Kerala
പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല്‍ പ്രളത്തില്‍ വ്യപാരികള്ക്കുണ്ടായത് അപ്രതീക്ഷിത തിരിച്ചടി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പലർക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. കച്ചവടത്തിനായി സൂക്ഷിച്ച സാധനങ്ങളും കടകളിലെ ഫ്രിഡ്ജ്, ഫ്രീസര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങള്ളും നശിച്ചു.
ഇവയെല്ലാം പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കണമെങ്കില്‍ വലിയ ചെലവു വരും. ഏതാനും ദിവസങ്ങളും വേണ്ടിവരും. പാലാ, ഈരാറ്റുപേട്ട, മൂന്നിലവ്, കളത്തുക്കടവ്, പൂഞ്ഞാര്‍, തീക്കോയി, പ്ലാശനാല്‍, മുണ്ടക്കയം, പുത്തന്‍ചന്ത, മണിമല, എരുമേലി തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് പൂര്‍ണമായും ഭാഗികമായും നശിച്ചുപോയത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, പലചരക്ക് വ്യാപാരികൾ, ബേക്കറികൾ, സ്റ്റേഷനറി, ഇലക്ട്രോണിക്സ് വ്യാപാരികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടം വൻതോതിലാണ്. 2018 ൽ സകലതും നഷ്ടപ്പെട്ടവർ തിരികെ വ്യാപാര മേഖല പച്ചപിടിച്ചെത്തിയപ്പോഴാണ് വീണ്ടും ഒരു ദുരന്തം വേട്ടയാടിയിരിക്കുന്നത്.
Business
യുഎസ്-യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- ന്യൂ ഇയർ ആവശ്യങ്ങൾക്കുളള കുരുമുളക് സംഭരണത്തിനു രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ. മഴയുടെ വരവ് മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുക്കിൽ പിടിമുറുക്കാം. രാജ്യാന്തര റബർ അവധിയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ബാങ്കോക്ക് അടക്കമുള്ള വിപണികളിൽ ഷീറ്റ് വിലയിൽ ചാഞ്ചാട്ടമുളവാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടത് നേട്ടമാക്കാനുള്ള നീക്കത്തിലാണു തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ.
യൂറോപ്പിലെയും അമേരിക്കയിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതി സ്ഥാപനങ്ങൾ ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾ മുൻനിർത്തി കുരുമുളകിനു പുതിയ കരാറുകൾ ഉറപ്പിക്കാൻ നീക്കം തുടങ്ങി. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത് കപ്പൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതു കയറ്റുമതി രാജ്യങ്ങൾക്കും നേട്ടമാവും. മുൻ നിര ഉത്പാദക രാജ്യങ്ങളിൽ ചരക്ക് സ്റ്റോക്ക് പരിമിതമാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ നിമിത്തം ഇന്ത്യയിലും വിളവ് ചുരുങ്ങിയതിനാൽ കാർഷിക മേഖലകളിൽ മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങി.
ആഗോള കുരുമുളക് വിപണിയിൽ പിന്നിട്ടവാരം പൊതുവേ സന്തുലിതമായ പ്രവണതയാണു ദൃശ്യമായത്. മുൻനിര കുരുമുളക് ഉത്പാദക രാജ്യങ്ങളിലെ നാണയങ്ങൾ യുഎസ് ഡോളറിനു മുന്നിൽ മികവ് കാണിച്ചത് ആഭ്യന്തര വിപണികൾക്ക് പിന്തുണ പകർന്നതു വിദേശ വ്യാപാര സാഹചര്യം ഒരുക്കുന്നു. ഇന്ത്യൻ മാർക്കറ്റും താരതമ്യേന സ്ഥിരത നിലനിർത്തി.
ഉത്തരേന്ത്യൻ ആവശ്യകത തുടരുന്നതും കാർഷിക മേഖല വരുത്തിയ ചരക്ക് നീക്ക നിയന്ത്രണങ്ങളും ഉത്പന്നത്തിനു പിന്തുണ പകരും. ഇറക്കുമതി ലോബി വിദേശ ചരക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്, എന്തായാലും ആഭ്യന്തര വില ഉയരുമെന്ന വിശ്വാസം തന്നെയാണ് ഇറക്കുമതിയിലേക്ക് അവരെ ആകർഷിക്കുന്നത്. മുന്നിലുള്ള ഉത്സവ സീസണിൽ ബംപർ കച്ചവടം ഉത്തരേന്ത്യൻ വ്യവസായികൾ കണക്കുകൂട്ടുന്നു.
