തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വാക്സിൻ എടുക്കുന്നവരും എടുക്കാത്തവരും അവയുടെ കടിയേറ്റു മരിക്കുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം കടലാസിൽ മാത്രമായിരിക്കുന്നു. തെരുവുകളിൽ നായ്ക്കൾ പെറ്റുപെരുകുകയാണ്.
വർഷങ്ങൾക്കുമുന്പ് പാലായിൽ മുനിസിപ്പൽ ഏരിയയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ തെരുവുനായ്ക്കളെ കൂട്ടിലടച്ചു. അന്ന് മുനിസിപ്പാലിറ്റിക്ക് ഫണ്ട് ഉണ്ടായിരുന്നു. ഇന്നാകട്ടെ അവ പട്ടണത്തിൽ കൂട്ടംകൂട്ടമായി റോന്തു ചുറ്റുകയാണ്.
തെരുവുനായ്ക്കളെ കൂട് നിർമിച്ച് സംരക്ഷിക്കാൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അധികൃതർ തയാറാകണം. പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് ഫണ്ട് പ്രശ്നം പരിഹരിക്കാനാകും. 25 സെന്റ് സ്ഥലം 12 വർഷത്തേക്ക് ലീസിന് വാങ്ങി ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും കൂട്ടിലടയ്ക്കാൻ കഴിയും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഏതു പ്രതിസന്ധിയും മറികടക്കാനാകും.
ജോസഫ് ചാക്കോ, മരങ്ങാട്ടുപിള്ളി