പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ പുറത്താക്കിയിട്ടു വർഷം രണ്ടു കഴിഞ്ഞു. പശു ചത്താൽ നൽകിയിരുന്ന കണ്ടിജൻസി ഫണ്ടും നിലച്ചു.
നിലവിൽ പശുവിന് ഇൻഷ്വറൻസുമില്ല കണ്ടിജൻസി ഫണ്ടുമില്ല. സഹകരണ സംഘങ്ങളിൽ അളക്കുന്ന പാലിന് ലിറ്ററിനു നാല് രൂപ വച്ച് ഇൻസെന്റീവ് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി.
ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ചെറുപ്പക്കാരിൽ ഏറെപ്പേരും പശുവളർത്തൽ ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിത്തുടങ്ങി. നിലവിലുള്ള ക്ഷീരകർഷകരുടെ കണക്കെടുത്താൽ 99 ശതമാനം പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്.
രംഗത്ത് തുടരുന്നവർ അസംഘടിതരാണെന്നതാണു മറ്റൊരു വെല്ലുവിളി. വീടായാൽ ഒരു തൊഴുത്ത് അതിൽ ഓന്നോ രണ്ടോ പശുക്കളും കിടാക്കളും. മലയാളിയുടെ അഭിമാന ബോധത്തിന്റെ പ്രതീകമായിരുന്നു അത്.
എന്നാൽ, പിന്നീട് ധവളവിപ്ലവത്തിന്റെയും മറ്റും ഭാഗമായി മുന്തിയ ഇനം പശുക്കളെ സർക്കാർ ഏജൻസികൾ മലയാളിയുടെ തൊഴുത്തിൽ ഇറക്കിക്കെട്ടി. ഇതോടെ പാലുത്പാദനം വർധിച്ചു. ഒപ്പം കൈകാര്യച്ചെലവും.
ഇതോടെ നാടൻ പശുക്കൾ അപ്രത്യക്ഷമാകുകയും ചെയ്തു. നാടൻ ഇനങ്ങൾക്ക് പാല് കുറവായിരുന്നതിനൊപ്പം കൈകാര്യ ചെലവും കുറവായിരുന്നു. വലിയ പശുക്കൾ വന്നതോടെ തൊഴുത്തും വലുതായി.
കറക്കുന്ന യന്ത്രം, സമീകൃത കാലിത്തീറ്റ, യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോൽ, പച്ചപ്പുല്ല്, സപ്ലിമെന്റുകൾ, പാട്ട്, ഫാൻ, ബയോ കന്പോസ്റ്റ് ടാങ്ക്...ആകെ ജഗപൊഗ. എന്നാൽ, പുതിയ ഇനങ്ങൾക്ക് പറന്പിലും പരിയത്തും പോയി ഒരുകെട്ട് പുല്ല് പറിച്ചുകൊടുത്താൽ മതിയാകാതെയായി.
പാൽ ഉദ്പാദനം വർധിപ്പിക്കാൻ കർഷകനിൽ സർക്കാർ ഏജൻസികൾ മുന്തിയ മോഹബീജങ്ങൾ കുത്തിവച്ചെങ്കിലും ക്ഷീരമേഖലയുടെ നിലനില്പിന് ഒരു പിന്തുണയും നൽകിയില്ല.
ദുരിതങ്ങൾക്കിടയിലും പശുവളർത്തൽ ഉപേക്ഷിക്കാതെ പിടിച്ചുനിന്ന സാധാരണ കർഷകർക്ക് സാന്ത്വനമായിരുന്നു ക്ഷീരസാന്ത്വനം പദ്ധതി. ഈ പദ്ധതി പ്രകാരം നേരത്ത ഒരു പഞ്ചായത്തിൽ ആകെ 20 പശുക്കളെ മാത്രമേ ഇൻഷ്വർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
700 രൂപ പ്രീമിയം അടച്ചാൽ ഏതൊരു ക്ഷീരകർഷകനും പശുവിനെ ഇൻഷ്വർ ചെയ്യാൻ കഴിയുന്ന പദ്ധതി. 50000 രൂപയായിരുന്നു കവറേജ്. എന്നാൽ, ഈ പദ്ധതി ഇപ്പോൾ നിലവിലില്ല. ഒരു കർഷകന് മൂന്നു പശുക്കളെ വരെ ഇൻഷ്വർ ചെയ്യാൻ സാധിക്കുമെന്നതായിരുന്നു ഇതിന്റെ ആകർഷകത്വം.
