മണിക്കടവ് ടൗണിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യം.
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് മണിക്കടവ് ടൗണിലെ വ്യാപാരികൾക്ക്. ടൗണിലെ ഭൂരിഭാഗം കടകളും വെള്ളത്തിനടിയിലായി. 37 ഓളം കടകളിൽ വെള്ളം കയറിയതിൽ ഒരു കോടിക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചെന്ന് വ്യാപാരികൾ പറയുന്നു. കർണാടക വനമേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പ്രളയജലം ഒഴുകിയെത്തി ടൗൺ മുഴുവൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
മലകളിൽ നിന്നുള്ള മഴവെള്ളവും നീരുറവകളിലെ വെള്ളവും വയത്തൂർ പുഴയിലേക്ക് ഒഴുകാൻ കഴിയാതെ കെട്ടിനിന്നതോടെയാണ് മണിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങിയത്. പുഴയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ ഉയർന്നതാണ് നാശനഷ്ടം വ്യാപകമാകാൻ കാരണം. മുന്പും പലതവണ ടൗണിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഇത്തവണ നാശനഷ്ടം വ്യാപകമായിരുന്നു. 2018 ലെ പ്രളയത്തിൽ പോലും ടൗണിൽ ഇത്രയധികം നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് സെന്റ് മരിയ ഹോട്ടലിനാണ്. ഹോട്ടലിലെ പാത്രങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫർണിച്ചറുകൾ ചെളി അടിഞ്ഞുകൂടി നശിച്ചു. ടൗണിലെ പുകപരിശോധന കേന്ദ്രത്തിലെ ഉപകരണങ്ങൾ വെള്ളം കയറിയതോടെ ഉപയോഗശൂന്യമായി. റേഷൻകടയിലെ 28 ചാക്ക് അരി, മൂന്ന് ചാക്ക് ഗോതമ്പ്, ഒരുചാക്ക് ആട്ട എന്നിവ നശിച്ചു. കംപ്യൂട്ടർ സെന്റർ, മലഞ്ചരക്ക് വ്യപാര കേന്ദ്രം, പലചരക്ക് കടകൾ, സ്റ്റേഷനറി കടകൾ , ബാർബർ ഷോപ്പ്, മെക്കാനിക്കൽ ഷോപ്പ്, ചിക്കൻ സ്റ്റാൾ, ടൈലറിംഗ് ഷോപ്പ്, ബേക്കറി, പോസ്റ്റ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിനടിയിലായി.
ഭീമമായ നഷ്ടം പരിഹരിക്കാൻ സർക്കാർ ഉൾപ്പെടെ ഏജൻസികളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികളെയാണ് നാശനഷ്ടം കൂടുതലായി ബാധിച്ചത്. കടകളിലെ ഒരു സാധനം പോലും ഉപയോഗിക്കാൻ കഴിയാത്ത സഹചര്യമാണ്. ബാങ്ക് ലോൺ ഉൾപ്പെടെയുള്ള വലിയ ബാധ്യതകളുള്ളവരാണ് പലരും. വീണ്ടും വലിയ തുകമുടക്കി കടകൾ പുനരാരംഭിക്കാൻ പലർക്കും കഴിയാത്ത സാഹചര്യമാണ്. വ്യാപാരികളുടെ നാശനഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags : Nattuvishesham District News disaster Traders