കൊച്ചി: ‘കേരളത്തിൽ ആരും ഇതരസംസ്ഥാന തൊഴിലാളികൾ അല്ല. ഇതര സംസ്ഥാന തൊഴിലാളികളും അല്ല. അവരെ അതിഥി തൊഴിലാളികൾ എന്നാണ് വിശേഷിപ്പിക്കേണ്ടത് ‘കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ പണിയെടുക്കുന്നവരെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. കേരളത്തിലെ നിർമാണമേഖലയിലടക്കം വിസ്മരിക്കപ്പെടാനാകാത്ത സാന്നിധ്യമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ എങ്കിലും ഇവർ തൊഴിൽ മേഖലയിലടക്കം വിവേചനങ്ങൾ നേരിടുന്നുവെന്നാണ് യാഥാർഥ്യം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമായി സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
ഫെസിലിറ്റേഷൻ സെന്ററുകൾ എല്ലാ ജില്ലകളിലേക്കും
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററുകൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. നിലവിൽ തിരുവനന്തപുരത്ത് തന്പാനൂരും എറണാകുളത്ത് പെരുന്പാവൂരുമാണ് ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോടും അധികം വൈകാതെ സെന്റർ പ്രവർത്തനം ആരംഭിക്കും. തുടർന്ന് മറ്റു ജില്ലകളിലേക്കും ഫെസിലിറ്റേഷൻ സെന്ററുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൊഴിൽ വകുപ്പ്. ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുക. തൊഴിലുമായി ബന്ധപ്പെട്ട സഹായങ്ങൾക്കൊപ്പം ആരോഗ്യം, യാത്ര, ബാങ്കിംഗ്, മറ്റു ആനുകൂല്യങ്ങൾ, വേതന സംരക്ഷണം എന്നീ കാര്യങ്ങളിൽ നിർദേശങ്ങൾ ഫെസിലിറ്റേഷൻ സെന്ററിൽ നിന്നു ലഭിക്കും. വിവരങ്ങൾ നൽകാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും.
ആദ്യ അപ്നാ ഘർ കെട്ടിടം നിർമാണം പൂർത്തിയാക്കി; മറ്റു സ്ഥലങ്ങളിൽ ഉടൻ
ഇതര സംസ്ഥാന തൊഴിലാളികൾക്കു നിലവാരമുള്ള താമസസൗകര്യം ഉറപ്പാക്കുന്ന അപ്നാ ഘർ പദ്ധതിയുടെ ആദ്യ ഹോസ്റ്റൽ കെട്ടിടനിർമാണം പാലക്കാട്ടെ കഞ്ചിക്കോട് പൂർത്തിയായി. 640 തൊഴിലാളികൾക്കു താമസം ലഭ്യമാക്കുന്ന കെട്ടിടം അധികം വൈകാതെ തൊഴിലാളികൾക്കു ലഭ്യമാകും.
85 സെന്റ് സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടെയും കെട്ടിടം നിർമിച്ചിരിക്കുന്നത്. 64 മുറികളും 32 അടുക്കളകളും ഓരോ മുറിയിലും ഇരുനിലയുള്ള അഞ്ചു കട്ടിലുകളുമാണുണ്ടാവുക. ഒരു മുറിയിൽ 10 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. തൊഴിലാളികളിൽ വാടകയായി എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഒരാൾക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ താമസം ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസസൗകര്യത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. വലിയ തുക വാടക വാങ്ങി ജനവാസയോഗ്യമല്ലാത്ത കുടുസു മുറികൾ നൽകും. ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും കാണില്ല. ഒരു മുറിയിൽ തന്നെ നിരവധിപേർ തിങ്ങിപ്പാർക്കുന്നതിനാൽ രോഗങ്ങൾ ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്. സാഹചര്യത്തിലാണ് സർക്കാർ അപ്നാ ഘർ പദ്ധതിക്കു തുടക്കമിട്ടത്.
ആവാസ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,67,205 പേർ
ഇതരസംസ്ഥാന തൊഴിലാളികളുടെ സമഗ്രആരോഗ്യ സുരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് സർക്കാർ തുടങ്ങിയ ആവാസ് പദ്ധതിയിൽ 2,67,205 പേർ ഇതുവരെ രജിസ്റ്റർ ചെയ്തു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ചികിൽസയ്ക്കുപുറമേ, അപകടമരണ ഇൻഷ്വറൻസും ലഭിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളുടെ സമഗ്രആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞ നവംബർ ഒന്നുമുതലാണ് സർക്കാർ ആവാസ് പദ്ധതി ആരംഭിച്ചത്.
പദ്ധതിയിലൂടെ സംസ്ഥാനത്തുള്ള ഇതരസംസ്ഥാനത്തൊഴിലാളികളുടെ കണക്കു ശേഖരിക്കാനും സർക്കാരിന് കഴിഞ്ഞു. പദ്ധതിയോട് മികച്ച പ്രതികരണമാണ് ഇതരസംസ്ഥാനക്കാരിൽ നിന്നുണ്ടായത്.
ഏറ്റവും കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ് 52,773 പേർ. ഏറ്റവും കുറവ് വയനാട്ടിലാണ്. 6,583 പേർ. തിരുവനന്തപുരം - 25,191, കൊല്ലം - 15,292, പത്തനംതിട്ട - 13,794, ആലപ്പുഴ - 19,769, കോട്ടയം - 13,125, ഇടുക്കി - 10,716, തൃശൂർ - 24,568, പാലക്കാട് - 13,876, മലപ്പുറം - 17,779, കോഴിക്കോട് - 28,685, കണ്ണൂർ - 17,571, കാസർഗോഡ് - 7,483 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
ബിജോ ടോമി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.