ജോലിക്കു നിന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുടുമ നൽകിയ പരാതിയിൽ ദളിത് സ്ത്രീയായ ബിന്ദുവിന് പേരൂർക്കട പോലീസ് സ്റ്റേഷനിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകൾ വായിച്ചപ്പോൾ സങ്കടംവന്നു.
രാത്രിയിൽ സ്ത്രീകളെ കസ്റ്റഡിയിൽ വയ്ക്കാൻ നിയമം ഇല്ലെന്നിരിക്കേയാണ് 20 മണിക്കൂറോളം അവരെ ചോദ്യം ചെയ്തതും താൻ മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിവസ്ത്രയാക്കി പരിശോധിച്ചതും വെള്ളം ചോദിച്ചപ്പോൾ ടോയ്ലെറ്റിൽനിന്ന് കുടിക്കാൻ പറഞ്ഞതും വരുന്നവർക്കും പോകുന്നവർക്കും കാണാവുന്ന രീതിയിൽ കടലാസിട്ട് നിലത്തിരുത്തിയതും കസ്റ്റഡിയിലെടുത്ത കാര്യം വീട്ടുകാരെ അറിയിക്കാൻ സമ്മതിക്കാതിരുന്നതും തുടങ്ങി ഒട്ടേറെ ക്രൂരകൃത്യങ്ങളാണ് ആ പാവം സ്ത്രീക്ക് നേരിടേണ്ടിവന്നത്.
പിറ്റേ ദിവസം മാല വീട്ടിൽനിന്ന് കിട്ടിയെന്ന് അറിയിച്ചതിനുശേഷമാണ് അവരെ വെറുതെ വിട്ടത്. ഇതൊക്കെ ചെയ്തത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ദളിത് സ്ത്രീയാണെന്ന ചിന്തയിലാണ്.
ഇത്തരം ചിന്ത വച്ചു പുലർത്തുന്ന ഉദ്യോഗസ്ഥർ കാക്കി കുപ്പായമിടാൻ അർഹരല്ല. ഈ സംഭവത്തിന് ഉത്തരവാദികളായ എല്ലാ പോലീസുകാർക്കുമെതിരേ മാതൃകാപരമായ ശിക്ഷ എടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. സസ്പെൻഷനിൽ മാത്രം ഒതുക്കരുത്.
സുനിൽ കണ്ണോളി തേലപ്പിള്ളി