തിൽ പുതിയൊരു നേതാവിനെ കണ്ടെത്തി. മാറ്റം കൊതിച്ച വോട്ടർമാർക്ക് വിജയ് ആയിരുന്നു പ്രതീക്ഷ.
സിനിമയിലെ അരാധകരെ തന്റെ പാർട്ടിയിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. വിശ്വസ്തരായ ആരാധകവൃന്ദത്തെ അച്ചടക്കമുള്ളതും സജീവവുമായ രാഷ്ട്രീയ സംഘടനയുടെ നടത്തിപ്പിലേക്കു ഫലപ്രദമായി പരിവർത്തനം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചു. സാമൂഹികനീതി, ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ, സുതാര്യമായ ഭരണമടക്കം ഉയർത്തൻ വിജയ് ശ്രദ്ധിച്ചു. വ്യത്യസ്തവും തന്ത്രപരവുമായ പ്രചാരണവും ആശയങ്ങളും ജെൻസിയെ ആകർഷിച്ചു. മൂന്നാം ശക്തിയായി ടിവികെയെ ചെറുപ്പക്കാർ കണ്ടു.
പതിവു രാഷ്ട്രീയത്തിന് താക്കീത്
ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും പകരമായി വിജയ് മുന്നോട്ടുവച്ച പുതിയ ബദൽ ജനത്തിനു സ്വീകാര്യമായി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ ജനവിധികളിൽ ഭരണമാറ്റത്തിനായുള്ള ജനത്തിന്റെ മോഹം വ്യക്തം. യാതൊരു രാഷ്ട്രീയ അടിത്തറയുമില്ലാതെ പുതുതായി രൂപീകരിച്ച പാർട്ടിയെപ്പോലും ജനം സ്വീകരിക്കുമെന്ന് ഡൽഹിയിൽ അരവിന്ദ് കേജരിവാളും തമിഴ്നാട്ടിൽ വിജയ്യും തെളിയിച്ചു. ഡൽഹിയിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ മുതലെടുത്തായിരുന്നു കേജരിവാളിന്റെ രാഷ്ട്രീയപ്രവേശം. ദളപതിക്ക് അതുമുണ്ടായില്ല. പക്ഷേ സിനിമയെ ഉപയോഗപ്പെടുത്തി. കണ്ടുമടുത്ത രാഷ്ട്രീയത്തിൽനിന്നും നേതാക്കളിൽനിന്നുമുള്ള മാറ്റത്തിന് കേരളമടക്കം രാജ്യത്താകെ സാധ്യതയുണ്ടെന്ന സന്ദേശം കൂടി തമിഴ്നാട്ടിലെ ജനവിധികളിലുണ്ട്.
Tags : Tamil Blockbuster Vijay