International
വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും നാമാവശേഷമാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും, ആ രാത്രി ഒരുപക്ഷേ നാളെത്തന്നെ ആയേക്കാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനും വെടിനിർത്തലിനും തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ (അമേരിക്കൻ സമയം) ഇറാൻ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ കനത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങളും പ്രധാന പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് യുദ്ധക്കുറ്റമാണെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. "ആണവായുധം കൈവശം വെക്കുന്നതാണ് ഏറ്റവും വലിയ യുദ്ധക്കുറ്റം" എന്നായിരുന്നു ട്രംപിന്റെ മറുപടി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക മേഖലയെയും എങ്ങനെ ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന രണ്ടാമത്തെ പ്രത്യേക ക്യാബിനറ്റ് സുരക്ഷാ യോഗമാണിത്.
വിദേശകാര്യം, പ്രതിരോധം, പെട്രോളിയം, വാണിജ്യം തുടങ്ങി വിവിധ മന്ത്രാലയങ്ങൾ ഇതുവരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട കൂടുതൽ കർശനമായ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുദ്ധമേഖലയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ അവരെ നാട്ടിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു.
International
വാഷിംഗ്ടൺ: ഇറാനെതിരെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയാക്രമണങ്ങൾക്ക് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പദ്ധതി ഇടുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് യുഎസ് സൈനികരെ ഇതിനോടകം പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്.
ഒരു പൂർണ തോതിലുള്ള അധിനിവേശത്തിന് പകരം, പ്രത്യേക സേനയെയും ഇൻഫൻട്രിയെയും ഉപയോഗിച്ചുള്ള മിന്നൽ പരിശോധനകളും റെയ്ഡുകളുമാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, കരയാക്രമണം അമേരിക്കൻ സൈനികർക്ക് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡ്രോണുകൾ, മിസൈലുകൾ, ഐഇഡികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും സൈന്യം നേരിടേണ്ടി വരും.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ആഗോളതലത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒത്തൊരുമയോടെ ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലൂടെയാണ്' പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ സാമ്പത്തിക രംഗത്തും വിതരണ ശൃംഖലകളിലും ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം അസ്ഥിരതകൾ ഇന്ത്യയെയും ബാധിക്കാനിടയുണ്ടെന്നും എന്നാൽ ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോയാൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാധാനമാണ് മാനവരാശിയുടെ പുരോഗതിക്ക് ആവശ്യമെന്നും സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യം കൈവരിച്ച സാമ്പത്തിക വളർച്ച നിലനിർത്താൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധസാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ തുടരുമെന്നും ലോകരാജ്യങ്ങൾക്കിടയിൽ സമാധാനത്തിന്റെ സന്ദേശം എത്തിക്കാൻ ഭാരതം മുൻകൈ എടുക്കുമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അറിയിച്ചു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ, അമേരിക്ക നേരിട്ടുള്ള സൈനിക ഇടപെടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള നീക്കങ്ങളിൽ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യുഎസ്, ആവശ്യമെങ്കിൽ കരയുദ്ധം നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് കൂടുതൽ അത്യാധുനിക ആയുധങ്ങളെയും സൈനികരെയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനാണ് യുഎസ് നീക്കം. നിലവിലെ വ്യോമാക്രമണങ്ങൾക്കും മിസൈൽ പ്രതിരോധങ്ങൾക്കും പുറമേ, ഒരു കരയുദ്ധത്തിന്റെ സാധ്യതകൾ കൂടി മുന്നിൽക്കണ്ട് സൈനിക വ്യൂഹങ്ങളെ സജ്ജമാക്കാൻ വൈറ്റ് ഹൗസ് നിർദേശം നൽകിയതായാണ് വിവരം.
യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെയും എണ്ണ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ മേഖലയിൽ ഒരു വൻ യുദ്ധം ഒഴിവാക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനെ മെരുക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 15 ഇന കർമ്മപദ്ധതി ലോകശ്രദ്ധ നേടുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുന്നതിനൊപ്പം അവരുടെ പ്രാദേശിക സ്വാധീനം കുറയ്ക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുന്ന കർശനമായ പുതിയ കരാർ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും ഇറാൻ പൂർണമായും നിർത്തലാക്കണം, ഹിസ്ബുള്ള, ഹമാസ്, ഹൂതി വിമതർ തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക-സൈനിക സഹായം അവസാനിപ്പിക്കണം, ഇറാൻ തടവിലാക്കിയിട്ടുള്ള എല്ലാ അമേരിക്കൻ പൗരന്മാരെയും ഉടൻ വിട്ടയക്കണം,
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായും തടയുന്ന 'സീറോ എക്സ്പോർട്ട്' നയം കർശനമാക്കണം, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇറാന്റെ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണം, മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ സൈബർ യുദ്ധമുറകൾ അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള കർശനമായ ഉപാധികളാണ് ഇറാന് മേൽ ട്രംപ് മുന്നോട്ടുവെയ്ക്കുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അടുക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന പരീക്ഷകളാണ് ഒഴിവാക്കിയത്.
യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകം. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
പ്ലസ് ടു വിദ്യാർഥികളുടെ പ്രൊമോഷൻ എങ്ങനെ നിർണയിക്കുമെന്ന് പിന്നീട് പ്രത്യേകം അറിയിപ്പ് നൽകുന്നതാണ്.
National
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ധനവിലയിൽ കുതിപ്പുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു.
425 രൂപ മുതൽ 2300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ വർധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളിലും, ഇന്ത്യൻ സബ് കോണ്ടിനന്റിലും 425 രൂപയും, മിഡിൽ ഈസ്റ്റിൽ- 900 രൂപയും, തെക്ക് കിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്ക്- 1800 രൂപയും, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപയും, യൂറോപ്പിലേക്ക് 2300 രൂപയുമാണ് വർധിപ്പിച്ചത്.
അധിക നിരക്ക് ഈടാക്കിയതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. പ്രവർത്തന മേഖലയിലെ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി ആവർത്തിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും ഉചിതമായ സമയത്ത് ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയും ചെയ്യുമെന്ന് ഇൻഡിഗോ എയർലൈനിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
International
റിയാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു അമേരിക്കൻ സൈനികൻ കൂടി മരിച്ചു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല. മരിച്ച സൈനികന്റെ ബന്ധുക്കളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുവിവരം പുറത്തുവിടൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ മാർച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്. സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്. ഇറാനെതിരായ സൈനിക നീക്കമായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി തുടങ്ങിയ ശേഷം മരിച്ച ഏഴാമത്തെ സൈനികനാണ് ഇത്.
അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലും രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിന്റെ അതിർത്തികളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിലാണ് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും വലിയ തോതിൽ ആക്രമണം ഉണ്ടായതായി സൈനിക മേധാവി അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആശങ്കപ്പെടുത്തുന്ന രീതിയിൽ തുടരുന്നതിനിടയിൽ ഇന്ത്യൻ പൗരർക്ക് സഹായങ്ങൾ നൽകാൻ തലസ്ഥാനത്ത് സ്പെഷൽ കണ്ട്രോൾ റൂം തുറന്നു.
സഹായം ആവശ്യമുള്ളവർക്ക് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കണ്ട്രോൾ റൂമുമായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ബന്ധപ്പെടാമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 1800118797 (ടോൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നന്പറുകളിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം.
മധ്യപൂർവേഷ്യൻ മേഖലയിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടേണ്ട നന്പറുകൾ കേന്ദ്രം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
യുദ്ധത്തില്‍ വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെയാണു കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര് ച്ചയുണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി നാളെ സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കണം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുംവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ഓളം ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. എന്നാൽ ഇസ്രയേലിന്റെ 'അയൺ ഡോം' പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. ഇസ്രയേലിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തിൽ ഇറാനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു.
