ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസികൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
മാതൃദിനത്തിലും അമ്മ തിരക്കിലാണ്. പ്രസവിച്ചിട്ടില്ലെങ്കിലും ആ മക്കളെ ചേർത്തുപിടിച്ച് അമ്മ അരികിലുണ്ട്. അവർക്കു ചിന്തിക്കാനറിയില്ലെങ്കിലും അവരുടെ ചിന്തയായി ഒപ്പം ഈ അമ്മയുണ്ട്. അവരിൽ പലർക്കും പറയാൻ അറിയില്ലെങ്കിലും അവരുടെ നാവായി അമ്മയുണ്ട്. ചിരിക്കാൻ അറിയാത്തവർക്കു ചിരിയായി അമ്മ ചേർന്നുനിൽക്കുന്നു. ഒന്നും രണ്ടുമല്ല എഴുപതു മക്കളെ പോറ്റിവളർത്തിയാണ് ഈ അമ്മയുടെ ഒാരോ ദിവസവും കടന്നുപോകുന്നത്. ഇതു ഡോ.പി. ഭാനുമതി. തൃശൂരിലെ ശ്രീ കേരള വർമ കോളജിൽനിന്നു വിരമിച്ച ഡോ. പി. ഭാനുമതി ഭിന്നശേഷിക്കാരടക്കമുള്ള എഴുപതോളം പേർക്കാണ് അമ്മയായി മാറിയിരിക്കുന്നത്.
അമേരിക്കയിലെ 'അമല' ബഹുമതി, രാഷ്ട്രപതിയുടെ സ്ത്രീശക്തി പുരസ്കാർ, കേരള സർക്കാരിന്റെ മഹിളാ തിലകം ഉൾപ്പെടെ പത്തുനാൽപത് മികച്ച അംഗീകാരങ്ങൾ ഇതിനകം തേടിയെത്തിയിട്ടുണ്ട്. അതു വലിയ കാര്യമായി ഈ അമ്മ കരുതുന്നില്ല. കാരണം അതിൽ കൂടുതൽ അംഗീകാരങ്ങൾ മറ്റു പലരും നേടിയിട്ടുണ്ടാകും. എന്നാൽ, സ്വന്തം മക്കളേക്കാൾ സ്വന്തമായി തോന്നുന്ന 70 മക്കളുടെ അമ്മയാകാൻ, പെറ്റമ്മ പോലും ഉപേക്ഷിച്ചവരുടെ പോറ്റമ്മയാകാൻ, സ്വന്തം ജ്യേഷ്ഠസഹോദരന്മാരുടെ പോലും വളർത്തമ്മയാകാൻ ഭാനുമതി ടീച്ചർക്കു കഴിഞ്ഞു എന്നതാണ് അവർ ഏറ്റവും വലിയ അംഗീകാരമായി കാണുന്നത്. ഈ മാതൃദിനത്തിൽ ഭാനുമതി ടീച്ചറുടെ കഥ കേൾക്കാം.
അമ്മയുടെ സങ്കടം
ഭിന്നശേഷിക്കാരായ മൂന്നു സഹോദരന്മാരെയാണ് ഭാനുമാതിയുടെ അമ്മ പ്രസവിച്ചത്. ശരീരം വളർന്നെങ്കിലും പ്രഭാത കർമങ്ങൾക്കു പോലും പരസഹായം ആവശ്യമുള്ള പുത്രൻമാരെ തന്റെ കാലശേഷം ആരു പരിചരിക്കുമെന്നോർത്ത് ആ അമ്മ എന്നും കണ്ണീരൊഴുക്കി. ആ തേങ്ങലുകൾ കേട്ടു മനംനൊന്ത ഞാൻ ജീവൻ ഉള്ളിടത്തോളം കാലം സഹോദരന്മാരെ നോക്കിക്കൊള്ളാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തു. അങ്ങനെ അമ്മ സമാധാനത്തോടെ കണ്ണടച്ചു.
