വിദ്യാർഥികളും അച്ചടക്കവും എന്ന വിഷയത്തെപ്പറ്റി രണ്ടു വാക്ക്
Saturday, June 28, 2025 12:37 AM IST
സ്കൂളിൽ കുട്ടികൾ സ്ഥിരമായി ക്ലാസിൽ കയറുന്നുണ്ടോ എന്നു പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങൾക്കും കൗൺസിലർമാർക്കും അധികാരം നൽകുന്നു എന്ന വാർത്ത കണ്ടു. സ്കൂളിലെ അധ്യാപകർക്കും പ്രധാന അധ്യാപകർക്കും പറ്റാത്ത കാര്യം രാഷ്ട്രീയക്കാരായ വാർഡ് അംഗങ്ങൾക്ക് നൽകുന്നതിലെ യുക്തി മനസിലാകുന്നില്ല.
ക്ലാസ് ടീച്ചർമാരേക്കാൾ അധികാരം വാർഡ് അംഗങ്ങൾക്കു നൽകുന്നതു വഴി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. സ്വരാഷ്ട്രീയവും അന്യരാഷ്ട്രീയവും മനസിൽനിന്ന് എടുത്തുകളയാൻ സാധിക്കാത്ത കേരളസമൂഹത്തെ പരിചയമില്ലാത്ത ഐഎഎസ് വിദഗ്ധരുടെ തലയിൽ ഉദിച്ചതാണോ ഈ പരിഷ്കാരം എന്നറിയില്ല. ഐഎഎസുകാരിൽതന്നെ ക്ലാസിൽ കയറാത്ത, സോറി, ഓഫീസിൽ വരാത്ത ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക എടുത്ത് അന്യോന്യം
കുറ്റപ്പെടുത്തിയ സംഭവം നടന്നിട്ട് അധികനാൾ ആയില്ല.
പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സ്കൂളുകളിലെ ഹാജർ പരിശോധിക്കുന്നത് വായിച്ചപ്പോൾ പഴയ ഒരു ‘ബോബനും മോളിയും’ ഫലിതം ഓർത്തുപോയി. പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണാൻ വർഷാവസാനം പുതിയ വർഷത്തെ പഞ്ചായത്ത് കലണ്ടർ ഒറ്റ കോപ്പി മാത്രം പ്രിന്റ് ചെയ്തു സ്വന്തം വീട്ടിൽ തൂക്കിയപ്പോൾ മറ്റ് അംഗങ്ങൾ അതിനെ ചോദ്യംചെയ്തു. അപ്പോൾ പ്രസിഡന്റ് പറയുകയാണ്; “നിങ്ങൾ എല്ലാ ദിവസവും രാവിലെ എന്റെ വീട്ടിൽ വന്നാൽ ആ ദിവസം ഞായറാഴ്ചയോ തിങ്കളോ എന്ന് ഞാൻ പറഞ്ഞുതരാം” എന്ന്.
ഇതുപോലെയാകുമോ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ? ‘വിദ്യാർഥികളും അച്ചടക്കവും’ എന്നത് ഇപ്പോൾ ഒരു ഉപന്യാസത്തിനോ പ്രസംഗത്തിനോപോലും വിഷയമല്ലാതായി! എല്ലാറ്റിനും നമുക്ക് ഒരു പ്രത്യേകതരം വൈബ് മാത്രം മതിയല്ലോ!
ആർ. രാധാകൃഷ്ണൻ ,പാലക്കാട്