കൃഷിയിൽ അംഗീകാരം നേടി പിതാവും മകളും
Wednesday, June 18, 2025 10:33 AM IST
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലോണ സലേഷിനെയാണ്. കഴിഞ്ഞ വർഷം മികച്ച ജൈവ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട നീലൂർ പാണ്ടിയംമാക്കൽ സലേഷ് സെബാസ്റ്റ്യന്റെ മകളാണ് അലോണ.
അതിരാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന പിതാവിന്റെ സഹായിയായി അലോണയും കൂടെയുണ്ടാകും. പിതാവിനെ സഹായിച്ചാണ് അലോണ കൃഷിയിൽ സജീവമായത്. സ്കൂൾ വിട്ടു വന്നാൽ പിന്നെ പഠനവും വായനയുമൊക്കെയായി കഴിയും.
സ്ഥലത്തിന്റെ ചരിവിന് അനുസരിച്ചുള്ള കൃഷിയാണ് സലേഷ് ചെയ്യുന്നത്. നീലൂരും മുട്ടത്തുമായി നാലേക്കർ കൃഷിയുണ്ട്. ഒന്നര ഏക്കറിൽ റബറാണ് ബാക്കി സ്ഥലത്ത് തേക്ക്, കമുക് തെങ്ങ്, ചന്ദനം, വാഴ, പച്ചക്കറികൾ, ചേന, മരച്ചീനി, നാടൻ വരിക്കപ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു.
അന്പതു സെന്റ് സ്ഥലത്ത് വേങ്ങ, പട്ട, പൊങ്ങല്യം, ഇരുപൂള്, പയ്യാനി എന്നിവയും പരിപാലിക്കുന്നുണ്ട്. തേയിലച്ചണ്ടി, അടുക്കള വേസ്റ്റ് സ്ലറി, ചാണകം, ചാരം എന്നിവയാണ് വളത്തിനായി ഉപയോഗിക്കുന്നത്.
വിഷരഹിതമായ ആഹാരം കഴിക്കുകയെന്ന ആഗ്രഹമാണ് 17 വർഷം റബർ വ്യാപാരിയായിരുന്ന സലേഷ് കൃഷിയിലേക്ക് നയിച്ചത്. ഭാര്യ ജിഷ ബേബി. മൂന്നു മക്കളാണ് ദന്പതികൾക്കുള്ളത്.