ന്യൂ ജെൻ തരംഗത്തിൽ യുവ മനസുകളിൽ പടർന്നു കയറുന്ന കരിയർ ഓപ്ഷനാണ് ഫാഷൻ. വ്യക്തിത്വം വിളിച്ചോതുന്ന കലയായതുകൊണ്ടു തന്നെ ഒരു ഫാഷൻ ടച്ച് ആരും കൊതിച്ചുപോകും. ടെക്സ്റ്റൈൽ മേഖലയുമായി മാത്രം ബന്ധപ്പെട്ടു നിന്നിരുന്ന ഫാഷൻ പകിട്ട് ഇന്ന് സിനിമ, ടെലിവിഷൻ, നൃത്തം, സംഗീതം, പാദ രക്ഷകൾ, ഫർണീച്ചർ, ടെക്നോളജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ദൃശ്യമാണ്.എവിടെ പഠിക്കണം എന്നു ചിന്തിക്കുന്പോഴാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ പ്രസക്തി. ന്യൂഡൽഹി ആസ്ഥാനമായുള്ള നിഫ്റ്റിന് കണ്ണൂർ, ബംഗളൂരു,ഭോപ്പാൽ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാറ്റ്ന, റായിബറേലി, ഷില്ലോംഗ്, കാംഗ്ര, ജോധ്പൂർ, ഭുവനേശ്വർ, ശ്രീനഗർ എന്നിവിടങ്ങളിൽ സെന്ററുകളുണ്ട്.
നിഫ്റ്റ് കോഴ്സുകൾ
ബിരുദ, ബിരുദാനന്തര കോഴ്സുകൾ നിഫ്റ്റ് നടത്തുന്നുണ്ട്. ഗവേഷണ പദ്ധതികൾ കൂടാതെ ഫാഷൻ പഠനം കൂടുതൽ ജനകീയമാക്കാൻ വിദൂര വിദ്യാഭ്യാസ പദ്ധതികളും നിഫ്റ്റ് നടത്തുന്നുണ്ട്.
ഫാഷൻ ഡിസൈൻ: ആഗോളതലത്തിൽ തന്നെ ഡിസൈൻ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതാണ് ചതുർവത്സര കോഴ്സിന്റെ കരിക്കുലം.
നിറ്റ്വേർ ഡിസൈൻ: ദേശീയ, അന്തർദേശീയ രംഗം കീഴടക്കാൻപോന്ന പരിശീലനമാണ് നിഫ്റ്റ് നൽകുന്നത്. നാലു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ്. ഡിസൈനർ, ക്രിയേറ്റീവ് മാനേജർ, പ്രൊഡക്ഷൻ മാനേജർ, ഓണ്ട്രപ്രണർ തുടങ്ങിയ മേഖലകളിൽ തിളങ്ങാനാകും.
ലെതർ ഡിസൈൻ: ഡിസൈനർ, റേഞ്ച് ഡെവലപ്പേഴ്സ്, ബയേഴ്സ്, പ്രൊഡക്ഷൻ മാനേജർ,ഓണ്ട്രപ്രണറർ തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ തുറുന്നു തരുന്നതാണ് കോഴ്സ്.
ടെക്സ്റ്റൈൽ ഡിസൈൻ: ഫാഷൻ മേഖലയുടെ നട്ടെല്ലാണ് ടെക്സ്റ്റൈൽ ഡിസൈൻ. വൻകിട ടെക്സ്റ്റൈൽ മില്ലുകളിൽ മികച്ച തൊഴിൽ സാധ്യത തുറന്നു തരും. കൂടാതെ ഡിസൈൻ സ്റ്റുഡിയോ, കയറ്റുമതി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തിളങ്ങാനുമാകും.
അക്സസറി ഡിസൈൻ: കച്ചവടക്കണ്ണോടെ ഒരു ഉത്പന്നത്തെ രൂപപ്പെടുത്തുന്ന പണിയാണിത്. ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങി പ്രധാനമായും രണ്ടു ശാഖകളാണുള്ളത്.
