സാധാരണ മനുഷ്യർക്ക് സർക്കാർ ഓഫീസുകളിൽ പോയാൽ ന്യായമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് കാലതാമസം ഉണ്ടാകാത്ത ഒരു കാലം എന്നുണ്ടാകും? മുഖ്യമന്ത്രിയുടെ വാക്കുകൾ, ഫയലുകൾ മരിച്ച രേഖകൾ ആകരുത് എന്നാണല്ലോ. എന്നാൽ ആയത് മരിച്ച രേഖകൾ ആയിത്തന്നെ തുടരുന്നു, ഇപ്പോഴും. സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായല്ല കേരളം കേൾക്കുന്നത്.
ജനജീവിതവുമായി ബന്ധപ്പെട്ട ഇത്രയേറെ വിഷയങ്ങൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ ആരാണ് ഇതിന് ഉത്തരവാദി? എന്നെങ്കിലും ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കാത്ത ഒരു മാവേലിനാട് ഇവിടെ ഉണ്ടാവുമോ? കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാടകൾ അഴിയുന്നതു നോക്കി കാത്തിരിക്കുന്നത് എത്രയോ മനുഷ്യരാണ്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് മനുഷ്യപ്പറ്റ് ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽത്തന്നെ സർക്കാർ കാണണം.
സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫീസുകളിലും ആരുടെയും കണ്ണെത്താതെ ഉറങ്ങുന്ന വ്യക്തിഗത ഹർജികളിൽ തീർപ്പുണ്ടാകുമ്പോൾ മായുന്നത് ആരുടെയൊക്കെയോ വിഷമങ്ങളാണ്. അപ്പോഴാണ് ഭരണാധികാരികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഏറ്റവുമാദ്യത്തെ ഉത്തരവാദിത്വം നിറവേറുക.
ബാബു ഐസക് ജോൺ, കൊച്ചി