പക്ഷേ, ഗുരുതരമായ ചില ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. വിവാഹിതയായി, കുഞ്ഞുങ്ങൾ പിറന്നാൽ, പ്രകൃത്യാ ഉള്ള കാരണങ്ങളാൽ സ്വന്തം ചോരയോടായിരിക്കില്ലേ കൂടുതൽ വാത്സല്യം? നിസഹായരായ സഹോദരന്മാരെ മുമ്പുള്ള പോലെ പരിചരിക്കാൻ കഴിയുമോ? മരിച്ചുപോയ അമ്മയ്ക്കു കൊടുത്ത വാഗ്ദാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ വിവാഹത്തിനു മുന്നേ ഭർത്താവിൽനിന്നൊരു ഉറപ്പു വാങ്ങി, നമുക്കു കുഞ്ഞുങ്ങൾ വേണ്ട! പിന്നെയങ്ങോട്ട് ബുദ്ധിപരിമിതികൊണ്ടു വെല്ലുവിളികൾ നേരിടുന്ന നിരവധി പേരുടെ അമ്മയായി അവർ മാറി.
മേനോന്റെ ഭ്രാന്തൻ മക്കൾ
പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിലാണ് തറവാട്. അച്ഛന്റെ പേര് ഗോപി മേനോൻ. ബൗദ്ധിക വളർച്ചയില്ലാത്ത സഹോദരന്മാരെ 'മേനോന്റെ ഭ്രാന്തൻ മക്കൾ' എന്നാണ് നാട്ടുകാർ പരിഹസിച്ചു വിളിച്ചിരുന്നത്. രണ്ട് ഏട്ടൻമാരും ഒരു അനിയനും. ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസികൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഞാനന്നു ചെറുപ്പമായിരുന്നു. എന്നാലും, അമ്മയുടെ മൗനനൊമ്പരങ്ങളും നിറഞ്ഞ കണ്ണുകളും എനിക്ക് ക്ഷതമേൽപ്പിച്ചുകൊണ്ടിരുന്നു.
ഈ മൂന്നു സഹോദരന്മാർക്കും പല്ലു തേപ്പു മുതലുള്ള സകല കാര്യങ്ങളും അമ്മയാണ് ചെയ്തു കൊടുത്തിരുന്നത്. ഒരു നിമിഷം പോലും അവരുടെ അടുത്തുനിന്നു മാറിനിൽക്കാൻ അമ്മയ്ക്കു കഴിയുമായിരുന്നില്ല. ക്രൂരമായ കളിയാക്കൽ എനിക്കു താങ്ങാവുന്നതിന് അപ്പുറമായിരുന്നു... വയസിനൊപ്പം ബുദ്ധിവളർച്ചയില്ലെങ്കിലും നിഷ്കളങ്കമായ സ്നേഹം മാത്രം ഉള്ളിൽ ഒളിപ്പിക്കുന്ന എന്റെ സഹോദരന്മാർക്കും അവരെപ്പോലെയുള്ള മറ്റു നിർഭാഗ്യവാന്മാർക്കുമായി ജീവിതം അർപ്പണം ചെയ്യാൻ ഞാൻ നിശബ്ദമായി ആലോചന തുടങ്ങി.
ഭിന്നശേഷി ഭ്രാന്തല്ല
ബൗദ്ധികവെല്ലുവിളിയും ഭ്രാന്തും തമ്മിലുള്ള വ്യത്യാസം പലരും തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് അവരെ ഭ്രാന്തന്മാരായി സമൂഹം കണ്ടിരുന്നത്. ഇതൊരു രോഗമല്ല, അവസ്ഥയാണ്. പഠനം, സംസാരം, ആശയവിനിമയം, ഇടപഴകുന്നവരുടെ വൈകാരിക മാറ്റങ്ങളോടു പ്രതികരിക്കൽ മുതലായവയിൽ വൈഭവം കാണിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥ.
എന്നാൽ, ഈ അവസ്ഥയുള്ളവരിൽ 99 ശതമാനവും അക്രമാസക്തരല്ല. അതേസമയം, ഭ്രാന്ത് ഒരവസ്ഥയല്ല, രോഗമാണ്. ചികിത്സിച്ചാൽ ഒരുപക്ഷേ സുഖപ്പെടുത്താവുന്നത്. അതേസമയം, ബൗദ്ധികവെല്ലുവിളി നേരിടാൻ ഫലപ്രദമായ ശുശ്രൂഷയില്ല. ലക്ഷണങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരികയും ബുദ്ധിവൈദഗ്ധ്യം (skill) കൂട്ടാനുള്ള പരിശീലനവും മാത്രമേ പോംവഴിയുള്ളൂ.
കാരണങ്ങൾ
ജനിതക പ്രശ്നങ്ങളോ ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളോ അസുഖങ്ങളോ പോഷകാഹാരക്കുറവോ മുതൽ നിരവധി കാരണങ്ങൾ ഒരു കുഞ്ഞിന്റെ ബുദ്ധിയെ മന്ദീഭവിപ്പിക്കാം. പ്രസവ സമയത്തു കുറച്ചു നിമിഷത്തേക്കു കുഞ്ഞിന് ഓക്സിജൻ കിട്ടാതിരുന്നാൽ പോലും അത് ബുദ്ധിമാന്ദ്യത്തിൽ കലാശിക്കുന്നു.
മസ്തിഷ്കത്തിന്റെ അസാധാരണമായ ജൈവഘടനയാണ് മൂലഹേതു. അതിന്റെ കാരണങ്ങൾ മേൽപ്പറഞ്ഞതും. കേരളത്തിൽ ഇത്തരത്തിലുള്ള കുട്ടികളുടെ ജനന നിരക്ക് വളരെ കൂടിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 11 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു തീർച്ചയായും ആശങ്കാജനകമാണ്.
അറപ്പും വെറുപ്പും വേണ്ട
മനോവൈകല്യം ഒരു പകർച്ച വ്യാധിയല്ല. പക്ഷേ, ബുദ്ധി ശരിക്കുമുള്ള പലർക്കും ബുദ്ധിന്യൂനതയുള്ളവരെ കാണുന്നത് അറപ്പും വെറുപ്പുമാണ്. ഏതെങ്കിലുമൊരു സാമൂഹിക ചടങ്ങിനു പോയാൽ എല്ലാവരും അവരെ അവജ്ഞയോടെ വീക്ഷിക്കുന്നു. മാനസികമായ വളർച്ചക്കുറവുള്ളതിനാൽ, ചിലർക്കു തുപ്പൽ ഒലിച്ചുകൊണ്ടിരിക്കും (Drooling). കടുത്ത തോതിലുള്ള മാനസിക വിമന്ദനം (Cerebral palsy) ബാധിച്ചവരാണെങ്കിൽ സ്വാധീനമില്ലാത്തതോ വളഞ്ഞു തിരിഞ്ഞതോ ആയ കൈകാലുകളുമുണ്ടാകാം. ചിലപ്പോൾ കണ്ണുകൾ തുറിച്ചും വായ ഒരു വശത്തേക്ക് കോടിയിട്ടുമുണ്ടാകാം.
ശരീരത്തിന് ആനുപാതികമല്ലാത്ത വലിപ്പത്തിൽ തലയും കൈകാലുകളും കാണാം. ദിവാസ്വപ്ന പ്രകൃതമുള്ളവരാണെങ്കിൽ (Autism) മനസ് തന്മയീഭാവശക്തിയില്ലാതെ മറ്റെങ്ങോ ആയി സദാ നിലകൊള്ളും. തന്റേതായ ലോകത്ത് അവർ മുഴുകിയിരിക്കും. വൈകല്യങ്ങളൊന്നും ഇല്ലാത്തവരുടെ മുന്നിൽ, മാനസിക വളർച്ചക്കുറവുള്ളവരുടെ ഈ വക അപസാമാന്യതകൾ വൈകൃതമോ പ്രാകൃതമോ ആയ ദൃശ്യം സൃഷ്ടിക്കുന്നു.
കുളിപ്പിച്ചു, വൃത്തിയുള്ള വസ്ത്രങ്ങൾ അണിയിച്ചു, നഖവും മുടിയും താടിയുമൊക്കെ വെട്ടി ശുചിയായി കൊണ്ടുപോയാൽ പോലും നീരസത്തോടെയാണ് ഇവരെ എല്ലാവരും നോക്കുന്നത്. ഈ പാവങ്ങൾ അവരെ ആക്രമിക്കുമോയെന്ന ഭയവുമുണ്ട്. പെരുമാറ്റ രീതികൾ (Manners) ഓർത്തുവയ്ക്കാൻ കഴിയാത്തവരാണിവർ. ഭക്ഷണം ആക്രാന്തത്തോടെ വാരിവലിച്ചു കഴിച്ച്, സമീപത്തൊക്കെ കളയും. മതിയായി എന്ന് അറിയാത്തതിനാൽ, ആവശ്യത്തിൽ കൂടുതൽ കഴിച്ചു ചിലപ്പോൾ ഛർദിക്കും. ഈ വക കാരണങ്ങളാൽ എന്റെ അമ്മ ഒരു വിവാഹത്തിനു പോലും പങ്കെടുത്തിരുന്നില്ല.
ബുദ്ധിന്യൂനതയുള്ള മക്കളെ വീട്ടിൽ തനിച്ചു നിർത്താൻ കഴിയുമോ? കയറു കൊണ്ട് എവിടെയെങ്കിലും കുടുക്കിയിടാനോ, മുറിയിൽ പൂട്ടിയിടാനോ ഒരമ്മയുടെ മനസ് അനുവദിക്കുമോ? എന്റെ അമ്മയ്ക്കു മാത്രമല്ല, ബുദ്ധിവികാസമില്ലാത്ത മക്കൾ ജനിക്കുന്ന ഏതൊരമ്മയ്ക്കും സോഷ്യൽ ലൈഫ് എന്നതൊന്നില്ല. ആ അമ്മയ്ക്ക് എല്ലാവിധ സാമൂഹിക ഇടപെടലുകളും നിഷേധിക്കപ്പെട്ടു, ഏകാന്തതയിൽ അകപ്പെടേണ്ടിവരുന്നു. അവഹേളനങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുകയാണവർ. മാമ്പൂ കണ്ട് കൊതിച്ചാലും, മക്കളെ കണ്ട് പ്രതീക്ഷിക്കാൻ ഒന്നുമില്ലാതെ...
രക്ഷപ്പെടൽ!
എന്നും അച്ഛനേക്കാൾ മക്കളെ പരിപാലിക്കുന്ന ചുമതല അമ്മയ്ക്കാണല്ലൊ. എന്റെ കുടുംബത്തിൽ മാത്രമല്ല, മിക്കവാറും എല്ലാ കുടുംബങ്ങളിലും മാനസിക വിമന്ദനം ബാധിച്ച തങ്ങളുടെ കുട്ടികളുടെ ചുമതല കൈയേൽക്കാൻ അച്ഛൻമാർ തയാറാകുന്നില്ല. അതിനാൽ, കുട്ടികളുടെ ഭാരിച്ച ഉത്തരവാദിത്വം പൂർണമായും അമ്മമാർക്കാകും. മാത്രവുമല്ല, ഭാര്യയെയും അസുഖമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു പോവുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നവരുമുണ്ട്.
എന്റെ അനുഭവത്തിൽ ആദ്യമായാണ് ഈയിടെ, നേർവിപരീതമായ ഒരു കേസ് അഡ്മിഷനു വന്നത് -- ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ അവന്റെ ഉമ്മ ഉപേക്ഷിച്ചുപോയി! അവന് ഇപ്പോൾ ഏഴു വയസ്. ഉപ്പ ഒരു പെയിന്റിംഗ് തൊഴിലാളിയാണ്. അവനെ എവിടെയെങ്കിലും കെട്ടിയിട്ടിട്ടു വേണം അയാൾക്കു ജോലിക്കു പോകാൻ. കട്ടിലിലോ കോലായിൽ തൂണിലോ കയറുകൊണ്ട് ബന്ധിക്കണം. ഒറ്റയ്ക്കാവുമ്പോൾ അവൻ എന്തുചെയ്യുമെന്ന് ഊഹിക്കാൻ കഴിയില്ലല്ലോ.
അധിക്ഷേപിക്കരുതേ
പരസ്പരം നിന്ദിക്കാനും ആക്ഷേപിക്കാനും അസുഖമൊന്നുമില്ലാത്തവർ ദുർവിനിയോഗം ചെയ്യുന്ന പദമാണ് ഇന്നു "മന്ദബുദ്ധി' എന്നത്. ഈ പേരു വിളിച്ചു തന്നെ കളിയാക്കുന്നുവെന്ന പരാതിയുമായി ഒരാൾ നിരന്തരം എന്നെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമാന്ദ്യമുള്ളവരെ ഈ പേര് വിളിക്കുന്നതിൽ നിയമപ്രശ്നമൊന്നുമില്ല. അർഥത്തിൽ വലിയ ശരികേടുമില്ല. പക്ഷേ, നമ്മുടെ സമൂഹം ഈ പദം അധിക്ഷേപത്തിനുള്ള ഉപകരണമാക്കിയതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.
അസൂയ, മത്സരബുദ്ധി, പരദൂഷണം മുതലായ താണതരം ചിന്തകളൊന്നുമില്ലാത്ത ഇവർക്ക്, 'ദിവ്യാംഗജ്' എന്നാണ് ദേശീയ തലത്തിൽ അംഗീകരിച്ച നാമധേയം. വളരെ പോസിറ്റീവായ പേരാണിത്. ഞാൻ രൂപപ്പെടുത്തിയിരിക്കുന്ന പേര് 'പരിമിത പ്രജ്ഞൻ' എന്നാണ്. പരിമിതമായ ജ്ഞാനമുള്ളയാൾ എന്ന അർഥത്തിൽ. ജാഗ്രത, ജിജ്ഞാസ, വൈകാരികത എന്നിവ ഇവരിൽ ഓജസോടുകൂടി കണ്ടുവരുന്നില്ലല്ലൊ.
സന്പാദ്യം മുഴുവൻ
ഞാൻ ജനിച്ചത് ഒരു ഫ്യൂഡൽ ജന്മി കുടുംബത്തിലാണ്. എന്നാൽ, സ്വന്തമായി ജോലിയെടുത്തു നേടിയ പണം കൊണ്ടാണ് ആതുരസേവനം ചെയ്യേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. പഠിക്കാനും ഡോക്ടറേറ്റ് നേടാനും അതിനു ശേഷം ശ്രീ കേരള വർമ കോളജിൽ പ്രഫസറായി ജോലിക്കു ചേരാനുമുള്ള (1987) എന്റെ ആവേശംതന്നെ അതായിരുന്നു. അന്നു മുതൽ ഇന്നുവരെ, എനിക്കു കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ഇപ്പോൾ കിട്ടുന്ന പെൻഷൻ തുകയും ഭർത്താവ് സലീഷിന്റെ മെഡിസിൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൽനിന്നു ലഭിക്കുന്ന വരുമാനവും ആതുര സേവനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു.
സിഎസ്ഐആർ ഫെലോഷിപ്പോടു കൂടിയാണ് കാൻസർ ബയോകെമിസ്ട്രിയിൽ ഞാൻ പിഎച്ച്ഡി എടുത്തത്. റേഡിയേഷൻ ബയോളജിയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് ഐസി എംആർ ഫെലോഷിപ്പ് ഉണ്ടായിരുന്നു. ഇതിനായി, ജർമനിയിലെ വുർസ്ബുർഗ് യൂണിവേഴ്സിറ്റിയിൽനിന്നും ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയിൽനിന്നും പരിശീലനവും നേടി. വിദേശങ്ങളിലെയും ഇന്ത്യയിലെയും ശാസ്ത്രീയ ജേണലുകളിൽ ഇരുപതിൽ കൂടുതൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചു. അപ്പോഴെല്ലാം എന്നെ അലട്ടിയിരുന്നത് താളംതെറ്റിയവരുടെ ദുർവിധിയായിരുന്നു.
ഒരു ധനിക കുടുംബത്തിൽ ജനിച്ചിട്ടുകൂടി, സഹോദരന്മാർ 'മേനോന്റെ ഭ്രാന്തൻ മക്കൾ' ആണെങ്കിൽ, ഒരു സാധാരണ വീട്ടിലോ ഒരു കൂലിപ്പണിക്കാരനോ ആണ് ഇങ്ങനെയൊരു ഒരു കുഞ്ഞു ജനിക്കുന്നതെങ്കിലോ? അസുഖം വന്നപ്പോൾ ജ്യേഷ്ഠന്, ബുദ്ധിന്യൂനത കാരണമായിപ്പറഞ്ഞ്, തക്കതായ വൈദ്യസഹായം നിഷേധിച്ചു. എന്റെ മടിയിൽ കിടന്നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ആ മരണം എന്നെ ആകെ പിടിച്ചുകുലുക്കി. ഈ ഭാഗ്യഹീനർക്കുവേണ്ടി ഒരഭയകേന്ദ്രം തുടങ്ങാൻ ഇനി ഒരു നിമിഷം പോലും വൈകരുതെന്നു ഞാൻ തിരിച്ചറിഞ്ഞു.
'അമ്മ' ജനിക്കുന്നു...
ഒരുകൂട്ടം സഹൃദയരുടെ പ്രോത്സാഹനം പ്രാരംഭ മൂലധനമായി കണ്ടുകൊണ്ട്, Association for Mentally Handicapped Adults (AMHA) എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചു. മലയാളത്തിൽ, ഇതിനെ 'അമ്മ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് വിദ്യാർഥികളുമായി വാടക കെട്ടിടത്തിൽ 1997ൽ ക്ലാസുകൾ ആരംഭിച്ചു. 'അമ്മ' അശരണർക്ക് അഭയം നൽകുന്ന വിവരമറിഞ്ഞ് കൂടുതൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തി.
എന്നാൽ, ഇടയ്ക്കിടക്കു കെട്ടിടങ്ങൾ മാറേണ്ടിവന്നു. 'ഭ്രാന്താലയം' നടത്താൻ ആരും സ്ഥലം തരുമായിരുന്നില്ല. 2000ൽ, തൃശൂർ നഗരത്തിന്റെ ഏഴു കിലോമീറ്റർ പടിഞ്ഞാറുള്ള കാര്യാട്ടുകരയിൽ, അല്പം സ്ഥലം വാങ്ങി. ചാരിറ്റബിൾ ട്രസ്റ്റ് ആയി 'അമ്മ'യെ രജിസ്റ്റർ ചെയ്തു. സുമനസുകളുടെ സഹായം കൂടി ചേർന്നപ്പോൾ ഇന്നു കാണുന്ന കെട്ടിടം ഉയർന്നു.
സംസാര പരിശീലനം കൊടുക്കാനും ബുദ്ധിയുടെ തോതു കണ്ടുപിടിച്ചു വ്യക്തിഗത പരിശീലനം നൽകാനും സൗകര്യമുണ്ട്. നല്ലവരുടെ ധനസഹായങ്ങളും സ്പോൺസർഷിപ്പുകളും ഉള്ളതുകൊണ്ട് ധർമസ്ഥാപനമായി നടത്തുന്നു. അധ്യാപകർക്കും കെയർടേക്കർമാർക്കും മറ്റു ഉദ്യോഗസ്ഥർക്കും വേതനം നൽകാനും കഴിയുന്നു. ആര് ഒരു രൂപ തന്നാൽ പോലും സ്വീകരിക്കും.
അതിനുള്ള രസീതും കൊടുക്കും. എന്റെ ഒരേട്ടനും ഒരനിയനും ഉൾപ്പെടെ, 'അമ്മ'യിൽ ഇപ്പോൾ 70 അംഗങ്ങളുണ്ട്. എത്ര വയസായാലും ഒരമ്മയ്ക്ക് അവർ എന്നും കുഞ്ഞുങ്ങളാണ്. എന്നാൽ, ഇവിടെയുള്ളവരെല്ലാം ശരിക്കും എന്നും ബാല്യത്തിൽതന്നെ കഴിയാൻ വിധിക്കപ്പെട്ടവരാണ്. പ്രസവിക്കാതെതന്നെ ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിഞ്ഞതാണ് ഈ ആയുസിലെ എന്റെ ഏറ്റവും വലിയ ഭാഗ്യം!.
വിജയ് സിയെച്ച്