വിയറ്റ്നാമിലെ കർഷകരും വൻ വില പ്രതീക്ഷിച്ച് ചരക്ക് നീക്കം കുറച്ചു. ആഗോള കുരുമുളക് കയറ്റുമതിയിൽ മുൻ നിരയിലുള്ള അവിടെ ലഭ്യത കുറയുന്നതു വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരും. കയറ്റുമതി ആവശ്യകത സ്ഥിരത പുലർത്തുമ്പോഴും കർഷകരുടെ പരിമിത വില്പന കുരുമുളകിനു താങ്ങാകും. ഇതിനിടയിൽ നാണയമായ ഡോങിന്റെ മൂല്യം ശക്തിപ്പെടുന്നത് കയറ്റുമതിക്കാരുടെ വില നിർണയത്തെ സ്വാധീനിക്കാം.
ഇന്തോനേഷ്യയിലെ പ്രമുഖ വിപണിയായ ജക്കാർത്തയിൽ വിദേശ വ്യാപാരങ്ങൾ പരിമിതമായിരുന്നു. ഉത്പാദന മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകർ നിരീക്ഷിക്കുന്നതിനാൽ പിന്നിട്ടവാരവും അവർ കരുതലോടെയാണു ചരക്ക് ഇറക്കിയത്. ബ്രസീലിയൻ നാണയമായ റിയലിന്റെ മൂല്യം ശക്തി പ്രാപിക്കുന്നതിനിടയിൽ കയറ്റുമതി മേഖല പുതിയ ക്വട്ടേഷനുകൾക്കുള്ള നീക്കത്തിലാണ്. ദക്ഷിണേന്ത്യൻ കാലാവസ്ഥ ശ്രീലങ്കയിലും നിലനിൽക്കുന്നതിനാൽ കർഷകർ കരുതൽ ശേഖരം ഇറക്കുന്നതിനു കാര്യമായ തിടുക്കം കാണിച്ചില്ല. ആഭ്യന്തര വിപണികളിൽ മുളക് ലഭ്യത പരിമിതമായത് കണക്കിലെടുത്ത് വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,200 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളറാണ്. വിയറ്റ്നാം 6300 ഡോളറിനും ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 6000 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജൂൺ ആദ്യ പകുതിയിൽ മുംബൈ തീരം അണയേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമായി നീങ്ങുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷികളെ ബാധിക്കും. ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചില്ലെങ്കിലും ഖാരിഫ് വിള ഇറക്കുന്നതിൽനിന്നും പിൻതിരിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. മഴയുടെ വരവ് വൈകുന്നതിനാൽ ചുക്ക് സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു മാറിയ വാങ്ങലുകാർ സാവധാനം വിപണികളിലേക്ക് അടുക്കുന്നുണ്ട്. കൊച്ചിയിൽ മീഡിയം ചുക്ക് 28,000 രൂപയിലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലാണു വ്യാപാരം നടക്കുന്നത്.
►►റബറിൽ ചാഞ്ചാട്ടം
ജപ്പാൻ ഒസാക്കയിൽ റബർ വില ചാഞ്ചാടി, പുതിയ നിക്ഷേപകർ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ലോങ് ടേം ചാർട്ടിൽ റബർ ബുള്ളിഷ് ട്രെൻഡിലാണ്. അതേ സമയം വിപണി ഓവർ ബോട്ട് മേഖലയിൽ എത്തിയത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം. പോയവാരം കിലോ 437 യെന്നിൽ നിന്നും 448 യെൻ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം റബർ 440 യെന്നിലാണ്.
അവധി വിലയിലെ ചാഞ്ചാട്ടം കണ്ട് തായ്ലൻഡിൽ ഉത്പന്ന വില കിലോ 303 രൂപയിൽനിന്നും 298ലേക്ക് താഴ്ത്തി. വിദേശ വിപണികളിലെ മാറ്റങ്ങൾക്കിടയിൽ ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ് വില കിലോ 278 രൂപയിൽനിന്നും 272 ലേക്ക് ഇടിച്ചു. ജൂലൈയിൽ പുതിയ ഷീറ്റ് വില്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ.
