Thursday, October 31, 2019 11:41 PM IST
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ പങ്കാളികളായിട്ടുള്ള ആർസിഇപി വ്യാപാരക്കൂട്ടായ്മയുടെ വിലപേശൽ ചർച്ചകൾക്ക് 2019 ഒക്ടോബർ 24ന് വിരാമമായി. ഇനിയുള്ളത് ബാങ്കോക്കിൽ ചേരുന്ന 16 അംഗരാജ്യങ്ങളുടെയും തലവന്മാരുടെ ഉച്ചകോടിയിലെ വിധി പ്രഖ്യാപനമാണ്. തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ കരാർ ഒപ്പിടീൽ ചടങ്ങ് ഉണ്ടാകാൻ സാധ്യതയില്ല. മറിച്ച് ചർച്ചകളുടെ സമാപ്തി സംയുക്ത പ്രസ്താവനയായി ഭരണത്തലവന്മാർ പുറത്തിറക്കും.
ഇതൊക്കെ സാധിക്കണമെങ്കിൽ 2013 മേയിൽ ബ്രൂണെയിൽ തുടക്കമിട്ട ചർച്ചകളും ഇതിനോടകം പര്യവസാനിച്ച മന്ത്രിതലചർച്ചകളും 2018ൽ സിംഗപ്പൂരിൽ നടന്ന അവസാന ഉച്ചകോടിയുടെ തീരുമാനങ്ങളും കരാറുമായി മുന്നോട്ടുപോകാനുള്ള പ്രഖ്യാപനമായി മാറണം. അതുണ്ടായെങ്കിൽ മാത്രമേ 2020ൽ ആർസിഇപി കരാർ ഒപ്പിടുകയുള്ളൂ.
ഒപ്പിട്ട കരാറുകളിൽ എന്തുനേടി?
ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാരക്കരാർ 2002ലെ ഇന്ത്യ-നേപ്പാൾ കരാർ, 2004ലെ സാഫ്ത കരാർ, 2009ലെ ആസിയാൻ കരാർ, ബ്രിക്സ്, ബിംസ്റ്റിക് തുടങ്ങിയ ഏതാണ്ട് രണ്ട് ഡസനോളം വ്യാപാരക്കരാറുകൾ കൂട്ടായ്മയുടെ രൂപത്തിലും ഉഭയകക്ഷിതലത്തിലും ഇന്ത്യ പങ്കാളിയായി നിലവിലുണ്ട്. കൂടാതെ അമേരിക്ക ഉൾപ്പെടെ ഇതര രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തി ചർച്ചകൾ മുറുകുന്നുമുണ്ട്. 2011ൽ ആരംഭിച്ച് 2012ൽ ഇന്ത്യ പങ്കാളിയായി ചട്ടക്കൂട് ഒപ്പുവച്ച് 2013 മേയ് 9-13 തീയതികളിൽ ബ്രൂണെയിൽ ആരംഭിച്ച ആർസിഇപി കരാർ ചർച്ചകളും അവസാനഘട്ടത്തിലെത്തിയിരിക്കുന്നു.
നഷ്ടക്കണക്കുകൾ
പുതിയ കരാർ ഒപ്പിടാനൊരുങ്ങുന്പോൾ ഇന്ത്യ ഇതിനോടകം ഏർപ്പെട്ട കരാറുകളിൽ നിന്ന് വ്യാപാരരംഗത്ത് എന്തുനേടിയെന്ന് വിലയിരുത്തണം. അതിൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ സർക്കാരിന് പങ്കുവയ്ക്കാനുള്ളൂ. ആഗോളവിപണിയായി 130 കോടി ജനസംഖ്യയുള്ള രാജ്യത്തെ തുറന്നുകൊടുത്ത് വിദേശഇറക്കുമതിക്ക് കളമൊരുക്കിയ ദുർഗതി ഒരുവശത്തും ആഭ്യന്തര വ്യവസായ വാണിജ്യ ചെറുകിട വ്യാപാരമേഖലകളിൽ മാത്രമല്ല കാർഷികമേഖലയും അനുദിനം തകർന്നടിയുന്ന ശോചനീയസ്ഥിതി മറുവശത്തും അനുഭവിച്ചറിഞ്ഞുകൊണ്ടു പുത്തൻ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിക്കുന്നവർ യഥാർഥത്തിൽ ഇന്ത്യയെ ഒറ്റുകൊടുക്കുകയല്ലേ?