അപ്പാരൽ പ്രൊഡക്ഷൻ: ഉടയാടകളുടെ നിർമാണം മാത്രമല്ല ഫാഷനുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളുടെ നിർമിതിയുമായി ബന്ധപ്പെട്ട മേഖലയാണിത്. കൂടുതൽ തൊഴിലവസരങ്ങൾ തരുന്ന മേഖലയായതുകൊണ്ട് ഗാർമെന്റ്, ക്രാഫ്റ്റ് പ്രൊഡക്ഷൻ വേറിട്ടു നിൽക്കുന്നു എന്നു മാത്രം.
ഫാഷൻ മാനേജ്മെന്റ്: ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫാഷൻ തരംഗം വ്യാപിച്ചതോടെ ഫാഷൻ മാനേജ്മെന്റ് അനുനിമിഷം വളരുന്ന ഒരു മേഖലയായിക്കഴിഞ്ഞു. കൂടാതെ വിപണന തന്ത്രങ്ങളും മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഈ രംഗത്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്നവർക്കു ശോഭിക്കാം. താത്പര്യമുള്ളവരെ ഇതിനു പ്രാപ്തരാക്കുന്ന മികച്ച കോഴ്സാണ് എൻഐഎഫ്ടിയുടെ മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് പ്രോഗ്രാം. എൻഐഎഫ്ടിയുടെ ഏറ്റവും പ്രമുഖ പ്രോഗ്രാമുകളിലൊന്നാണിത്.
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന് ഇനി പരിശോധിക്കാം.ഫാഷൻ ടെക്നോളജി, മാനേജ്മെന്റ് കോഴ്സുകൾക്ക് ജനറൽ എബിലിറ്റി ടെസ്റ്റ് (ജിഎടി) നടത്തിയാണ് മികവ് അളക്കുന്നത്. അഞ്ചു വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, അനലിറ്റിക്കൽ ആൻഡ് ലോജിക്കൽ എബിലിറ്റി, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്, കേസ് സ്റ്റഡി.
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി: ഗണിത ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ, ശതമാനം, പലിശ നിരക്ക്, റേഷ്യോ, പ്രപ്പോഷൻ, ഡിസ്റ്റൻസ്, വർക്ക് ആൻഡ് ടാസ്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എൻസിആർടിഇയുടെ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ മനസിരുത്തി പഠിച്ചാൽ ഈ കടന്പ കടക്കാം.
കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: ദൈനംദിന കാര്യങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുള്ള ഇംഗ്ലീഷ് പരിജ്ഞാനം അളക്കുകയാണ് ഉദ്ദേശിക്കുന്നത്. 45 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പര്യായ പദം, വിപരീത പദം, ഇഡിയംസ്, ഫ്രേസസ്, കോംപ്രിഹെൻഷൻ, അക്ഷരത്തെറ്റ് കണ്ടുപിടിക്കൽ, വിട്ടഭാഗം കൂട്ടിച്ചേർക്കൽ, വൺ വേഡ് സബ്സ്റ്റിറ്റ്യൂഷൻ എന്നിവയിൽ നിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ ഉണ്ടായിരിക്കുക.
അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ എബിലിറ്റി: തന്നിരിക്കുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് യുക്തിസഹമായ നിഗമനങ്ങളിലെത്തുന്നതിനുള്ള കഴിവാണു പരീക്ഷിക്കപ്പെടുക. 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ജനറൽ നോളജ്, കറന്റ് അഫയേഴ്സ്: പൊതുവിജ്ഞാനത്തിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള അറിവ് ആണ് അളക്കുക. 25 ചോദ്യങ്ങൾ.
കേസ് സ്റ്റഡി: 25 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വ്യവസായവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ കാര്യങ്ങൾ വിലയിരുത്താനുള്ള ശേഷി അളക്കുന്ന രീതി യിലുള്ളതായിരിക്കും ചോദ്യങ്ങൾ.പ്രവേശന പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവിനും ക്ഷണിക്കും. ബിരുദ കോഴ്സിന് ഇതു ബാധകമല്ല.
ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവും: കേസ് സ്റ്റഡിയെ ആധാരമാക്കിയാണ് ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവും നടത്തുക. 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുണ്ടായിരിക്കും. നേതൃപാടവം, ആശയ വിനിമയം, വസ്തുതാപരമായ അറിവ്, വിഷയത്തിലുള്ള ഗ്രാഹ്യം എന്നിവ വിദഗ്ധരുടെ പാനൽ വിലയിരുത്തിയാണു മാർക്ക് ഇടുക. തെരഞ്ഞെടുക്കുന്ന മേഖലയിലുള്ള പരിജ്ഞാനം, കോഴ്സിനോടുള്ള ആഭിമുഖ്യം, വ്യക്തിത്വം എന്നിവ പരിശോധിക്കുന്നതിനാണു ഇന്റർവ്യു നടത്തുന്നത്.ബിഡിസൈൻ, എംഡിസൈൻ പ്രോഗ്രാമുകൾക്കും ജനറൽ എബിലിറ്റി ടെസ്റ്റ് നടത്തുന്നുണ്ട്. മുകളിൽ പറഞ്ഞ അഞ്ചു ഘട്ടങ്ങളായി വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (ക്യാറ്റ്): ഡിസൈൻ കോഴ്സുകൾക്കാണു ക്യാറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. വർണങ്ങളും വരകളും ചേർത്ത് സർഗാത്മക സൃഷ്ടി നടത്താനുള്ള കഴിവാണ് ക്യാറ്റിൽ പരീക്ഷിക്കപ്പെടുക.
സിറ്റുവേഷൻ ടെസ്റ്റ്: ബിഡിസൈൻ കോഴ്സിന് എഴുത്തു പരീക്ഷയിൽ ശോഭിക്കുന്നവർ സിറ്റുവേഷൻ ടെസ്റ്റിൽ പങ്കെടുക്കണം. ഫാഷൻ ഡിസൈനിംഗുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യം അളക്കുകയാണ് ഉദ്ദേശ്യം. ദൃശ്യാവിഷ്കാരം, സർഗാത്മകത, വർണം വൈവിധ്യം, അവതരണം എന്നിവയിലുള്ള പരിജ്ഞാനം വിശദീകരിച്ച് ഇംഗ്ലിഷിൽ കുറിപ്പ് എഴുതുകയും വേണം.
പുതുമകളേറെ
കാലാനുസൃത മാറ്റങ്ങളോടെ പുതിയ പാഠ്യ പദ്ധതിയാണ് ഈ വർഷം മുതൽ നിഫ്റ്റ് അവതരിപ്പിക്കുന്നത്. ഫാഷൻ ലോകത്തിന്റെ വളർച്ച മുന്നിൽ കണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്പെഷലൈസേഷനൊപ്പം നൈപുണ്യ വികസനം മുന്നിൽ കണ്ട് ഒട്ടേറെ മൈനർ വിഷയങ്ങളും പുതിയ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ അക്സസറീസ് ബിരുദ കോഴ്സ് തെരഞ്ഞെടുത്ത വിദ്യാർഥിക്ക് ഫാഷൻ ഡിസൈൻ പോലുള്ള മൈനർ സെപ്ഷലൈസേഷനുകൾ കുടി തെരഞ്ഞെടുത്തു പഠിക്കാൻ അവസരം ലഭിക്കും. ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി നാൽപ്പതിൽപ്പരം ജനറൽ ഇലക്ടീവുകളും ഇത്തവണ മുതൽ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഈ പുതുമ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത മൂല്യ നിർണയ രീതിയിൽ മാറ്റം വരുത്തിയതും വിദ്യാർഥികളുടെ പുരോഗതി വിലയിരുത്താൻ മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തിയതുമാണു മറ്റു പ്രധാന പരിഷ്കാരങ്ങൾ.
ഡോ. സിബിച്ചൻ മാത്യു
(പ്രഫസർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ന്യൂഡൽഹി)