ഗതാഗതക്കുരുക്ക് തീർക്കാൻ പുതുവഴി തേടണം
Thursday, June 19, 2025 11:58 PM IST
ദേശീയപാതയുടെ ട്രാഫിക് കുരുക്കുകൾ അഴിക്കുവാൻ ആത്മാർഥമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കരാർ കൊടുക്കുന്നതിനുമുമ്പ് ഉറപ്പാക്കേണ്ട ചിലതുണ്ട്. അടിപ്പാതയും മേൽപ്പാതയും കലുങ്കും നിർമിക്കുമ്പോൾ ഇപ്പോഴുള്ള നല്ല റോഡ് പൊളിച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു.
അപ്പോൾ ഇരുവശത്തെയും വാഹന ഗതാഗതത്തിന് അനുയോജ്യമായ റോഡ് തയാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയോ ഗതാഗത വകുപ്പിന്റെയോ അനുമതി വാങ്ങണം എന്ന് നിർബന്ധ നിബന്ധന ഉണ്ടാകണം. ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ ഒരു പോലീസുകാരൻ നിന്ന് അയാളുടെ മനോധർമംപോലെ വാഹനനിയന്ത്രണം നടത്തുന്നതിനു പകരം ഡ്രോൺ പോലുള്ള ആധുനിക സംവിധാനം ഉപയോഗിച്ച് ചെയ്യണം.
കൂടുതൽ വാഹനനിരയുള്ള ഭാഗത്തെ അവഗണിച്ച് ചെറിയവഴിയിൽനിന്ന് ദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങൾക്ക് പോലീസുകാർ കൂടുതൽ സമയം കൊടുക്കുന്നത് പതിവാണ്. വഴിതെറ്റിച്ച്, ക്യു നിൽക്കാതെ കടന്നുവന്ന് വരിയിൽ കുത്തിക്കയറ്റുന്ന വാഹനങ്ങളെ ഡ്രോണിലൂടെ നിരീക്ഷിച്ച് പിഴ അടപ്പിക്കാൻ ശ്രദ്ധിച്ചാൽ ഗതാഗതക്കുരുക്ക് നിഷ്പ്രയാസം തടയാം.
കെഎസ്ആർടിസി /പ്രൈവറ്റ് ബസുകൾ തുടങ്ങി ക്ഷമയില്ലാത്ത കൂട്ടർ ഉണ്ടാക്കുന്ന കുരുക്ക് അഴിയാൻ സാധാരണയിൽ കൂടുതൽ സമയം എടുക്കാറുണ്ട്. ടോൾ കൊടുത്തു പോകുന്ന വാഹനങ്ങൾ ഫാസ്ടാഗ് പതിച്ചവയാണല്ലോ. പക്ഷേ അവയെല്ലാം സ്ലോ ടാഗ് ഘടിപ്പിച്ച സ്ഥിതിയിലാണ് ഈ ബ്ലോക്കിൽ.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ കുരുക്കിൽ കിടക്കുന്ന വാഹനങ്ങളിൽനിന്നുപോലും ടോൾ പിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ടോൾ തുകയുടെ 50 ശതമാനം എങ്കിലും റീഫണ്ട് ചെയ്യണം. ജമ്മുവിൽ അങ്ങനെ ഒരു കോടതിവിധി ഉണ്ടെന്ന് എവിടെയോ വായിച്ചു. ജനങ്ങൾക്കുവേണ്ടി നിയമം മാറ്റാൻ നിഷ്പ്രയാസം സാധിക്കും.
ആർ. രാധാകൃഷ്ണൻ, പാലക്കാട്