ആർസിഇപി കരാറിലേർപ്പെടുന്ന പതിനഞ്ച് അംഗരാജ്യങ്ങളുമായി ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ കയറ്റുമതി ഇറക്കുമതി കണക്കുകൾ അമേരിക്കൻ ഡോളറിൽ ഇപ്രകാരമാണ്. ചൈന ഇറക്കുമതി 7032 കോടി, കയറ്റുമതി 1675 കോടി. കമ്മി 5357 കോടി. സിംഗപ്പൂർ ഇറക്കുമതി 1628 കോടി. കയറ്റുമതി 1157കോടി. കമ്മി 471 കോടി. ദക്ഷിണകൊറിയ ഇറക്കുമതി1676 കോടി. കയറ്റുമതിയാകട്ടെ 471 കോടി. കമ്മി 1205 കോടി. ഇന്തോനേഷ്യ ഇറക്കുമതി 1584 കോടിയും കയറ്റുമതി 528 കോടിയും നഷ്ടം 1057 കോടിയുമാണ്. ജപ്പാൻ ഇറക്കുമതി 1277 കോടി. കയറ്റുമതി 486 കോടി. നഷ്ടം 791 കോടി. മലേഷ്യ ഇറക്കുമതി 1082 കോടി. കയറ്റുമതി 644 കോടി. നഷ്ടം 438 കോടി. ഓസ്ട്രേലിയ ഇറക്കുമതി 1313 കോടി, കയറ്റുമതി 352 കോടി, നഷ്ടം 961 കോടി. വിയറ്റ്നാം 719 കോടി ഇറക്കുമതി 651 കോടിയുടെ കയറ്റുമതി. നഷ്ടം 68 കോടി. തായ്ലൻഡ് 744 കോടി ഇറക്കുമതി, 444 കോടി കയറ്റുമതി, നഷ്ടം 300 കോടി. ഫിലിപ്പീൻസ്, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നീ ചെറുരാജ്യങ്ങളുമായി ചെറിയ ലാഭം മാത്രം മിച്ചം. കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാരക്കരാറുകളിലൂടെ ഇന്ത്യക്ക് നഷ്ടങ്ങൾ മാത്രമുള്ളപ്പോൾ പിന്നെയും സ്വതന്ത്രവ്യാപാരത്തിനുവേണ്ടി ഈ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുടെ ലക്ഷ്യമെന്ത്?
എതിർപ്പുകൾ നിസാരവത്കരിക്കുന്നു
ആർസിഇപി കരാറിനെതിരേ 2012 മുതൽ രാജ്യത്തുടനീളം എതിർപ്പുകൾ രൂപപ്പെട്ടുവന്നിരുന്നു. എതിർപ്പുകളെ അവഗണിക്കുന്ന നയമാണ് മാറിമാറി ഭരിച്ച സർക്കാരുകൾ സ്വീകരിച്ചത്. 2003ൽ ബിജെപിയുടെ ഭരണകാലത്ത് ആസിയാൻ വ്യാപാരക്കരാറിന്റെ ചട്ടക്കൂട് ഒപ്പിട്ടത് പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയി ആയിരുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്വദേശി ജാഗരണ് മഞ്ച് ശക്തമായി എതിർത്തിട്ടും കേന്ദ്രസർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. രാജ്യത്തുടനീളം കർഷകപ്രക്ഷോഭങ്ങൾ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലാതെ ഇന്ത്യയിൽ തേനുംപാലുമൊഴുകുമെന്ന് പ്രഖ്യാപിച്ച് മൻമോഹൻ സിംഗ് 2009ൽ ആസിയാൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു. ഇവയുടെയെല്ലാം അനന്തരഫലം കയറ്റുമതിയേക്കാൾ പതിന്മടങ്ങായി ഇന്ത്യയിലേക്കുള്ള ഇറക്കുമതി മാറുകയും വ്യാപാരക്കമ്മി കുതിച്ചുയരുകയും ചെയ്തു.
