വേൾഡ് ഇക്കണോമിക് ഫോറത്തിന് ദാവോസിൽ അരങ്ങൊരുങ്ങി
Saturday, January 20, 2018 9:45 PM IST
ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങി. ജനുവരി 23 മുതൽ 26 വരെയാണ് ഉച്ചകോടി.

1971 ൽ ജനീവയിലാണ് ക്ലോസ് ഷ്വാബ് ഇതിനു തുടക്കം കുറിച്ചത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരങ്ങൾ നിർദേശിക്കാനും ലോക നേതാക്കൾക്കും വ്യവസായ നേതാക്കൾക്കും പൊതുവേദി ഒരുക്കുക എന്നതാണ് ലക്ഷ്യം.

ഇക്കുറി ഫോറത്തിന്‍റെ ഉപക്രമ പ്രസംഗം നടത്തുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കൾ.

ഇതിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡോണൾഡ് ട്രംപ് ഭരണകൂടം വരുത്തിവയ്ക്കാൻ ശ്രമിക്കുന്ന അപകടങ്ങളുടെ പേരിൽ സ്വിറ്റ്സർലൻഡിലെ അമേരിക്കക്കാർ മാപ്പു പറയുന്നു.

വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ട്രംപ് എത്തുന്ന പശ്ചാത്തലത്തിൽ, ഈ ശനിയാഴ്ചയാണ് മാപ്പു പറയൽ ചടങ്ങ് സൂറിച്ചിൽ സംഘടിപ്പിച്ചത്. വെർഡ്മൂൽപ്ലാറ്റ്സിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു 2 വരെയായിരുന്നു പരിപാടി. ഇതുവഴി ആ സമയത്ത് കടന്നു പോകുന്ന എല്ലാവരോടും സംഘാംഗങ്ങൾ ട്രംപിന്‍റെ പ്രവൃത്തികളുടെ പേരിൽ മാപ്പു ചോദിച്ചു.

സ്വിറ്റ്സർലൻഡിലെ ദാവോസിലാണ് വേൾഡ് ഇക്കണോമിക് ഫോറം നടക്കുന്നത്. ബിൽ ക്ലിന്‍റൻ 2000ത്തിൽ പങ്കെടുത്ത ശേഷം ആദ്യമായാണ് ഒരു ് അമേരിക്കൻ പ്രസിഡന്‍റ് ഇതിൽ പങ്കെടുക്കാനെത്തുന്നത്. ട്രംപിന്‍റെ സന്ദർശനത്തിനെതിരേ സ്വിറ്റ്സർലൻഡിലും യൂറോപ്പിൽ ആകമാനവും പ്രതിഷേധം ശക്തമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