പി.സി. ജോര്‍ജ് സ്പീക്കര്‍ മുമ്പാകെ തെളിവു നല്‍കി
പി.സി. ജോര്‍ജ് സ്പീക്കര്‍ മുമ്പാകെ തെളിവു നല്‍കി
Wednesday, September 2, 2015 11:19 PM IST
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം തോമസ് ഉണ്ണിയാടന്‍ തനിക്കെതിരേ നല്‍കിയ പരാതിയില്‍ ധനമന്ത്രി കെ. എം. മാണിയെ ഉള്‍പ്പെടുത്തിയത് സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കാനാണെന്നു പി.സി. ജോര്‍ജ്. ഇന്നലെ സ്പീക്കര്‍ എന്‍. ശക്തന്‍ മുമ്പാകെ തെളിവ് നല്‍കുമ്പോഴാണ് ജോര്‍ജ് ഈ നിലപാട് അറിയിച്ചത്. ഇക്കാര്യങ്ങള്‍ സ്പീക്കറെ ബോധ്യപ്പെടുത്താന്‍ തനിക്ക് ഒരു അഭിഭാഷകന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. ഈ മാസം 15-നു കൂടുതല്‍ വാദത്തിനായി അഭിഭാഷകനുമായി എത്താന്‍ പരാതിക്കാരനായ തോമസ് ഉണ്ണിയാടനോടു ഫോണില്‍ സംസാരിച്ചശേഷം സ്പീക്കര്‍ എന്‍. ശക്തന്‍ പി.സി. ജോര്‍ജിന് നിര്‍ദേശം നല്‍കി.

തന്റെ അഭിഭാഷകനായ കെ. രാംകുമാറുമൊത്ത് ഈ മാസം 15നു സ്പീക്കര്‍ മുമ്പാകെ വീണ്ടും ഹാജരാകുമെന്നു ജോര്‍ജ് പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.തന്നെ അയോഗ്യനാക്കണമെന്ന തോമസ് ഉണ്ണിയാടന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നു കണ്ട് സ്പീക്കര്‍ തള്ളിയാല്‍ അതോടെ പ്രശ്നം തീരുമെന്നു ജോര്‍ജ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോയാല്‍ നിയമപോരാട്ടം തുടരും. ഇക്കാര്യത്തില്‍ സുപ്രീംകോടതിവരെ പോകണമെന്നാണ് തന്റെ നിലപാടെന്നും ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.