രാഷ്ട്രീയനേതൃത്വങ്ങളുടെ അടവുനയം
ആർസിഇപി കരാറിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ അടവുനയം ലജ്ജിപ്പിക്കുന്നതാണ്. പാർലമെന്റിലും പുറത്തും കരാറിനെതിരേ ശക്തമായി നിലപാടെടുക്കുമെന്ന് കോണ്ഗ്രസ് ഒക്ടോബർ 22ന് നടത്തിയ പ്രഖ്യാപനം മറ്റുനേതാക്കളിൽ ഇളക്കമുണ്ടാക്കിയിട്ടില്ലെന്നു മാത്രമല്ല, വിരോധാഭാസമായും തോന്നാം. 2004ൽ ലോകവ്യാപാരസംഘടനയിൽ ഇറക്കുമതി ഉദാരവത്കരണവ്യവസ്ഥകൾ എഴുതിച്ചേർത്തതും 2009 നവംബറിൽ ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ടതും ആർസിഇപി കരാറിന് ആവേശത്തോടെ തുടക്കമിട്ട് രണ്ടുവർഷക്കാലം ചർച്ചനടത്തി 2014 ജനുവരിയിൽ ഒപ്പിടാനൊരുങ്ങിയതും കോണ്ഗ്രസ് നേതൃത്വ സർക്കാരാണെന്നുള്ളത് പൊതുസമൂഹം മറന്നിട്ടില്ലാത്തപ്പോൾ ഈ പ്രഖ്യാപനത്തിന്റെ പിന്നിൽ രാഷ്ട്രീയമല്ലാതെ ആത്മാർഥത കണ്ടെത്തുവാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.
എന്നും സ്വതന്ത്രവ്യാപാരക്കരാറുകളെ നഖശിഖാന്തം എതിർത്തിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ എതിർപ്പുകൾ ചൈനയും വിയറ്റ്നാമുമായുള്ള ബന്ധത്തിൽ ആവിയായിമാറിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻഫാം, രാഷ്ട്രീയ കിസാൻ മഹാസംഘ് എന്നിവയുൾപ്പെടെ ഒട്ടനവധി സ്വതന്ത്രകർഷകപ്രസ്ഥാനങ്ങൾ കരാറിനെതിരേ രംഗത്തുണ്ട്.
രഹസ്യങ്ങളുടെ കലവറയിലെന്ത്?
കാലങ്ങളായി രാജ്യം ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ വ്യാപാരക്കരാറുകളേക്കാൾ രഹസ്യസ്വഭാവം ആർസിഇപി കരാറിന് നിലനിൽക്കുന്നുവെന്നതാണ് ഏറെ ദുരൂഹതയുണർത്തുന്നത്. കേന്ദ്രസർക്കാർ ഇതുവരെയും കരാർവിശദാംശങ്ങൾ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ കാർഷിക- വ്യാവസായിക- വ്യാപാര സന്പദ്ഘടനയെ ഏറെ ബാധിക്കുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ഒരുപിടി വ്യവസ്ഥകൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളോ വിവിധ മേഖലകളിൽ നിന്നുയരാൻ സാധ്യതയുള്ള എതിർപ്പുകളോ ഈ രഹസ്യസ്വഭാവത്തിന് പിന്നിലുണ്ടാകാം. ഏതായാലും നൂറ്റിമുപ്പത് കോടിയോളം വരുന്ന ഇന്ത്യയിലെ ജനസമൂഹത്തിലെ ബഹൂഭൂരിപക്ഷത്തിന്റെയും ജീവിതത്തെ പുത്തൻ കരാർ സാരമായി ബാധിക്കും. ഇന്ത്യയിലെ വ്യാപാര വ്യവസായ കാർഷിക മേഖലകളിൽ വിദേശരാജ്യങ്ങളുടെ ആധിപത്യമുണ്ടാകും. കാർഷിക സന്പദ്ഘടന തകർന്നടിയും. ബഹുഭൂരിപക്ഷ ഗ്രാമീണ ജനസമൂഹം ജീവിക്കാൻവേണ്ടി നെട്ടോട്ടമോടും.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കടക്കെണിയും മൂലം പ്രതിസന്ധിയിലായിരിക്കുന്ന കർഷകസമൂഹമൊന്നാകെ ഈ മണ്ണിൽനിന്ന് തുടച്ചുനീക്കപ്പെടും. ഇന്ത്യ ഇതിനോടകം ഏർപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളെല്ലാം രാജ്യത്തിന് ഗുണമല്ല, കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് അനുഭവിച്ചറിഞ്ഞിട്ടും ഭരണനേതൃത്വങ്ങൾ വീണ്ടും പുത്തൻ കരാറിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ആരെ സംരക്ഷിക്കുവാനാണ്? സ്വന്തം ജനതയെ കോർപറേറ്റുകൾക്കും വിദേശശക്തികൾക്കും തീറെഴുതിക്കൊടുത്തിട്ട് നേട്ടമുണ്ടാക്കുന്നവരാരാണ്?
