കടലും കടൽയാത്രകളും സ്വപ്നം കാണുന്ന കൗമാരക്കാർക്ക് അത് സാക്ഷാത്കരിക്കാൻ പറ്റിയ അവസരമാണ് മറീൻ എൻജിനിയറിംഗ്. അതിനായി പ്ലസ് ടു കഴിഞ്ഞവർക്ക് ചേരാവുന്ന നിരവധി കോഴ്സുകൾ കേരളത്തിലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിസങ്കീർണമായ സാങ്കേതിക വിദ്യകൾ ഉള്ള വിവിധയിനം കപ്പലുകൾ കൈകാര്യം ചെയ്യുന്ന മാനേജ്മെന്റ് ടീമിന്റെ ചുക്കാൻ പിടിക്കുന്ന ചുമതലയാണു നിർവഹിക്കേണ്ടി വരിക. അതിനെല്ലാം ഉതകുന്നവിധം മാനസികമായും ശാരീരകമായും ബുദ്ധിപരമായും കഴിവുറ്റ ഓഫീസർമാരായി വാർത്തെടുക്കുന്ന കോഴ്സുകളാണിവ.
മർച്ചന്റ് നേവി
കപ്പൽ മാർഗമുള്ള വ്യവസായ വാണിജ്യ പ്രവർത്തനത്തെയാണ് പൊതുവെ മർച്ചന്റ് നേവി എന്നു പറയുന്നത്. ഭക്ഷ്യ ധാന്യങ്ങളും ഇരുന്പയിരുപോലുള്ള സാധനങ്ങളും ചരക്കായി കൊണ്ടു പോകുന്ന ബൾക്ക് കാരിയർ, ദ്രവരൂപത്തിലുള്ള ഇന്ധനം കയറ്റി കൊണ്ടുപോകുന്ന ടാങ്കർ, സാധാരണ ചരക്കു കയറ്റുന്ന ജനറൽ കാർഗൊ കപ്പൽ, ഗ്യാസ് കാരിയർ, കണ്ടെയ്നർ കപ്പൽ, യാത്രാകപ്പൽ, ഗവേഷണ കപ്പൽ എല്ലാം മർച്ചന്റ് നേവിയിൽ ഉൾപ്പെടും. കപ്പലിന്റെ യാത്ര അനുസരിച്ച് അവയെ ഫോറിൻ ഗോയിംഗ് (FG), നിയർ കോസ്റ്റൻ വോയേജ് (NCV) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
മർച്ചന്റ് നേവിയിലെ അഥവാ വാണിജ്യ കപ്പലിലെ എൻജിനിയർ ഓഫീസറെയാണ് മറീൻ എൻജിനിയർ എന്നതുകൊണ്ട് ഉദേശിക്കുന്നത്. കപ്പലിന്റെ വലിപ്പവും ഇനവും അനുസരിച്ച് നാലുമുതൽ ആറ് വരെ മറീൻ എൻജിനിയർമാർ ഒരുകപ്പലിൽ ഉണ്ടായേക്കാം. ഇതിൽ ഒരു ഇലക്ട്രിക്കൽ ഓഫീസറും ഉൾപ്പെടും. കപ്പലിലെ പ്രധാന എൻജിനുകൾ, വൈദ്യുതി ഉത്പാദനം, ശീതീകരണ യന്ത്രങ്ങൾ, ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ക്രെയിനുകൾ, മറ്റു യന്ത്ര സാമഗ്രികൾ എല്ലാം പ്രവർത്തിപ്പിക്കുകയും അവയുടെ അറ്റകുറ്റപ്പണികൾ സമയത്ത് നടത്തിക്കൊണ്ടുപോകുകയുമാണ് ഇവരുടെ ജോലി. കപ്പലിനാവശ്യമായ ഇന്ധനം, സ്പെയർ പാർട്സ് തുടങ്ങിയവ സമയാസമയങ്ങളിൽ വാങ്ങാനുള്ള ചുമതലയും ഇവർക്കുണ്ട്. കപ്പലിന്റെ പ്രവർത്തന മേഖലയിൽ ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവും എൻജിനിയർമാരിൽ അർപ്പിതമാണ്.