പശുചത്താൽ കവറേജ് തുക മുഴുവനും ലഭിക്കും. അകിട് വീക്കംവന്ന് കറവ വറ്റിയാലും ചെന പിടിക്കാതെ വന്നാലും 25000 രൂപ. മാത്രമല്ല, കർഷകനും കുടുംബത്തിനും അപകട, ആരോഗ്യ ഇൻഷ്വറൻസും. കർഷകനെയും ജീവിത പങ്കാളിയേയും അവരുടെ 25 വയസിൽ താഴെയുള്ള രണ്ട് കുട്ടികളെയുമാണ് പോളിസിയുടെ ഭാഗമാക്കിയിരുന്നത്.
ഇതെല്ലാം ചേർത്ത് ഒറ്റപോളിസി എടുത്താൽ മതിയായിരുന്നു. ഒരു ലക്ഷം രൂപ വരെയായിരുന്നു ചികിത്സാ സഹായം. ഏതൊരു ക്ഷീരകർഷനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു.
എന്നാൽ, ഇപ്പോൾ ക്ഷേമനിധിയിൽ അംഗമായ കർഷകന് മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ. അതും കർഷകനും കുടുംബത്തിനും മാത്രം. പശുവിനെ ഇൻഷ്വറൻസിൽനിന്നും അഴിച്ചുവിട്ടു.
ഘട്ടംഘട്ടമായാണ് പശുവിനെ ഇൻഷ്വറൻസിൽ നിന്ന് ഒഴിവാക്കിയത്. പദ്ധതി ആരംഭിച്ചതിന്റെ രണ്ടാം വർഷം മുതൽ പശുവിനോട് ഇൻഷ്വറൻസ് കന്പനിക്ക് താത്പര്യം ഇല്ലാതായി. പ്രതീക്ഷിച്ച വന്പൻ ലാഭം കറന്നെടുക്കാൻ കഴിയാതെ വന്നതാണ് പശുവിനെ ഒഴിവാക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്.
ആദ്യഘട്ടമായി മുൻവർഷം ഇൻഷ്വർ ചെയ്ത പശുക്കളെ മാത്രം ഇൻഷ്വർ ചെയ്യാമെന്നായി. തൊട്ടടുത്ത വർഷം അതും എടുത്തുകളഞ്ഞു. ഇപ്പോൾ പശു പൂർണമായും കൂട്ടിനുപുറത്ത്. ക്ഷേമനിധിയിൽ അംഗമായ കർഷകന് മാത്രമായി ഇൻഷ്വറൻസ് ചുരുക്കുകയും ചെയ്തു.
സംഘത്തിൽ നാല് മാസത്തിനുള്ളിൽ 90 ദിവസം പാൽ അളക്കുന്ന കർഷകന് മാത്രമാണ് ക്ഷേമനിധി അംഗത്വം. ക്ഷീരസാന്ത്വനത്തിൽ കർഷകന് 3972 രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം. ഇതിൽ 1,725 രൂപ സർക്കാർ സഹായമാണ്. ബാക്കി തുക കർഷകൻ പ്രീമിയമായി അടയ്ക്കണം.
നേരത്തെ ഈ തുകയിൽ പശുവും കർഷകനും കുടുംബവും ഉൾപ്പെട്ടിരുന്നു. കുടുംബത്തിന് ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ ജീവിത പങ്കാളി 2900 രൂപയും ഒരു കുട്ടിക്ക് 1650 രൂപയും വീതം പ്രീമിയം അടയ്ക്കണം. ഇതിനാകട്ടെ സർക്കാർ ധനസഹായവും ലഭിക്കില്ല.
