അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായി; സ്കോട്ലന്‍ഡ് ബ്രിട്ടനോപ്പം
Friday, September 19, 2014 7:40 AM IST
ലണ്ടന്‍: വിഭജനം സ്വപ്നം കണ്ട അലക്സ് സാല്‍മണ്ടിന് ഇനി തലകുനിക്കാം. സ്കോട്ട്ലന്‍ഡ് ഒന്നടങ്കം വിഭജനത്തിന് എതിരു നിന്നതോടെ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായി. വോട്ട് ചെയ്ത 55 ശതമാനം പേര്‍ ഐക്യത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ ശേഷിക്കുന്ന 45 ശതമാനം പേര്‍ 'വിഭജനം' വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. 32 കൌണ്‍സിലുകളുടെ ഫലവും പുറത്തുവന്നപ്പോള്‍ വെറും നാലെണ്ണം മാത്രമാണ് വിഭജനത്തിന് അനുകൂലമായി വോട്ടു ചെയ്തത്. ശേഷിക്കുന്ന 28 കൌണ്‍സിലുകളും ബ്രിട്ടനോപ്പം നില്‍ക്കുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

67.2 ശതമാനം പേര്‍ വിഭജനത്തെ എതിര്‍ത്തു വോട്ടു ചെയ്ത ഒര്‍ക്നെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐക്യത്തിനുവേണ്ടി വോട്ട് ചെയ്തത്. വെറും 32.8 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മലയാളി സാന്നിധ്യമുള്ള ഡുണ്ടിയില്‍ പക്ഷേ 57.3 ശതമാനം പേര്‍ വിഭജനത്തിനു വേണ്ടി നിലകൊണ്ടു എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ 'യെസ്' വോട്ടുകള്‍ പോള്‍ ചെയ്തതും ഇവിടെയാണ്. ഗ്ളാസ്ഗോ, നോര്‍ത്ത് ലനാര്‍ക്ഷെയര്‍, വെസ്റ് ഡണ്‍ബാര്‍ട്ടണ്‍ഷെയര്‍ എന്നിവിടങ്ങളും 'യെസ്' വോട്ടിനൊപ്പം നിന്നു.

ആകെ പോള്‍ ചെയ്ത 'നോ' വോട്ടിനേക്കാള്‍ 384,935 വോട്ടുകള്‍ കുറവാണ് 'യെസ്' വോട്ടുകള്‍ പോള്‍ ചെയ്തത്. ഗ്ളാസ്ഗോ അടക്കമുള്ള 10 കൌണ്‍സിലുകളില്‍ കള്ളവോട്ട് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വോട്ടു ചെയ്യാനായി എത്തിയ വോട്ടര്‍മാരില്‍ പലരുടേയും വോട്ടുകള്‍ നേരത്തേത്തന്നെ ചെയ്തതായാണ് ആരോപണം. അതേസമയം ഐക്യത്തിന് അനുകൂലമായി നിന്ന കൌണ്‍സിലുകളില്‍ വോട്ടിംഗ് ശതമാനം 90 വരെ എത്തിയെന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടണ്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ വോട്ടെടുപ്പിനും വോട്ടെണ്ണലിനും സാക്ഷ്യം വഹിക്കുമ്പോള്‍ 'ഐക്യ'വാദികള്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. ഇവരുടെ വിലയിരുത്തലുകള്‍ പോലെ തന്നെ 55 ശതമാനം പേര്‍ വിഭജനത്തെ എതിര്‍ത്ത് വോട്ടു ചെയ്തു. സ്കോട്ട്ലന്‍ഡിനെ വിഭജിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഫസ്റ് മിനിസ്റര്‍ അലക്സ് സാല്‍മണ്ടിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേകുന്നതാണ് തെരഞ്ഞെടുപ്പു ഫലം.

അബര്‍ദീന്‍ എയര്‍പോര്‍ട്ടില്‍ സ്വകാര്യ വിമാനത്തില്‍ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന സാല്‍മണ്ടിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സ്കോട്ട്ലന്‍ഡ് വിഭജനത്തിന് എതിര് നിന്നാല്‍ സാല്‍മണ്ടിന് പടിയിറങ്ങേണ്ടിവരുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. വിഭജനത്തിനു വേണ്ടി മൂന്നു വര്‍ഷമായി വന്‍ പ്രചാരണമാണ് സാല്‍മണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയത്.

സ്വന്തം തട്ടകമായ അബര്‍ദീന്‍ ഷെയര്‍ വിഭജനത്തോട് മുഖം തിരിച്ചു നിന്നതും സാല്‍മണ്ടിന് കനത്ത തിരിച്ചടിയായി. അതേസമയം സ്കോട്ട്ലന്‍ഡ് ഒന്നടങ്കം പോളിംഗ് ബൂത്തിലെത്തിയത് കൌതുകമായി. ടോറി ശക്തികേന്ദ്രങ്ങളായ ചിലയിടങ്ങളില്‍ 97 ശതമാനം വരെ പോളിംഗാണ് നടന്നത്. അതേസമയം ടെന്നീസ് താരം ആന്‍ഡി മുറേ അടക്കമുള്ള ചില സെലിബ്രിറ്റികള്‍ വിഭജനത്തിന് അനുകൂലമായി രംഗത്തുവന്നത് സാല്‍മണ്ടിന് അപ്രതീക്ഷിതമായ ആഹ്ളാദം സമ്മാനിച്ചിരുന്നു. എങ്കിലും വോട്ടെണ്ണലില്‍ അതെല്ലാം തകര്‍ന്ന കാഴ്ചയാണ് കണ്ടത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