യുദ്ധത്തിൽ നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം ഇറാനിനും ഇസ്രയേലിനും പുറമേ ലെബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി മേഖലയായ പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. സുരക്ഷാ കാരണങ്ങളാൽ ഇറാൻ, ഇസ്രായേൽ മേഖലകളിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. യുദ്ധം നിർത്താൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവ പദ്ധതിയോടുള്ള ഇസ്രായേലിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കങ്ങളും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
International
പാരിസ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിമാനവാഹിനിക്കപ്പല്‍ അയച്ച് ഫ്രാന്‍സ്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ ചാള്‍സ് ഡി ഗാൾ ബാള്‍ട്ടിക് കടലില്‍നിന്ന് മെഡിറ്ററേനിയനിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടു.
ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും എയര്‍ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് ടെലിവിഷനില്‍, മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത പ്രസംഗത്തില്‍, കപ്പലിന് ഫ്രിഗേറ്റുകളുടെ അകമ്പടിയും അതിന്റെ വ്യോമ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്ന് മാക്രോണ്‍ പറഞ്ഞു. റാഫേല്‍ യുദ്ധവിമാനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, വ്യോമ റഡാര്‍ പ്ലാറ്റ്ഫോമുകള് എന്നിവ ഇതിനകംതന്നെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവയുമായി യൂറോപ്യന്‍ യൂണിയന് രാജ്യത്തെ ബന്ധിപ്പിക്കുന്ന പ്രതിരോധ കരാറുകളും ജോര്‍ദാന്‍, ഇറാക്ക് എന്നിവയോട് ശക്തമായ പ്രതിബദ്ധതയും ഫ്രാന്സിനുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു.
യുദ്ധം ലബനനിലേക്കും വ്യാപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മാക്രോണ്‍, ഇറാന് പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള “ഇസ്രായേലിനെ ആക്രമിക്കുകയും ലബനന് ജനതയെ അപകടത്തിലാക്കുകയും ചെയ്ത ഗുരുതരമായ തെറ്റ് ചെയ്തു”വെന്ന് പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം തടസമില്ലാതെ തുടരുന്നു. ഇന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 58 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ എയർലൈനുകൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാം ഈ സർവീസുകളുടെ ഭാഗമാണ്. പ്രവാസികളുടെയും മറ്റ് യാത്രക്കാരുടെയും സൗകര്യാർത്ഥം വിമാനങ്ങൾ കൃത്യസമയത്ത് പറക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അസ്ഥിരത കണക്കിലെടുത്ത്, വിമാനങ്ങളുടെ പാതയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വിമാനങ്ങൾ അയക്കുന്ന കാര്യവും പരിഗണനയിലാണ്.
Leader Page
അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഇറാന്റെ പ്രത്യാക്രമണം പശ്ചിമേഷ്യയെ മുഴുവനായി യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാം. മേഖലയിലെ അമേരിക്കൻ സൈനികസാന്നിധ്യമാണ് ഇതിനു കാരണം. ഇരുപതോളം സൈനിക താവളങ്ങളുടെ ഒരു വലിയ ശൃംഖലയാണ് അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ളത്. ഇതിൽ പലതിനും നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തുകഴിഞ്ഞു.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ചതാണ്. സൗദിയിലും ബഹ്റിനിലുമായിരുന്നു ആദ്യ താവളങ്ങൾ. ഗൾഫ് യുദ്ധങ്ങൾക്കും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും പുറമേ ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കുന്ന മേഖലയുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇത്ര വിപുലമായ സൈനികസാന്നിധ്യം അമേരിക്ക നിലനിർത്തുന്നത്.
ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി അടുത്തകാലത്ത് സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണത്തിൽ വർധനയുണ്ടായി. 45,000ത്തിനും 55,000ത്തിനും ഇടയിൽ യുഎസ് സൈനികർ ഇപ്പോൾ പശ്ചിമേഷ്യയിലുണ്ടെന്നാണ് അനുമാനം.
