ബ്രിസ്റ്റോളിൽ കവർച്ച: പോലീസ് സംരക്ഷണം തേടി ബ്രിസ്ക
Thursday, January 19, 2017 3:30 AM IST
ബ്രിസ്റ്റോൾ: ജനവാസ കേന്ദ്രങ്ങളിൽ മോഷണ ശ്രമങ്ങൾ സാധാരണയാണെങ്കിലും അടുത്തിടെയായി മലയാളി കുടുംബങ്ങൾക്കുനേരെ തുടരെയുണ്ടാകുന്ന കവർച്ചാ ശ്രമങ്ങളിൽ ബ്രിസ്റ്റോൾ മലയാളികളുടെ ആശങ്ക അകറ്റാൻ പോലീസ് കൂടുതൽ കരുതൽ നടപടി എടുക്കണമെന്ന് ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) പോലീസിനോട് ആവശ്യപ്പെട്ടു. ഇതിനായി നിരവധി പേർ ഒപ്പിട്ട നിവേദനം പോലീസിന് കൈമാറുമെന്ന് ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യു, ജനറൽ സെക്രട്ടറി പോൾസണ്‍ മേനാച്ചേരി എന്നിവർ അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബ്രാഡ്ലി സ്റ്റോക്ക്, സൗത്തമേഡ് ,ഫിൽട്ടൻ, ഫിഷ്പോൻഡ്സ് മേഖലകളിൽ നടന്ന ഭവന ഭേദനമാണ് മലയാളികളെ ആശങ്കയിലാക്കിയിരിക്കുന്നത്. വീടിനുള്ളിൽ കടന്നു വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്നത് പതിവാക്കിയിരിക്കുന്നു. കഴുത്തിലും കാത്തിലുമുള്ളവ വരെ കത്തി മുനയിൽ നിർത്തി ഉൗരി വാങ്ങുന്ന മോഷ്ടാക്കളിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാരല്ലാത്ത യൂറോപ്യൻസാണെന്നു ഭാഷാ ശൈയിലിയിൽ നിന്നും അനുമാനിക്കുന്നു. ഏഷ്യൻസിനെ പ്രത്യേകിച്ച് മലയാളികളെ കൂടുതലായി ടാർജറ്റ് ചെയ്യുന്ന ഈ കവർച്ചകൾക്കു പിന്നിൽ സ്വർണമാണ് പ്രധാന ലക്ഷ്യം എന്ന് അനുമാനിക്കുന്നു.

നാലുമണിയോടെ ഇരുട്ടുന്ന ഈ ശൈത്യ കാലത്തു വീടുകളിൽ വൈകുന്നേരം മുതൽ ലൈറ്റ് ഇടുക, ബർഗ്ലർ അലാറം സ്ഥാപിക്കുക, ആവശ്യമായ ബിൽഡിംഗ് കണ്ടൻറ് ഇൻഷ്വറൻസ് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ കരുതൽ നടപടികൾ സ്വീകരിക്കുവാൻ എല്ലാ മലയാളികളും തയാറാകണമെന്ന് ബ്രിസ്ക അഭ്യർഥിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്