Wednesday, February 5, 2020 11:22 PM IST
കെട്ടഴിഞ്ഞ ഒരു ചൂലാണു പ്രധാനമന്ത്രി മോദിയുടെ സ്വപ്നമെങ്കിൽ ഉറപ്പായും തണ്ടൊടിഞ്ഞ താമര തന്നെയായിരിക്കും ഡൽഹിയിൽ മുഖ്യമന്ത്രി കേജരിവാൾ കാണുന്ന കിനാവ്. രാജ്യം ഭരിക്കുന്നവർ തലസ്ഥാനം പിടിച്ചടക്കാനും തലസ്ഥാനം ഭരിക്കുന്നവർ തലയുറപ്പിച്ചു നിൽക്കാനും അടവും ചുവടും പയറ്റി പൊരുതുന്ന പോരാട്ടമാണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഡൽഹി എങ്ങനെയും പിടിച്ചടക്കാൻ ബിജെപി ശ്രമിക്കുന്പോൾ അവിടെ ഭരണം തുടരാനുള്ള നീക്കമാണ് ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും നടത്തുന്നത്. അതിനിടെ ഡൽഹിയിൽ പ്രകടനം മെച്ചപ്പെടുത്തി ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണു കോണ്‍ഗ്രസും.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഡൽഹിയിൽ വോട്ടവകാശം ഉള്ളവരാണ്. മലയാളികളടക്കം ഇങ്ങനെ വോട്ടുള്ള നിരവധി ഇതര സംസ്ഥാനക്കാരാണു ഡൽഹിയിലുള്ളത്. കുടിവെള്ളവും വൈദ്യുതിയും സൗജന്യമാക്കിയതും ആശുപത്രികളും സ്കൂളുകളും മികച്ചതാക്കിയതുമാണ് ആം ആദ്മി പാർട്ടി ഭരണനേട്ടമായി ഉയർത്തിക്കാണിക്കുന്നത്. സാധാരണക്കാർക്ക് നേരിട്ട് അനുഭവത്തിൽ വന്ന ഇക്കാര്യങ്ങൾ തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിനു കാരണവും.
ഡൽഹിയിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾക്കിടയിൽ കേന്ദ്രത്തിൽ മോദിയും ഡൽഹിയിൽ കേജരിവാളും ഭരിക്കട്ടെ എന്ന മനോഭാവമുണ്ട്. മൂന്നു തവണ അടുപ്പിച്ച് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി ഭരിച്ച ചരിത്രം മാത്രമാണു കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത്. അതിനിടെയാണ് ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റ് രൂപീകരിച്ചതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം പാർലമെന്റിൽ പ്രഖ്യാപിച്ചതും.
ഡൽഹിയിൽ വീണ്ടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പു സർവേകൾ പറയുന്നത്. എന്നാൽ, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളും ബിജെപി നേടിയിരുന്നു. 57 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തുമായിരുന്നു. ഡൽഹിയിലെ മൂന്നു മുനിസിപ്പാലിറ്റികളും ഭരിക്കുന്നത് ബിജെപിയാണ്. ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയശേഷം 2017ലാണ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകൾ നടന്നത്.
കല്യാണരാമനായി രാഘവ് ചദ്ദ
തെരഞ്ഞെടുപ്പുചൂടിൽ വാക്പയറ്റുമായി ബിജെപിയും ആം ആദ്മി പാർട്ടിയും ഏറ്റുമുട്ടുന്പോൾ ഗ്ലാമർ സ്ഥാനാർഥിക്ക് കല്യാണമാലോചിക്കുന്ന തിരക്കിലാണ് ഡൽഹിയിലെ യുവതികളായ വനിത വോട്ടർമാർ. രജീന്ദർ നഗറിലെ ആം ആദ്മി സ്ഥാനാർഥി രാഘവ് ചദ്ദയാണ് സോഷ്യൽ മീഡിയവഴി എത്തുന്ന കല്യാണ ആലോചനകൾകൊണ്ടു നട്ടംതിരിഞ്ഞിരിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ ചദ്ദ രാഷ്ട്രീയത്തിലെത്തുന്നത് ആപ്പിലൂടെയാണ്. അടുത്തയിടെയാണ് ഒരു യുവതി ചദ്ദയെ ടാഗ് ചെയ്ത് തന്നെ കല്യാണം കഴിക്കണമെന്ന് അഭ്യർഥിച്ചത്.
