ബാങ്കിന്റെ ജപ്തി നടപടിക്കിടെ വസ്ത്രവ്യാപാരി കുഴഞ്ഞു വീണുമരിച്ചു
Friday, September 30, 2016 11:49 AM IST
മുളന്തുരുത്തി: ബാങ്കിന്റെ ജപ്തിനടപടികൾക്കിടെ വസ്ത്രവ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ആമ്പല്ലൂർ പള്ളിത്താഴത്തിനു സമീപം കോറോത്ത് ഷൈറ്റസ് ജോസഫ് (44) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ഓടെയായിരുന്നു സംഭവം.

കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ വസ്ത്രവ്യാപാരശാല നടത്തുന്ന ഷൈറ്റസും സഹോദരൻ സോജനും ഇവരുടെ പേരിലുള്ള രണ്ടു വീടുകളും ഭൂമിയും പണയപ്പെടുത്തി എസ്ബിഐയിൽനിന്നു വായ്പയെടുത്തിരുന്നു. വായ്പ കുടിശികയായതിനെത്തുടർന്നാണ് ഈടുവച്ചിരുന്ന വസ്തുവും വീടുകളും ജപ്തി ചെയ്യാനായി എറണാകുളം സിജെഎം കോടതിയിൽനിന്ന് ഉത്തരവുമായി ബാങ്ക് അധികൃതർ പോലീസുമായി എത്തിയത്.

ബാങ്കിന്റെ കേസ് ലീഡ് ഓഫീസർ കൃഷ്ണകുമാർ, ചീഫ് ലോ ഓഫീസർ രാജേഷ്, അഡ്വ. സുജിത് എന്നിവർ മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ആദ്യം സോജന്റെ വീട്ടിലാണു ജപ്തി നടത്തിയത്. ഇതിനു ശേഷം സമീപത്തെ ഷൈറ്റസിന്റെ വീട്ടിലെത്തി. ജപ്തിക്കെത്തിയവരെ കണ്ടു വീടിന്റെ മുറ്റത്തുനിന്നിരുന്ന ഷൈറ്റസ് വിഷമം താങ്ങാനാവാതെ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ പോലീസ് ജീപ്പിൽ ഉടനടി മുളന്തുരുത്തി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ റാണി. മക്കൾ: അതുൽ, മരിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.