ഭരണാധികാരികൾ അറിയുന്നുണ്ടോ ഇടത്തരം കർഷകരുടെ യാതനകൾ?
Monday, April 21, 2025 1:16 AM IST
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം കർഷകരുടെ അവസ്ഥ പരമദയനീയമാണ്. ഒരേക്കർ സ്ഥലം ഞാന്‍ വാങ്ങി. അതിൽ തെങ്ങായിരുന്നു കൃഷി. ഭക്ഷ്യവിളകളൊന്നും അതിൽ കൃഷിചെയ്യാൻ പറ്റില്ല. ചെയ്താൽ അതു മുഴുവനും കാട്ടുപന്നി നശിപ്പിക്കും. ഈ സ്ഥലത്തുനിന്ന് എനിക്ക് ഒരു വർഷം കിട്ടിയ മൊത്തവരുമാനം പതിനാലായിരം രൂപയാണ്. 6500 രൂപ കാട് തെളിക്കുന്നതിനും 3000 രൂപ തേങ്ങയിട്ട് പൊതിച്ച് കടയിലെത്തിക്കുന്നതിനും ചെലവായി. എല്ലാ ചെലവുകളും കഴിഞ്ഞ് ഒരുവർഷം ഒരേക്കറിൽനിന്നു കിട്ടിയത് വെറും 4,500 രൂപ!
ഇതുപോലെ ഒരേക്കറും രണ്ടേക്കറുമൊക്കെയായി ജീവിക്കുന്നവരാണ് സംസ്ഥാനത്തെ കർഷകരിൽ നല്ലൊരു ശതമാനവും. അവരെങ്ങനെയാണ് ജീവിക്കുന്നതെന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല. നല്ല ഭക്ഷണം കഴിക്കാനോ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാനോ നല്ല വീട് വയ്ക്കാനോ നല്ല വസ്ത്രം വാങ്ങി ധരിക്കാനോ ഒന്നും ഇവർക്കാവില്ല. ഇവയ്ക്കെല്ലാം പുറമേ സർക്കാർ അടിക്കടി വർധിപ്പിക്കുന്ന നികുതിഭാരവും. സർക്കാർ ഇതു മനസിലാക്കി അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യണം.
ബെന്നി സെബാസ്റ്റ്യൻ,കുന്നത്തൂർ, ചിറ്റാരിക്കാൽ കാസർഗോഡ്