ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തു പലയിടത്തും വൻമരങ്ങൾ പലതും വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും വൈദ്യുതി കന്പികളിലേക്കും റോഡിലേക്കും മറഞ്ഞുവീണു വലിയ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു.
സർക്കാരും ജില്ലാ കളക്ടർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് തുടരെ അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ലഭ്യമല്ലാത്തതിനാൽ ഉടമസ്ഥർ മരങ്ങൾ മുറിച്ചുമാറ്റാൻ തയാറാകുന്നില്ല. അതിനാൽ അപകടസാധ്യത നിലനിൽക്കുകയാണ്.
വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും ഉയരത്തിനു മുകളിൽ വളർന്നുനിൽക്കുന്ന മരങ്ങളുടെ ഉയരം കുറയ്ക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്യണം. വലിയ വൃക്ഷങ്ങൾ നട്ടുവളർത്തുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും അടുത്ത് 50 അടിയെങ്കിലും അകലം പാലിച്ച് വേണം.
അതുപോലെ റോഡരികിൽ വൈദ്യുതി ലൈനുമായി കൃത്യമായ അകലം പാലിച്ചു വേണം നട്ടുവളർത്താൻ. വൈദ്യുതി ലൈനിലേക്ക് വളർന്നുകിടക്കുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്വം വൃക്ഷത്തിന്റെ ഉടമയ്ക്കാകണം.
റോഡിലേക്കും വൈദ്യുതി ലൈനിലേക്കും മരങ്ങൾ വീണാൽ അതിന്റെ നാശത്തിന്റെ ചിലവുകളും പൂർണ ഉത്തരവാദിത്വവും മരത്തിന്റെ ഉടമയ്ക്കായിരിക്കണം. അതുപോലെ വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾ പൂർണമായും വൃക്ഷത്തിന്റെ ഉടമ വഹിക്കണം.
മഴക്കാലത്തിനു മുന്പ് തദ്ദേശ സ്വയംഭരണ ഭരണസമിതി അംഗങ്ങളുടെ ചുമതലയിൽ വാർഡുകളിൽ നേരിട്ട് പരിശോധന നടത്തി അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണം. ഇങ്ങനെ കർശനമായ മാനദണ്ഡങ്ങളും നിബന്ധനകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി