തിരുവനന്തപുരം: വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇസിആർ) പാസ്പോർട്ട് ഉടമകളായ തൊഴിലന്വേഷകർ അനധികൃത ഏജന്റുമാരാൽ കബളിപ്പിക്കപ്പെടാതിരിക്കാനും തുടർദുരിതങ്ങൾ ഒഴിവാക്കാനുമാണിത്. അനധികൃത റിക്രൂട്ടിംഗ് ഏജന്റുകൾ നൽകുന്ന സന്ദർശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.
അനധികൃത വിദേശ റിക്രൂട്ട്മെന്റുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നോർക്ക റൂട്ട്സ് നൽകിയിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരെ അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, ബഹറിൻ, ഇന്തോനേഷ്യ, ഇറാക്ക്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗത്ത് സുഡാൻ, സുഡാൻ, സൗദിഅറേബ്യ, യുഎഇ, സിറിയ, തായ്ലൻഡ്, യെമൻ തുടങ്ങി 18 ഇസിആർ രാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖേന തൊഴിൽ കരാർ നിർബന്ധമായിരിക്കെ, സന്ദർശക വീസ നൽകിയാണ് അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നത്.
വിദേശതൊഴിലുടമ സന്ദർശക വീസ തൊഴിൽ വീസയാക്കി നൽകുമെങ്കിലും തൊഴിൽ കരാർ ഇമൈഗ്രേറ്റ് സംവിധാനം വഴി തയാറാക്കുന്നില്ല. ഇതിനാൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പലരെയും ഇന്ത്യൻ എംബസിയുടെയും നോർക്ക-റൂട്ട്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.