പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ജനങ്ങളെ തെരുവുനായ്ക്കളുടെ (പേപ്പട്ടികളുടെ) മുന്നിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം നമ്മൾ കാണുന്നത്.
തെരുവുനായ്ക്കളുടെ സ്വൈരവിഹാരം നമ്മുടെ നാടിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധ കാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വർധിച്ചുകൊണ്ടേയിരിക്കുകയാണ്.
കഴിഞ്ഞവർഷം സംസ്ഥാനത്ത് 3,16,793 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. 2019ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം 2,89 ,986 തെരുവ് നായ്ക്കൾ ഉണ്ടെന്നായിരുന്നു കണക്ക്.
പിന്നീട് സെൻസസ് നടന്നിട്ടില്ല. ഇപ്പോൾ നാല് ലക്ഷത്തിലേറെ തെരുവ്നായ്ക്കൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 2020 24 കാലഘട്ടത്തിൽ സംസ്ഥാനത്ത് 94 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
2020ൽ അഞ്ചു പേർ മരിച്ചിടത്ത് 2024 ആയപ്പോഴേക്ക് 26 പേരായി. പ്രതിരോധ കുത്തിവയ്പിനു ശേഷവും വൈറസ് ബാധിച്ചു മൂന്നു കുട്ടികൾ സംസ്ഥാനത്ത് മരിച്ചു. പിഞ്ചുകുഞ്ഞുങ്ങൾ പോലും പേ വിഷബാധയേറ്റ് മരിക്കുകയാണ്. വളരെ ഭീതിതമാണ് കേരളത്തിന്റെ അവസ്ഥ.
2021 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ രണ്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ രണ്ടു വർഷമായി അത് മൂന്നുലക്ഷം കടന്നു. 2024ൽ 3.16 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. വയോജനങ്ങളും കുഞ്ഞുങ്ങളുമാണ് ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത്. നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35 ശതമാനത്തോളം കുട്ടികളാണെന്നാണ് വിലയിരുത്തൽ.
നായയുടെ കടിയേറ്റ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടും മരണങ്ങൾ ഉണ്ടാകുന്നത് നടുക്കം ഉണ്ടാക്കുന്നു. 2021ന് ശേഷം പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. ജനങ്ങൾ വാക്സിന്റെ ഫലക്ഷമതയെ സംശയിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.
കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വാക്സിന് പൊതുവായ ഗുണമേന്മ ഉണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളിൽ ഉണ്ടാവുന്ന ആശങ്ക എത്രയും വേഗം ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ദുരീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട് . അപാകതകൾ കണ്ടെത്തി പരിഹരിക്കുകയും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയും വേണം.
പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സർക്കാർ ജനങ്ങളെ ഇനിയും തള്ളിവിടരുത്. സർവകക്ഷി യോഗം വിളിച്ചുചേർന്ന് കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ തേടണം. അധികാരികൾ നിഷ്ക്രിയത്വം തുടർന്നാൽ ജനങ്ങൾ സഹികെട്ട് നിയമം കയ്യിലെടുത്തേക്കാം.
അഡ്വ. ചാർലി പോൾ