ജനങ്ങളുടെ എതിർപ്പുകൾ വിവിധ കോണുകളിൽ ശക്തമായിട്ടും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് തുള്ളുവാൻ മാത്രം ജനാധിപത്യഭരണസംവിധാനത്തിലെ ജനപ്രതിനിധികൾ അധഃപതിക്കുന്നത് ശരിയാണോ? പുറത്തുവന്നിരിക്കുന്ന വിശദാംശങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കോക്ക് ആർസിഇപി ഉച്ചകോടിയിലെ ഇന്ത്യയുടെ നിലപാടുകളെ ഭാരതസമൂഹമൊന്നാകെ ഉറ്റുനോക്കുന്നു.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ
2019 ഒക്ടോബർ 24 വരെ നടന്ന ചർച്ചകളിൽ ഇന്ത്യ ഉയർത്തിയ പല വിഷയങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്നുണ്ട്.
1. ഇ- കൊമേഴ്സും ഡേറ്റാ ശേഖരവും -ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇ- കൊമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ ഡേറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന സർക്കാർ നിലപാട് അംഗരാജ്യങ്ങൾ ഇതുവരെയും അംഗീകരിച്ചിട്ടില്ല. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവും വളരെ രഹസ്യവുമായ വിവരങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് പോകുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കും.
2. അവകാശ വ്യവസ്ഥ (ഓട്ടോ ട്രിഗർ )- അനിയന്ത്രിതമായ ഇറക്കുമതി ആഭ്യന്തരവിപണിക്ക് ക്ഷതമേൽപ്പിക്കുമെങ്കിൽ തടയുന്നതിനുള്ള വ്യവസ്ഥയാണിത്. ഇന്ത്യൻ ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ ഒരു തന്ത്രമായി മാത്രമെ ഇന്ത്യ ഉയർത്തിക്കാട്ടുന്ന ഈ വ്യവസ്ഥയെ കാണാനാവൂ. അംഗരാജ്യങ്ങളോ ലോകവ്യാപാരസംഘടനയോ ഈ വ്യവസ്ഥയെ അംഗീകരിക്കില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾക്ക് 200 ദിവസം വരെ ഈ രീതിയിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായിട്ടില്ല.
3. ഉത്ഭവകേന്ദ്രം: വ്യക്തതയില്ല - ഉത്പന്നങ്ങളുടെ പ്രഭവസ്ഥാനം അഥവാ ഉത്ഭവകേന്ദ്രം സംബന്ധിച്ച് വ്യവസ്ഥകളിൽ വ്യക്തതയില്ലാതെ തർക്കം തുടരുന്നു. ഒരു രാജ്യത്തുനിന്നും വാങ്ങിയ ഉത്പന്നം മറ്റൊരു രാജ്യം അതേരീതിയിൽ കയറ്റുമതി ചെയ്യാൻ പാടില്ല. മൂല്യവർധനവരുത്തുന്നത് പരിഗണിക്കാം. ഈ നിലപാടിലും തീരുമാനമായിട്ടില്ല.
