വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലുവിളിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടിക്കുന്നു.
സേവ് ശബരിമല യുഎസ്എ എന്ന ആയിരത്തിൽപരം അംഗങ്ങളുള്ള ശബരിമല ധർമമ സംരക്ഷണ സേനയെ നയിക്കുന്ന കർമ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയ യോഗം തുലാമാസ പൂജകൾക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാൻ കേരളസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാൻ പ്രധാന മന്ത്രിയും രാഷ്ട്രത്തലവനായ രാഷ്ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കുവാനും തീരുമാനിച്ചു.
മുഖ്യകാര്യദർശി സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഐച്ച്എൻഎ പ്രസിഡന്റ് രേഖ മേനോൻ മുൻ പ്രസിഡന്റ് രാമദാസ് പിള്ള, മുൻ സെക്രട്ടറി സുരേഷ് നായർ, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് , മനോജ് കൈപ്പിള്ളി, ഹരികൃഷ്ണൻ നന്പൂതിരി എന്നിവരെ കൂടാതെ ഷിക്കാഗോ, ഡിട്രോയിറ്റ്, ഡാളസ്, ന്യൂയോർക്ക്, ന്യൂജേഴ്സി, ഹൂസ്റ്റണ്‍, കാനഡയിലെ വിൻസർ, വെർജീനിയ, ഒർലാന്റോ, ടാന്പാ, ലോസാഞ്ചലസ്, മിനിസോട്ട, സെയിന്റിലുയിസ്, നോർത്ത് കരോലിന, വിസ്കോണ്‍സിൽ എന്നിവിടങ്ങളിൽ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ സേവാ സമാജങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.
റെഡി ടു വെയിറ്റ് എന്ന വനിതാ വിശ്വാസി കൂട്ടായ്മയിലേക്ക് കൂടുതൽ വനിതകളെ അണിചേർക്കുവാൻ രഞ്ജിനി പിള്ള, രേഖ മേനോൻ, നിഷ പിള്ള, വനജ നായർ, പ്രിയ ഉണ്ണിത്താൻ, രമ നായർ, ലക്ഷ്മിക്കുട്ടി പണിക്കർ, സിന്ധു പിള്ള, അഞ്ജന പ്രയാഗ എന്നിവരുൾപ്പെട്ട മഹിളാവേദിയെ ചുമതലപ്പെടുത്തി. കേരള ഹിന്ദുസ് ഓഫ് മിനിസോട്ടയെ പ്രതിനിധികരിച്ച സുരേഷ് നായർ സ്വാഗതവും കഐച്ച്എൻഎ നിർവാഹക സമിതി അംഗം രതീഷ് നായർ നന്ദിയും പറഞ്ഞു.