പ്രധാന താളങ്ങൾ ചുവടെ:
ബഹറിൻ
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം. ഗൾഫ്, ചെങ്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളുടെ ചുമതലയാണ് ഈ കപ്പൽപ്പടയ്ക്കുള്ളത്.
ഖത്തർ
ദോഹ നഗരത്തിനു പുറത്ത് മരുഭൂമിയിൽ സ്ഥി ചെയ്യുന്ന അൽ ഉദെയ്ദ് വ്യോമതാളം അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. പശ്ചിമേഷ്യയിലെ വലിയ യുഎസ് സൈനിക താവളമാണിത്. 10,000 യുഎസ് സൈനികർ ഇവിടെയുണ്ട്. പടിഞ്ഞാറ് ഈജിപ്ത് മുതൽ കിഴക്ക് കസാക്കിസ്ഥാൻ വരെ താവളത്തിന്റെ കീഴിൽ.
കുവൈറ്റ്
യുഎസ് ആർമിയുടെ ഫോർവേഡ് ബേസ് ആയ ക്യാന്പ്അരിഫ്ജാൻ അടക്കം ഒട്ടേറെ സൈനിക താവളങ്ങൾ. 2003ലെ ഇറാക്ക് യുദ്ധകാലത്തു സ്ഥാപിച്ച താവളങ്ങളും ഉൾപ്പെടുന്നു. ഇറാക്കിലും സിറിയയിലും യുഎസ് സൈന്യത്തെ വിന്യസിക്കുന്നതിൽ ഈ താവളങ്ങൾക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു.
യുഎഇ
അബുദാബിയിലെ അൽ ദഫ്ര വ്യോമതാവളം യുഎഇ സേനയ്ക്കൊപ്പം അമേരിക്കയും ഉപയോഗിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഈ താവളം പ്രധാന പങ്കുവഹിച്ചിരുന്നു.
ദുബായിലെ ജബൽ അലി ഒരു സൈനിക തുറമുഖം അല്ലെങ്കിലും യുഎസ് സേന ഉപയോഗിക്കുന്നുണ്ട്. യുഎസ് വിമാനവാഹിനികൾ ഇടയ്ക്കിടെ തുറമുഖത്ത് എത്താറുണ്ട്.
ഇറാക്ക്
പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിലുള്ള ഐൻ അൽ അസാദ് വ്യോമതാവളം, വടക്കൻ ഇറാക്കിലെ കുർദിസ്ഥാൻ മേഖലയിലുള്ള എർബിൽ വ്യോമതാവളം എന്നിവ അമേരിക്കൻ സേന ഉപയോഗിക്കുന്നു. 2020ൽ ജനറൽ ഖ്വാസം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഐഎൻ അൽ എയർബേസിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.
സൗദി
രണ്ടായിരത്തിനു മുകളിൽ യുഎസ് സൈനികർ സൗദിയിലുണ്ട്. സൗദി സേനയുമായി സഹകരിച്ചാണ് പ്രവർത്തനം. റിയാദിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലാണ് കുറച്ചു സൈനികരെ വിന്യസിച്ചിരിക്കുന്നത്.
ജോർദാൻ
അമ്മാനിൽനിന്ന് നൂറു കിലോമീറ്റർ അകലെ അസ്റാഖിൽ പ്രവർത്തിക്കുന്ന മുവാഫഖ് സൽതി വ്യോമതാവളം അമേരിക്കൻ വ്യോസേനയുടെ ആസ്ഥാനങ്ങളിലൊന്നാണ്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികർ
45,000-55,000
യുദ്ധവിമാനങ്ങൾ
250നു മുകളിൽ (എഫ്-35, എഫ്-16 അടക്കം)
ഏബ്രഹാം ലിങ്കൺ, ജെറാൾഡ് ഫോർഡ് വിമാനവാഹിനി കളിൽ മാത്രം 160 യുദ്ധവിമാനങ്ങൾ: രണ്ട് വിമാനവാഹിനികൾ അടക്കം 17, രണ്ട് അന്തർവാഹിനികളും മേഖലയിൽ ഉണ്ടെന്നാണ് സൂചന.