4. തർക്കങ്ങളിലെ പരിഹാരം - തർക്കപരിഹാര ഫോറങ്ങളിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനിക്ഷേപകർക്ക് അംഗരാജ്യങ്ങൾക്കെതിരേ രാജ്യാന്തര തർക്കപരിഹാര ട്രൈബ്യൂണലുകളെ സമീപിക്കാൻ അനുമതി നൽകുന്ന ഇൻവെസ്റ്റർ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് സംവിധാനം അംഗീകരിക്കില്ലെന്ന് ഇന്ത്യ തുറന്നുപറഞ്ഞു. ആഭ്യന്തരനിയമങ്ങളും ചട്ടങ്ങളും രാജ്യാന്തര ട്രൈബ്യൂണലുകളിൽ ചോദ്യം ചെയ്യുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്പോൾ തീരുമാനമുണ്ടാകാതെ ഈ വിഷയവും നീളുന്നു.
5. തീരുവ നിർണയവർഷം- തീരുവ നിർണയിക്കുന്നതിനുള്ള അടിസ്ഥാന വർഷം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം ശക്തമാണ്. കരാറിന്റെ ആദ്യറൗണ്ട് ചർച്ച നടന്ന 2013 അടിസ്ഥാനമാക്കണമെന്ന് മറ്റ് അംഗരാജ്യങ്ങൾ പറയുന്പോൾ കരാർ ചർച്ചകൾ സമാപിക്കുന്ന വർഷം മതിയെന്ന് ഇന്ത്യയും വാദിക്കുന്നു. 2013നു ശേഷം ഒട്ടേറെ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യ ഉയർത്തിയിരുന്നു.
6. ഒരേ ഇനത്തിന് ഒരേ നികുതി- ഒരു രാജ്യത്തുനിന്നുള്ള ഉത്പന്നത്തിന് അനുവദിക്കുന്ന കുറഞ്ഞ തീരുവ അതേ ഉത്പന്നത്തിന് മറ്റു രാജ്യങ്ങൾക്കും വേണമെന്ന വാദത്തിന് ഇന്ത്യക്ക് അഭിപ്രായവ്യത്യാസമുണ്ട്.
7. ഉത്പന്നങ്ങളുടെ ഇറക്കുമതി ശതമാനം, നികുതി കുറയ്ക്കാൻ കാലാവധി എന്നീ കാര്യങ്ങളിൽ ചൈന, ആസിയാൻ, മറ്റു രാജ്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള ത്രീടയർ നിബന്ധനകളും നടത്തിപ്പ് കാലാവധിയും ഇതുവരെയും പൂർണരൂപത്തിലെത്തിയിട്ടില്ലെന്നാണറിയുന്നത്.
അവസാനവാക്ക് പ്രധാനമന്ത്രിയുടേത്
ഇതിനോടകം നടന്ന ചർച്ചകളിൽ അഭിപ്രായ സമന്വയമുണ്ടാകാത്ത വിവിധ വിഷയങ്ങളിൽ ബാങ്കോക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നിലപാട് പ്രഖ്യാപിക്കുമെന്നാണു സൂചന. ഈ നിലപാട് പ്രഖ്യാപനം ഒരു വിലപേശലോ കരാർ ചർച്ചകളിൽ നിന്നുള്ള താത്കാലിക പിൻവാങ്ങലോ ആകാം. ചൈനയുമായുള്ള കരാറിനെ ഇന്ത്യയിലെ വ്യാപാര- വ്യവസായ- കാർഷികമേഖല ശക്തമായി എതിർക്കുന്പോൾ പ്രധാനമന്ത്രിക്കു ജനങ്ങൾക്കുവേണ്ടി ഉറച്ചതീരുമാനമെടുക്കേണ്ടിവരും. കരാറിൽനിന്ന് ഒറ്റയടിക്ക് പിന്മാറിയില്ലെങ്കിലും ഇനിയും ചർച്ചകൾ നീട്ടാനാകും.
എതിർപ്പുകൾ ശക്തമായാൽ ആർസിഇപി സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പിന്മാറാനുള്ള സാധ്യതകളും തള്ളിക്കളയണ്ട. ജനാധിപത്യ രാജ്യത്ത് 130 കോടി ജനങ്ങളുടെയും ജീവിതത്തെ ബാധിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ രഹസ്യമാക്കിവച്ചുള്ള സമീപനം ഒരു സർക്കാരിനും ഭൂഷണമല്ല.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയകിസാൻ മഹാസംഘ് സംസ്ഥാന
ചെയർമാനുമാണ് ലേഖകൻ)