ക്ഷേമനിധി അംഗത്വം പ്രധാനം
നിലവിലെ പദ്ധതിയിൽ അംഗമാകണമെങ്കിൽ കർഷകൻ ക്ഷേമനിധിയിൽ അംഗത്വ നേടണം. ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകനാണെങ്കിൽ ക്ഷീരവികസനവകുപ്പിന്റെ അടുത്തുള്ള ഓഫീസിൽ ആധാർകാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി എത്തണം.
പരിശോധനയിൽ അംഗത്വത്തിന് യോഗ്യനാണെങ്കിൽ ബാങ്കിൽ 100 രൂപ ചെല്ലാനടച്ച് രസീത് ക്ഷീരവികസനവകുപ്പ് ഓഫീസിൽ നൽകണം. ഇതോടെ അംഗത്വം പൂർണമാകും. ക്ഷേമനിധി അംഗമായാൽ പെൻഷന് അർഹനായി എന്നില്ല.
ഇതിന് അഞ്ച് വർഷം തുടർച്ചയായി സംഘത്തിൽ പാൽ അളക്കണം. ഇടയ്ക്കൊരു വർഷം മുടങ്ങിയാൽ അർഹത നഷ്ടപ്പെടും. ക്ഷേമനിധി പെൻഷനൊപ്പം സാമൂഹിക സുരക്ഷാ പെൻഷനും കിട്ടുമെന്നതു കർഷകന് അത് ആശ്വാസമായിരുന്നു.
ക്ഷേമിനിധിയിൽ അംഗമായ കർഷകൻ ഇൻഷ്വറൻസിൽ ചേരാൻ ക്ഷീരവികസനവകുപ്പ് ഓഫീസിലെത്തി താത്പര്യം അറിയിച്ച് പ്രീമിയം അടച്ചാൽ മതിയാകും.
മിൽമയുടെ പദ്ധതി
ക്ഷീരകർഷകന് ലഭിക്കുന്ന മറ്റൊരു ഇൻഷ്വറൻസ് മിൽമയുടേതാണ്. ക്ഷീരസാന്ത്വനം പദ്ധതിപോലെ ഗ്രൂപ്പ് പോളിസിയായിട്ടാണ് ഇതും നടപ്പാക്കുന്നത്. കർഷകന്റെ നാല് ഉരുക്കളെ വരെ ഇൻഷ്വർ ചെയ്യാൻ സാധിക്കും.
ഒരു ലക്ഷം രൂപ വരെയാണ് കവറേജ്. മിൽമയുടെ ഡോക്ടർമാർ വീട്ടിലെത്തി പശുവിനെ പരിശോധിച്ചാണ് ഇൻഷ്വറൻസ് കവറേജ് തീരുമാനിക്കുക. 60000 രൂപയുടെ ഇൻഷ്വറൻസിന് 3150 രൂപയാണ് പ്രീമിയം.
ഡോക്ടർ വീട്ടിലെത്തി പശുവിനെ പരിശോധിക്കുന്നതിന് ആദ്യത്തെ പശുവിന് 300 രൂപയും പിന്നീടുള്ളതിന് 100 രൂപ വീതവും നൽകണം. ഒരു കർഷകന് നാല് പശുക്കളെ വരെ ഇൻഷ്വർ ചെയ്യാം.
ആനന്ദ് മാതൃകാ ക്ഷീരോദ്പാദക സഹകരണ സംഘത്തിൽ (ആപ്കോസ്) അംഗമായിരിക്കുന്നവർക്ക് ഓരോ പോളിസിക്കും 500 രൂപ വീതം റീഫണ്ട് ലഭിക്കും. ഇൻഷ്വർ ചെയ്യുന്ന എല്ലാ പശുക്കൾക്കും 500 രൂപ വിലവരുന്ന മിനറൽ മിക്സചർ സൗജന്യമായും നൽകും.
94961 60851
ടിജോ മാത്യു