ഐക്യരാഷ്ട്രസഭയുടെ കീഴിൽ കപ്പൽ ഗതാഗതം സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങൾ ഉണ്ടാക്കുന്ന ഏജൻസിയാണ് ഐഎംഒ. ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളും ഇതിൽ അംഗങ്ങളാണ്. കപ്പൽ ജോലിക്കാരെ ബാധിക്കുന്ന ഐഎംഒ യുടെ ഒരു സുപ്രധാന നിയമസംഹിതയാണ് എസ്ടിസിഡബ്ല്യു 2010. ഇതനുസരിച്ച്, കപ്പലിൽ എൻജിൻ ഡിപ്പാർട്ടുമെന്റിന്റെ തലവൻ ചീഫ് എൻജിനിയർ ആയിരിക്കും. ഇത് മാനേജ്മെന്റ് നിലവാരത്തിലുള്ള തസ്തികയാണ്. ഇതിനു താഴെ ഓപ്പറേഷൻസ് അനുബന്ധ മേഖലകളുണ്ട്.
സെക്കന്‍ഡ് എൻജിനിയർ, തേഡ് എൻജിനിയർ, ഫോർത്ത് എൻജിനിയർ, ഫിഫ്ത്ത് എൻജിനിയർ, ഇലക്ട്രിക്കൽ ഓഫീസർ, ഫിറ്റർ, ഓയിൽമാൻ ഉൾപ്പെടെയുള്ള ക്രൂ മെന്പേഴ്സും ഉൾക്കൊള്ളുന്നതാണ് എന്ജിൻ വിഭാഗം. കപ്പലിന്റെ വലിപ്പം, എൻജിന്റെ കുതിരശക്തി, എൻജിൻ മുറിയുടെ ഓട്ടോമേഷൻ, കപ്പലിന്റെ അന്താരാഷ്ട്രദീർഘയാത്ര മുതലായവ പരിഗണിച്ച് മേൽപറഞ്ഞ എൻജിനിയർമാരുടേയും മറ്റുള്ള ജോലിക്കാരുടേയും എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. എങ്കിലും അതാതു രാജ്യങ്ങളിലെ കപ്പലോട്ട നിയമങ്ങൾക്കനുസരിച്ച് ഓരോ കപ്പലിനും നിർബന്ധമായും ഉണ്ടാകേണ്ട പ്രാധാന ജോലിക്കാരുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
നിയർ കോസ്റ്റൽ
ഭൂഖണ്ഡത്തോടു ചേർന്ന കടലിൽ മാത്രം യാത്ര ചെയ്യുന്ന കപ്പലുകളെയാണ് നിയർ കോസ്റ്റൽ വോയേജസിൽ (എൻ സി വി) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ജോലി ചെയ്യുന്ന ചീഫ് എൻജിനിയർ, കേന്ദ്ര സർക്കാരിന്റെ മറീൻ എൻജിനിയർ ഓഫീസർ ക്ലാസ് III ചീഫ്, സർട്ടിഫിക്കറ്റ് പാസായിരിക്കണം. എൻജിന്റെ കുതിരശക്തി അനുസരിച്ച് നിയർ കോസ്റ്റൽ വോയെജ് ക്ലാസ് III സർട്ടിഫിക്കറ്റ് ഉള്ള സെക്കന്‍ഡ് എൻജിനിയറും, ക്ലാസ് IV സർട്ടിഫിക്കറ്റ് ഉള്ള മറ്റ് എൻജിനിയറും ഉണ്ടാകും. നിയർ കോസ്റ്റൽ കപ്പലുകളിലെ മറീൻ എൻജിനിയർമാർക്ക് രാജ്യങ്ങൾ ചുറ്റിസഞ്ചരിക്കുന്ന കപ്പലുകളിൽ തത്തുല്യ സ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ നിയമസാധുതയില്ല.
