തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ പണവുമായി കുടുങ്ങിയെന്നും പോലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കാറിന്റെ ഡിക്കി തുറന്ന പോലീസുകാർ കണ്ടെത്തിയത് ബാഗുകളിൽ നിറയെ പണമാണ്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അർജുനാണ് കാർ ഓടിച്ചത്.
എന്നാൽ, ഇത് തെരഞ്ഞെടുപ്പ് സമയമാണ്, നിങ്ങൾ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് കർശനമായി പറയുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ തരംഗമായി. എന്നാൽ ഈ വീഡിയോ ഒരു ബോധവത്കരണത്തിന്റെ ഭാഗമായി എടുത്തതാണ്.
വിഡിയോയുടെ അവസാനം സത്യാവസ്ഥ വെളിപ്പെടുത്തി അർജുൻ ദാസ് തന്നെ രംഗത്തെത്തുന്നുണ്ട്. താൻ പോലീസ് പിടിയിലായിട്ടില്ലെന്നും ഇതൊരു ബോധവൽക്കരണ വിഡിയോ മാത്രമാണെന്നും താരം പറയുന്നു.
തന്റെ പുതിയ ചിത്രമായ ‘കോൺ സിറ്റി’യുടെ യുടെ പ്രമോ ഷൂട്ടിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്ന് അർജുൻ ദാസ് പറഞ്ഞു.
‘ഇത് യഥാർഥ പണമല്ല, സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച ഡമ്മി നോട്ടുകളാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിക്കുമ്പോൾ അവരോട് പൂർണമായി സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കയ്യിൽ കരുതരുത്. ഇത് നിയമപ്രശ്നങ്ങൾക്കും സമയനഷ്ടത്തിനും ഇടയാക്കും. ഏപ്രിൽ 23-ന് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. ഇതൊരു പ്രമോ വിഡിയോ ഷൂട്ട് ആണ്.
എന്റെ സംവിധായകൻ ഹരീഷ് ഇതൊരു ബോധവത്കരണ വിഡിയോ ആയി ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു അങ്ങനെയാണ് ഈ വീഡിയോ എടുത്തത്. നാളെ നമ്മുടെ നമ്മുടെ പടം കോൺ സിറ്റിയുടെ ആദ്യത്തെ സിംഗിൾ കൊറിയൻ ഫാമിലി റിലീസ് ആവുകയാണ്.എല്ലാവരും പാട്ട് ആസ്വദിക്കുക.’’ അർജുൻ ദാസ് വീഡിയോയിൽ പറഞ്ഞു.