കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെൽത്ത് കണ്‍വൻഷനും 74-ാം വാർഷിക ജനറൽ ബോഡി യോഗവും കൊച്ചി കാക്കനാട് രാജഗിരി വിദ്യാപീഠത്തിൽ ആരംഭിച്ചു. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാഡമി ഫോർ ലൈഫ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.വിൻചെൻസോ പാല്യ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയോടെയാണു കണ്‍വൻഷനു തുടക്കമായത്. ചായ് എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് പതാക ഉയർത്തി. ചായ് ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാനും ചായ് കേരള എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് 2016-17ലെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.
പ്ലാറ്റിനം ജൂബിലിയുടെ അവതരണം ബിഷപ് ഡോ. പ്രകാശ് മല്ലവരപ് നിർവഹിച്ചു. കെസിബിസി ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല കണ്വൻഷൻ തീം അവതരിപ്പിച്ചു.
രാജഗിരി എൻജിനിയറിംഗ് കോളജ് ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി കണ്വൻഷൻ ഡയറക്ടറി പ്രകാശനം ചെയ്തു. പ്രത്യാശ ഹെൽത്ത് കെയറിന്റെ അവതരണം ആർച്ച്ബിഷപ് ഡോ. വിൻചെൻസോയും ഹെൽത്ത് ആക്ഷൻ മാസികയുടെ അവതരണം സിബിസിഐ ഹെൽത്ത് വിഭാഗം സെക്രട്ടറി ഫാ. മാത്യു പെരുന്പിലും നിർവഹിച്ചു.
ചായ് ഹെർബൽ കലണ്ടറിന്റെ പ്രകാശനം ചായ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുവിന്ദ വർക്കിയും ചായ് വെൽനസ് സെന്ററിന്റെ അവതരണം സിസ്റ്റർ ജോസ്നയും ചായ് ലോഗോ പുനരവതരണം ഫാ. വി.എം. തോമസും നിർവഹിച്ചു. ചായ് ദേശീയ പ്രസിഡന്റ് സിസ്റ്റർ ഡീന, ദേശീയ വൈസ് പ്രസിഡന്റും ചായ് കേരള പ്രസിഡന്റുമായ ഫാ. തോമസ് വൈക്കത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു.
റിസോഴ്സ് -ഐഡന്റിഫൈ, ഹാർമണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വൻഷന്റെ പ്രമേയം. ഇതിനോടനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ സെഷനുകളും എക്സിബിഷനും ഇന്നലെ നടന്നു. അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചർച്ചകളും സമ്മേളനങ്ങളും കണ്‍വൻഷന്റെ ഭാഗമായുണ്ട്.
മേജർ സുപ്പീരിയർമാർ, പ്രൊവിൻഷ്യൽമാർ, ഹെൽത്ത് കൗണ്‍സിലർമാർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർമാർ, ഡയറക്ടർമാർ, ഹെൽത്ത് സെന്റർ വർക്കർമാർ, കമ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സോഷ്യൽ വർക്കർമാർ, എച്ച്ഐവി, മെന്റൽ ഹെൽത്ത്, ജിറിയാട്രിക്, പാലിയേറ്റീവ്, ഡിസെബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട കെയർ സെന്ററുകളിൽ പ്രവർത്തിക്കുന്നവർ, സന്യാസിനികളായ ഡോക്ടർമാർ, മറ്റു ഡോക്ടർമാർ എന്നീ വിഭാഗങ്ങളിലായുള്ള സെഷനുകൾക്കു പ്രമുഖർ നേതൃത്വം നൽകും.
സന്യാസിനികളായ ഡോക്ടർമാർക്കു മറ്റു ഡോക്ടർമാരുമായി ആശയവിനിമയത്തിന് കണ്‍വൻഷനിൽ അവസരമൊരുക്കിയിട്ടുണ്ട്.
ചായ് യുടെ മിഷൻ ആശുപത്രികളിൽ വോളണ്ടിയറായി സേവനം ചെയ്യാൻ ഡോക്ടർമാർക്കു അവസരമൊരുക്കുകയാണ് ആശയവിനിമയത്തിന്റെ ലക്ഷ്യം.
ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിൽ വിശിഷ്ട സേവനം ചെയ്യുന്നവരെ ഇന്നലെ വൈകുന്നേരം നടന്ന അവാർഡ് നൈറ്റിൽ ആദരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പങ്കെടുത്ത സമ്മേളനത്തിൽ സമർപ്പിതരിൽനിന്നുള്ള ഡോക്ടർ, നഴ്സ്, സോഷ്യൽ വർക്കർ, മറ്റു ജീവനക്കാർ എന്നീ വിഭാഗങ്ങളിലാണു പുരസ്കാരം നൽകിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഹെൽത്ത് പവലിയനുകളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ആർച്ച്ബിഷപ് ഡോ. വിൻചെൻസോയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ഇന്നത്തെ പരിപാടികൾ ആരംഭിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ചായ് ഡയറക്ടർ ജനറൽ റവ. ഡോ. മാത്യു ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചായ് കേരള ഡയറക്ടർ ഫാ. സൈമണ്‍ പള്ളുപേട്ട, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോബി കാവുങ്കൽ എന്നിവർ പ്രസംഗിക്കും.
ജീവസംരക്ഷണത്തിനുള്ള സഭയുടെ ദൗത്യം വ്യാപിപ്പിക്കും: ഡോ. വിൻചെൻസോ പാല്യ
കൊച്ചി: പാർശ്വവത്കരിക്കപ്പെട്ടവരോടും രോഗികളോടുമുള്ള സഭയുടെ പരിഗണനയ്ക്കു പ്രസക്തി വർധിക്കുന്ന കാലഘട്ടമാണിതെന്നു വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാഡമി ഫോർ ലൈഫ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വിൻചെൻസോ പാല്യ പറഞ്ഞു. ജീവിതവും പ്രവർത്തനങ്ങളും വഴി അനേകം പാവപ്പെട്ടവരായ രോഗികളെ സഹായിക്കാനും ശുശ്രൂഷിക്കാനും സഭയുടെ ആതുരശുശ്രൂഷാരംഗത്തുള്ളവർക്കു കഴിയുന്നത് അഭിമാനകരമാണെന്നും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ദേശീയ കണ്വൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തോടും ആർദ്രതയോടും കൂടിയാണു നാം നമ്മെത്തന്നെ മറ്റുള്ളവർക്കായി സമർപ്പിക്കുന്നത്. വിശുദ്ധ തോമാശ്ലീഹയാൽ സ്ഥാപിതമായ ഭാരതസഭയിൽ സവിശേഷമായ ഈ സമീപനരീതി സ്വാഭാവികമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നതാണ്. ജീവന്റെ ഉത്ഭവം മുതൽ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണ്. ജീവന്റെ സംസ്കാരത്തിന് ഒരുവിധത്തിലും ആശങ്കകളുണ്ടാവരുത്. സഭയുടെ ആതുരശുശ്രൂഷകളിൽ പാലിയേറ്റീവ് കെയർ സേവനം കൂടുതൽ വ്യാപിപ്പിക്കും: ആർച്ച്ബിഷപ് ഡോ.വിൻചെൻസോ പാല്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.