വാച്ച് കീപ്പിംഗ്
കപ്പലിലെ ചീഫ് എൻജിനിയർ അല്ലെങ്കിൽ ഫസ്റ്റ് എൻജിനിയർ ആകുന്നതിന് കേന്ദ്ര സർക്കാരിന്റെ ഫസ്റ്റ് ക്ലാസ് മറീൻ എൻജിനിയർ ഓഫീസർ അഥവാ മറീൻ എൻജിനിയർ ഓഫീസർ ക്ലാസ് I സർട്ടിഫിക്കറ്റ് ആണ് കുറഞ്ഞ യോഗ്യത. മുൻ കാലങ്ങളിൽ ഇതിനെ എം ഒ ടി സർട്ടിഫിക്കറ്റ് എന്നു വിളിച്ചിരുന്നു. ചീഫ് എൻജിനിയറിനു കീഴിലുള്ള പ്രധാനപ്പെട്ട തസ്തികയാണ് സെക്കന്‍ഡ് എൻജിനിയർ. എൻജിൻ ഡിപ്പാർട്ട്മെന്റിലെ "പേഴ്സണൽ മാനേജർ’ കൂടിയാണ് ഇദ്ദേഹം. പുറമെ, ദിവസത്തിൽ എൻജിൻ മുറിയിൽ എട്ട് മണിക്കൂർ "വാച്ച് കീപ്പിംഗ്'ചുമതലയും സെക്കന്‍ഡ് എൻജിനിയർക്കുണ്ട്. ഇദ്ദേഹത്തെ ഇതിൽ സഹായിക്കുന്നതിന് കൂട്ടത്തിൽ ഒരു ജൂണിയർ എൻജിനിയറും (ഫിഫ്ത്ത് എൻജിനിയർ) ഓയിൽമാനും ഉണ്ടാകും. കേന്ദ്ര സർക്കാരിൽ നിന്നും പാസാകുന്ന മറീൻ എൻജിനിയർ ഓഫീസർ ക്ലാസ് II സർട്ടിഫിക്കറ്റാണ് സെക്കന്‍ഡ് എൻജിനിയറുടെ കുറഞ്ഞ സാങ്കേതിക യോഗ്യത.
തേഡ് എൻജിനിയർക്കും ഫോർത്ത് എൻജിനിയർക്കും വാച്ച് കീപ്പിംഗ് ഡ്യുട്ടി ഉണ്ടായിരിക്കും. ഇവരുടെ കുറഞ്ഞ യോഗ്യത മറീൻ എൻജിനിയർ ഓഫീസർ ക്ലാസ് IV സർട്ടിഫിക്കറ്റ് ആണ്. വാച്ച് കീപ്പിംഗ് ചെയ്യുന്ന മറീൻ എൻജിനിയർമാരെ ഓപ്പറേഷൻസ് നിലവാരത്തിലുള്ള ഓഫീസർമാരായാണ് കണക്കാക്കുന്നത്. അവരെ സഹായിക്കുന്ന ഓയിൽമാൻ, ഫയർമാൻ തുടങ്ങിയവരെ അനുബന്ധ ജോലിക്കാരായി എസ്ടിസിഡബ്ല്യു തരംതിരിച്ചിരിക്കുന്നു.
