ദുരിതത്തിലാകുന്ന ഭിന്നശേഷിക്കാർ
Thursday, May 29, 2025 12:27 AM IST
സർക്കാർ ആശുപത്രികളിലെ മെഡിക്കല്‍ ബോർഡുകള്‍ സമയബന്ധിതമായി യോഗം ചേരാത്തത് ഭിന്നശേഷിക്കാർക്ക് ദുരിതമാകുന്നു. ഇതുമൂലം ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യുഡിഐഡി കാർഡ് എന്നിവ ലഭിക്കാനും പുതുക്കാനും കഴിയുന്നില്ല. ഭിന്നശേഷിക്കാർക്കുള്ള പല ആനുകൂല്യങ്ങളും ഇതുമൂലം നഷ്ടപ്പെടുന്നു.
ഓർത്തോ, സൈക്യാട്രി, ഇഎൻടി, ജനറല്‍ ഫിസിഷൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനല്‍ ഓരോ മാസവും ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. സ്കൂള്‍ പ്രവേശനസമയത്തും പെൻഷനടക്കമുള്ള വിവിധ കാര്യങ്ങൾക്കും ഭിന്നശേഷി കുട്ടികള്‍ക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ സർക്കാർ ആശുപത്രികളില്‍നിന്നുള്ള ഐക്യു സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രോഗതീവ്രത കൂടിവരുന്ന അവസ്ഥയിലുള്ളവർക്ക് അഞ്ചുവർഷം കൂടുമ്പോൾ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.
ഒരോ താലൂക്ക് ആശുപത്രിയിലും മാസം ശരാശരി 100 പേർ ഡിസബിലിറ്റി സർട്ടിഫിക്കറ്റുകള്‍ക്കായി എത്താറുണ്ട്. എന്നാൽ, ഇതിനായി താലൂക്ക് ആശുപത്രികളില്‍ എത്തുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ല. ഇവിടങ്ങളിൽ ഒരുവർഷം മുമ്പ് സമർപ്പിച്ച അപേക്ഷകള്‍ അടക്കം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.
അതിനാൽ അപേക്ഷകൾ സമർപ്പിക്കേണ്ട ആശുപത്രികളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി അധികൃതരുടെ അലസതയും ഈ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭിന്നശേഷി വിദ്യാർഥികളെ അവഗണിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കി എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്.
സ്വബീഹ് പൊന്മുണ്ടം