കോട്ടയം: ഇന്ത്യയിലെ റബർ ഉത്പാദനത്തിൽ വർധനയുണ്ടെന്നു റബർ ബോർഡ്. 2017 ഏപ്രിൽ മാസത്തിൽ 2016 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 23.1 ശതമാനം കൂടുതൽ ഉത്പാദനം നടന്നു. 2017 ഏപ്രിൽ മാസത്തെ ഉത്പാദനം 48,000 ടണ്ണാണ്. 2016 ഏപ്രിലിൽ ഇത് 39,000 ടണ്‍ ആയിരുന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ ലക്ഷ്യമായ എട്ടു ലക്ഷം ടണ്ണും ഉത്പാദിപ്പിക്കാനാകുമെന്നും ബോർഡ് അറിയിച്ചു.
റബറുത്പാദക സംഘങ്ങളിലൂടെ സബ്സിഡി നിരക്കിലുള്ള കാർഷിക വസ്തുക്കളുടെ വിതരണം തുടങ്ങി. റബർ ബോർഡ് ഉടമസ്ഥതയിലുള്ള കന്പനികളിലൂടെയാണു റെയിൻഗാർഡിംഗിനുള്ള പ്ലാസ്റ്റിക്, ഷെയ്ഡ്, പശ തുടങ്ങിയവയും സ്പ്രേയിംഗിനുള്ള തുരിശും കോപ്പർ ഓക്സിക്ളോറൈഡും വിതരണംചെയ്യുന്നത്. തോട്ടങ്ങളുടെ സമഗ്രമായ മികവ് ലക്ഷ്യമാക്കി ബോർഡ് നടത്തിവരുന്ന വാർഷിക തീവ്രപ്രചാരണ പരിപാടി 26ന് സമാപിക്കും. ഏപ്രിൽ 18 വരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച 546 മീറ്റിംഗുകളിൽ 35,000ഓളം പേർ പങ്കെടുത്തു. ആഴ്ചയിലൊരിക്കൽ ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തിവെട്ട് മണ്ണുജലസംരക്ഷണം, ഓണ്‍ലൈൻ വളപ്രയോഗ ശിപാർശ (റബ്സിസ്), ഇടവിളക്കൃഷി, പ്രധാൻമന്ത്രി കൗശൽ വികാസ് യോജന പ്രകാരം നടപ്പാക്കിവരുന്ന നൈപുണ്യവികസനപരിപാടികൾ, ആഴ്ചയിലൊരു ടാപ്പിംഗ്, റെയിൻ ഗാർഡിംഗ്, തുടങ്ങിയ വിഷയങ്ങളും പ്രാദേശികമായി പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഈ കർഷക സന്പർക്ക പരിപാടികളിൽ ചർച്ച ചെയ്യപ്പെടും. കേരളം, ത്രിപുര അസം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 22,000 പേർക്ക് പരിശീലനം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.