ടാക്സി ഡ്രൈവർ വധം: മൂന്നു പ്രതികൾക്കു ജീവപര്യന്തം
Tuesday, July 26, 2016 4:07 PM IST
കൊച്ചി: കാർ തട്ടിയെടുക്കാനായി ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. പെരുമ്പാവൂർ ഏഴിപ്രം മുള്ളൻകുന്ന് തച്ചരുകുടി ഹൈദരാലിയെ (46) ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടുക്കി പള്ളിവാസൽ പോതമേട് മണി എന്ന ശെൽവിൻ (29), തമിഴ്നാട് തിരുച്ചിറപ്പള്ളി വളയൂർ അമ്മൻകോവിൽ തെരുവിൽ സെബാസ്റ്റ്യൻ (49), തമിഴ്നാട് ഈറോഡ് സ്വദേശികളായ പെരിയാർ നഗർ കൊളുത്തുപ്പള്ളത്ത് ശിവ (29) എന്നിവർക്കാണ് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എസ്.അംബികയാണ് ശിക്ഷ വിധിച്ചത്. കവർച്ച ലക്ഷ്യമാക്കി ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിന് ഇവർക്ക് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ഇവരെ സഹായിക്കാൻ കാറിന്റെ വ്യാജനമ്പർ പ്ലേറ്റ് നിർമിച്ച അഞ്ചാം പ്രതി പാണ്ടി 35) ക്ക് ഒരു വർഷം കഠിനതടവാണ് ശിക്ഷ.

കേസിലെ പ്രായപൂർത്തിയാവാത്ത മൂന്നാം പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പിന്നീടു നടക്കും.
ആദ്യ മൂന്നു പ്രതികൾക്കു പിഴസംഖ്യ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം അത് കൊല്ലപ്പെട്ട ഹൈദരലിയുടെ ബന്ധുക്കൾക്കു നൽകാനാണ് നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.