►►തിരിച്ചുവരവ് പ്രതീക്ഷിച്ച് വെളിച്ചെണ്ണ
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങിയതോടെ രാജ്യത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ വിദേശ ഓർഡറുകൾക്ക് നീക്കം തുടങ്ങി. അറബ് രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരെത്തിയാൽ ഉത്പന്ന വിലയിൽ ഒരു തിരിച്ചുവരവിന് അവസരം ലഭിക്കും. ഏതാനും മാസങ്ങളായി നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലയിടിവിനെ അഭിമുഖീകരിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 22,200 ലും കൊപ്ര 12,900 രൂപയിലുമാണ്.
►►അടക്കയ്ക്ക് താങ്ങ് കിട്ടുമോ?
അടക്കാ കർഷകർക്ക് താങ്ങ് പകരാൻ നികുതിഘടനയിൽ മാറ്റം ആവശ്യപ്പെട്ട് മംഗലാപുരത്ത് പ്രവർത്തിക്കുന്ന കാംപ്കോ. ഉത്തർപ്രദേശ് അടക്കയ്ക്ക് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കിയാൽ കാർഷിക മേഖലയിൽ ഉണർവിന് അവസരം ലഭിക്കുമെന്നാണു കർണാടകത്തിലെ ഈ അർധസർക്കാർ സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷം കർഷകർ അംഗങ്ങളായുള്ള അവരുടെ നീക്കം വിജയിച്ചാൽ കർണാടകത്തിലെയും കേരളത്തിലെയും കവുങ്ങ് കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അടയ്ക്ക ക്വിന്റലിന് 39,000 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്, നേരത്തേ അരലക്ഷം രൂപയ്ക്ക് മുകളിൽ അടക്കയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ പാൻമസാല വ്യവസായികളാണ് അടക്ക ശേഖരിക്കുന്നത്.
National
ന്യൂഡൽഹി: ന്യൂസിലൻഡുമായി കേന്ദ്രസർക്കാർ ഒപ്പിട്ട സ്വാതന്ത്ര വ്യാപാരക്കരാറിലൂടെ കർഷകതാത്പര്യങ്ങൾ ആഗോളശക്തികൾക്കു പണയപ്പെടുത്തിയതായി അഖിലേന്ത്യ കിസാൻ സഭ .
മോദിസർക്കാർ മുന്‍പ് ഒപ്പിട്ട പല കരാറുകളുടെയും തുടർച്ചയാണു ഈ കരാറെന്നും കർഷകരോടുള്ള വിദ്വേഷവും സാമ്രാജ്യത്വത്തോടുള്ള വിധേയത്വവുമാണ് തെളിയുന്നതിനും സംഘടന കുറ്റപ്പെടുത്തി.
District News
ചങ്ങനാശേരി: പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി-വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വിറകടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജി. സുരേഷ് ബാബു, കെ.എ. അഷ്റഫ്കുട്ടി, ടി. അനീസ്, കെ.കെ. മോഹന്‍കുമാര്‍, നൗഷാദ് ഉമ്മര്‍, എ. നസീര്‍, എ.കെ. സുമോന് എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്‍പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
Business
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ജിഎസ്ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വര്‍ണ വ്യാപാരികള്‍.
കാഷ് പര്‍ച്ചേസ് പരിധി നാലു ലക്ഷം രൂപയാക്കുക, ബുള്ളിയന്‍ ബാങ്ക് രൂപീകരിക്കുക, ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ബുള്ളിയന്‍ ബാങ്കില്‍ നിക്ഷേപിക്കാനും അത് ഗോള്‍ഡ് മെറ്റല്‍ ലോണായി സ്വര്‍ണ വ്യാപാരികള്‍ക്ക് ഫലപ്രദമായി നല്‍കാനും സൗകര്യം നല്‍കുക, സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇഎംഐ സൗകര്യവും ഉപഭോക്തൃവായ്പാ സൗകര്യവും ഏര്‍പ്പെടുത്തുക, ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര ജ്വല്ലറികള്‍ക്ക് മതിയായ വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക, മൂലധന നേട്ടങ്ങളുടെ ആദായ നികുതി കുറയ്ക്കുക എന്നിവ കേന്ദ്ര ബജറ്റില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
Kerala
കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.
വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
District News
തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാര്‍ പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു.
ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില്‍ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം പറഞ്ഞു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഭീഷണിപ്പെടുത്തി മര്‍ദിച്ചു – സഹോദരന് ഹക്കിം പറഞ്ഞു.