സാധാരണ മനുഷ്യർക്ക് പോലും പ്രവചിക്കാനായ ദേശീയപാതയുടെ വിള്ളൽ എന്തുകൊണ്ട് വിദഗ്ധർ കണ്ടില്ല എന്നതിന് ഒത്തിരി കാരണങ്ങളുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത അധികാരികൾ, സാങ്കേതികത്വവും സാമ്പത്തികവും അന്യോന്യം കോംപ്രമൈസ് ചെയ്യുന്ന എൻജിനിയർമാരും ഭരണാധികാരികളും കരാറുകാരും, പ്രദേശവാസികളുടെ ആശങ്കകളെ തൃണവൽഗണിക്കുന്ന ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം അങ്ങനെ പലതും.
20 അടിയോളം ഉയരമുള്ള കുന്നിന്റെ വേണ്ട ഭാഗം മാത്രം മാന്തിക്കൊണ്ടു പോകുമ്പോൾ ബാക്കിയുള്ള ഭാഗത്തിന് മഴ പെയ്യുമ്പോൾ എന്തു സംഭവിക്കും എന്നും ഒരു ഭീകരദുരന്തം ഉണ്ടാകില്ലേ എന്നും ചിന്തിക്കുകപോലും ചെയ്യാത്ത ‘വർക്ക് ടു റൂൾ’ എൻജിനിയർമാർ എല്ലായിടത്തും ഉണ്ട്.
ഹരിപ്പാട് കായംകുളം എൻഎച്ച് 66 ഭാഗത്ത് ഒരു ബഹുനില ഫ്ലാറ്റ് ഏറ്റെടുക്കുന്ന രസകരമായ സംഗതിയുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിന്റെ മധ്യഭാഗത്തുകൂടി ഒരു വര വരച്ച് ആ ഭാഗത്തുള്ള ഫ്ലാറ്റുകൾ മാത്രം പൊളിച്ചു കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. ബാക്കി ഭാഗം അങ്ങനെ നിൽക്കുമോ എന്നത് അവരുടെ തലവേദന അല്ലത്രേ.
സേഫ്റ്റി ഓഡിറ്റിന് നിയോഗിക്കേണ്ടത് പ്രദേശവാസികൾ അടങ്ങുന്ന സംസ്ഥാന ടീം ആയിരിക്കണം എന്ന നിബന്ധന ഇല്ലാത്തതാണ് ഇതിനൊക്കെ പ്രധാനകാരണം.
ഈ കൂട്ടരൊക്കെ ടോം ആൻഡ് ജെറി കണ്ട് വളർന്നവരാണോ എന്നൊരു സംശയം കൂടിയുണ്ട്. പെട്രോൾ ബങ്കിന്റെ മുകളിൽ ടോം പൂച്ച ബീഡി വലിച്ചിരിക്കുമ്പോൾ സ്ഫോടനം ഉണ്ടായി. അത് കറുത്ത പുകയിൽ കുളിച്ച് വായിലൂടെ പുകവിട്ട് ഓടുന്ന കാഴ്ചയ്ക്ക് ശേഷം അടുത്ത എപ്പിസോഡിൽ ടോം പൂച്ച ചിരിച്ചു കളിച്ച് നടക്കുന്നുണ്ടല്ലോ എന്നു സമാധാനിക്കുന്ന പിഞ്ചുകുട്ടികളുടെ മാനസികാവസ്ഥയിൽ ആയിപ്പോയോ ഇക്കാലത്തെ എല്ലാവിധ വിദഗ്ധരും.
ആർ. രാധാകൃഷ്ണൻ പാലക്കാട്