മറീൻ എൻജിനിയർ ആകാൻ
കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് ഇന്ത്യയിൽ മറീൻ എൻജിനിയർ വിദ്യാഭ്യാസത്തെ നിയമനിർമാണം വഴി നിയന്ത്രിക്കുന്നത്. ഇതനുസരിച്ച് പ്ലസ്-2 അഥവാ പന്ത്രണ്ടാം ക്ലാസിൽ ഗണിത ശാസ്രതം, ഭൗതീക ശാസ്രതം, രസതന്ത്രം എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പാസായവർക്ക് നാലുവർഷ മറീൻ എൻജിനിയറിംഗ് ബിരുദ പഠനത്തിന് പ്രവേശന യോഗ്യതയുണ്ട്. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം. പ്രായം 25 വയസ് കവിയരുത്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് നിഷ്കർഷിക്കുന്ന ആരോഗ്യനിലയും കാഴ്ച്ചശക്തിയും ആവശ്യമാണ്. കൂടാതെ "കളർ ബ്ലൈന്‍ഡ്നെസ്’ ഉണ്ടാവാനും പാടില്ല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണു പഠനം. കപ്പലിൽ താമസിച്ച് യാത്ര ചെയ്യാൻ വേണ്ടുന്ന ചിട്ടയായ ജീവിതരീതി ഇവിടെ അഭ്യസിപ്പിക്കുന്നു.
നാലു വർഷത്തെ ബിരുദപഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർവകലാശാല ബിരുദത്തിനു പുറമെ കപ്പൽ യാത്രയ്ക്കാവശ്യമായ കണ്ടിന്യുവിറ്റി ഡിസ്ച്ചാർജ് സർട്ടിഫിക്കറ്റ് (സിഡിസി), ഇൻഡോസ് നന്പർ എന്നിവയും ലഭിക്കും.
ഇതോടെ മർച്ചന്റ് നേവിയിൽ ജൂണിയർ എൻജിനിയർ അല്ലെങ്കിൽ ഫിഫ്ത്ത് എൻജിനിയർ തസ്തികയിൽ ചേരുവാനുള്ള അർഹതയാകും. ജൂണിയർ എൻജിനിയർ ആയി പ്രത്യേക രേഖകൾ സഹിതം (ടാർ ബുക്ക്) ആറുമാസത്തെ കപ്പൽ യാത്രാ പരിചയം പൂർത്തിയാക്കിയാൽ മറീൻ എൻജിനിയർ ക്ലാസ് IV പരീക്ഷ എഴുതുവാനുള്ള അർഹത ലഭിക്കും.
എവിടെ പഠിക്കാം
കേരളത്തിൽ താഴെ പറയുന്ന സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അംഗീക്യത മറീൻ എൻജിനിയറിംഗ് കോഴ്സുകൾ നടത്തുന്നു.കൊച്ചിശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ ഓഫ് മറീൻ എൻജിനിയറിംഗ്. യൂറോടെക് മാരിടൈം അക്കാഡമി, കൊച്ചി.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറീൻ എൻജിനിയറിംഗിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സർവകലാശാല ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. തന്നെയുമല്ല പ്രവേശനം കിട്ടുന്ന പെണ്‍കുട്ടികൾക്ക് 50 ശതമാനം ഫീസാനുകൂല്യവുമുണ്ട്. പ്രവേശനത്തിനുള്ള വിശദ വിവരങ്ങൾ www.kmsme.cusat.ac.in ൽ ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമായി എംടെക്ക് മറീൻ എൻജിനിയറിംഗ് കോഴ്സ് തുടങ്ങിയതും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തന്നെയാണ്. ചെന്നൈയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ഉൾപ്പെടെ കേരളത്തിനു പുറത്ത് മറീൻ എൻജിനിയറിംഗ് കോഴ്സ് നടത്തുന്ന ഇരുപതോളം അംഗീക്യത സ്ഥാപനങ്ങളുണ്ട്.
പ്രഫ. ഡോ. കെ.എ. സൈമണ്‍
ഡയറക്ടർ, കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറീൻ എൻജിനിയറിംഗ്,
കുസാറ്റ്, കൊച്ചി
സ്വീഡനിലെ വേൾഡ് മാരിടൈം യൂണിവേഴ്സിറ്റിയിൽ നിന്ന് മരിടൈം അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ മുൻ ഡെപ്യൂട്ടി ചീഫ് സർവെയറും ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ചീഫ് എൻജിനിയറുമാണ്. ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കുസാറ്റിന്റെ കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറീൻ എൻജിനിയറിംഗ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.