എന്നാൽ, രാജ്യം മോശം സാന്പത്തികസ്ഥിതിയിലൂടെ മുന്നോട്ടു പോകുന്ന ഈ അവസരത്തിൽ കല്യാണക്കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നായിരുന്നു മുപ്പത്തൊമ്പതുകാരനായ രാഘവ് ചദ്ദയുടെ മറുപടി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഒരു സ്കൂളിൽ പോയപ്പോൾ ഒരു അധ്യാപിക തനിക്കൊരു മകൾ ഉണ്ടായിരുന്നെങ്കിൽ അവളെ രാഘവ് ചദ്ദയ്ക്കു കല്യാണം കഴിച്ചുകൊടുക്കുമായിരുന്നു എന്നു പറഞ്ഞു. ദയവ് ചെയ്തു വിവാഹം ചെയ്ത് തങ്ങളുടെ ഹൃദയം തകർക്കരുതെന്നു പറഞ്ഞാണ് ഇൻസ്റ്റഗ്രാമിലെ ആരാധകർ ചദ്ദയ്ക്കു പിന്നാലെ കൂടിയിരിക്കുന്നത്.
നിർഭയയും പ്രചാരണ വിഷയം
ഡൽഹിക്കു പൂർണ സംസ്ഥാനപദവി, ലോക്പാൽ, 24 മണിക്കൂറും തുറന്നിരിക്കുന്ന വിപണികൾ, പാഠ്യപദ്ധതിയിൽ ദേശഭക്തി എന്നീ വാഗ്ദാനങ്ങൾ വച്ചുനീട്ടിയാണ് കേജരിവാളും പാർട്ടിയും വോട്ട് തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കം കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും നാൽപതു താരപ്രചാരകരുമാണ് ഡൽഹി ഇളക്കി മറിച്ച് ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്നത്.
രണ്ടു മെഗാ റാലികളെ രണ്ടു തരത്തിൽ അഭിസംബോധന ചെയ്ത മോദിതന്നെയാണ് ബിജെപിക്കുവേണ്ടി മുൻനിരയിൽ നിൽക്കുന്നത്. അവസാന ഘട്ടത്തിൽ ഒന്നിലധികം റാലികളിൽ പങ്കെടുത്ത് അമിത്ഷായും ഒപ്പമുണ്ട്. കോണ്‍ഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരുമിച്ച് പങ്കെടുത്ത റാലികളും നടന്നു. രാഷ്ട്രീയത്തിനപ്പുറം വെറുപ്പും വിദ്വേഷവും പ്രസംഗിച്ചാണ് ബിജെപിക്കു വേണ്ടി കേന്ദ്രമന്ത്രിമാരും ഇതര സംസ്ഥാന പാർട്ടി മുഖ്യമന്ത്രിമാരും അടക്കമുള്ളവർ പ്രചാരണ രംഗത്തിറങ്ങിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വില്പനയ്ക്കു വയ്ക്കുന്ന നരേന്ദ്രമോദിസർക്കാർ കാശു കിട്ടിയാൽ താജ്മഹലും വിൽക്കുമെന്നു പരിഹസിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം.
അതിനിടെ, നിർഭയ മാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ വൈകുന്നതും ഡൽഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയമായി മാറിയിട്ടുണ്ട്. പ്രതികളുടെ വധശിക്ഷ വൈകുന്നതിന്റെ കാരണം ഡൽഹി സർക്കാരിനു മേൽ കെട്ടിവയ്ക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ആറു മാസത്തിനകം തന്നെ വധശിക്ഷ നടപ്പാക്കണം എന്നു പ്രസ്താവന ഇറക്കി കേജരിവാൾ തടിയൂരി.
ഉത്തരമേകി കേജരിവാളും മകളും
കേജരിവാളിനെ ഭീകരൻ എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ വിളിച്ചത്. എന്നാൽ, ഇതിനു മറുപടി നൽകി ബുധനാഴ്ച കേജരിവാളിന്റെ മകൾ ഹർഷിത തന്നെയാണ് രംഗത്തെത്തിയത്. എന്റെ അച്ഛൻ എല്ലാക്കാലവും സാമൂഹ്യ പ്രവർത്തന രംഗത്തുണ്ടായിരുന്നു. അദ്ദേഹം പതിവായി ഞങ്ങളെ ഭഗവത് ഗീത വായിച്ചു കേൾപ്പിക്കുകയും നല്ല അർഥവത്തായ പാട്ടുകൾ പാടിത്തരികയും ചെയ്തു. ഇതൊക്കെക്കൊണ്ടാണോ അദ്ദേഹം ഭീകരനാകുന്നതെന്നായിരുന്നു ഹർഷിത കേജരിവാൾ ബിജെപിയോടു ചോദിച്ചത്. ആരോഗ്യ രംഗത്ത് ഉൾപ്പെടെ സൗജന്യ സേവനങ്ങൾ ജനങ്ങൾക്കു നൽകുന്നത് ഭീകരപ്രവർത്തനം ആണോയെന്നും കേജരിവാളിന്റെ മകൾ ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യവിരുദ്ധ സമരങ്ങളെന്നു വിശേഷിപ്പിച്ച പാക്കിസ്ഥാൻ ബന്ധം ആരോപിച്ചുമുള്ള വിദ്വേഷ പ്രചാരണമാണു ബിജെപി നടത്തുന്നത്. ഡൽഹിയിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കുകയാണെന്ന് കേജരിവാൾ കുറ്റപ്പെടുത്തി.
ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ പരിഹസിച്ചായിരുന്നു ഇന്നലെ കേജരിവാൾ രംഗത്തെത്തിയത്. ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യൂ, മുഖ്യമന്ത്രിയെ താൻ പിന്നീട് തീരുമാനിക്കാം എന്നാണ് അമിത്ഷാ പറയുന്നതെന്ന് കേജരിവാൾ പറഞ്ഞു. എന്നാൽ, ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് തങ്ങളുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും അമിത് ഷായല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ട തെന്നും കേജിരിവാൾ പറഞ്ഞു. ജനാധിപത്യത്തിൽ ചർച്ചകൾ ആവശ്യമാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണം. ആ സ്ഥാനാർഥിയുമായി സംവാദം നടത്താൻ താൻ ഒരുക്കമാണെന്നും ഇന്ന് ഒരു മണിവരെ സമയം തരുന്നുവെന്നും കേജരിവാൾ പറഞ്ഞു. എന്നാൽ, വാഗ്വാദം നടത്താൻ ഒരു മുഖത്തിന്റെ ആവശ്യമില്ലെന്നും സ്ഥലവും സമയവും പറഞ്ഞാൽ ബിജെപി നേതാക്കൾ കേജരിവാളുമായി സംവാദത്തിനു തയാറാണെന്നുമാണ് അമിത്്ഷാ ഇതിനു നൽകിയ മറുപടി.
പൗരത്വ നിയമവും പ്രതിഷേധങ്ങളും
പൗരത്വ നിയമ ഭേദഗതിയും അതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളുമാണ് സംസ്ഥാന വിഷയങ്ങൾക്കു മീതെ കോണ്‍ഗ്രസും ബിജെപിയും ഉയർത്തിപ്പിടിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കെതിരേ അതിരൂക്ഷമായ വിദ്വേഷ പരാമർശങ്ങൾ നടത്തിയാണ് കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ പ്രചാരണം നടത്തുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ജാമിയ മിലിയ സർവകലാശാലയിലും ഷഹീൻ ബാഗിലും നടക്കുന്ന സമരം ബിജെപിക്ക് തലവേദന ആയിട്ടുണ്ട്.
കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമാണ് ഈ സമരങ്ങൾക്കു പിന്തുണ നൽകുന്നതെന്നാണ് ബിജെപിയുടെ ആരോണം. ഇരു സമരങ്ങളുടെയും നേർക്ക് അക്രമികൾ വെടിവയ്പ് നടത്തിയ സംഭവം ഉയർത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ബിജെപി ഗുണ്ടകളാണ് ആക്രണത്തിന് നേതൃത്വം നൽകുന്നതെന്ന് പ്രതിപക്ഷം പാർലമെന്റിലും ആരോപണം ഉന്നയിച്ചു. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ മുദ്രാവാക്യം വിളിച്ചുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് സമരങ്ങൾക്കുനേരേ അക്രമങ്ങളുണ്ടായത്. സമരത്തിനു വരുന്നവരെപ്പറ്റി വർഗീയവും അശ്ലീലവുമായ വിദ്വേഷ പരാമർശം നടത്തി ബിജെപി എംപി പർവേശ് സാഹിബ് സിംഗ് വർമയും വെട്ടിലായിരുന്നു.
മോടി കൂട്ടാൻ മരവും കഴുകി
പ്രധാനമന്ത്രി ഡൽഹി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തെക്കൻ ഡൽഹിയിലെ ദ്വാരകയിലാണ് ചൊവ്വാഴ്ച പ്രസംഗിക്കാനെത്തിയത്. ഒരാഴ്ചയായി ഇവിടെ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പ്രസംഗ വേദിയോടു ചേർന്നുള്ള വീടുകളിൽ പോലീസുകാർ എത്തി കുടുംബാംഗങ്ങളുടെ ഫോണ്‍ നന്പറും ഫേസ്ബുക്ക്, വാട്സ് ആപ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ചു. തകർന്നു കിടന്ന ഓടകളും കാനകളും ഒറ്റരാത്രി കൊണ്ടാണ് പെയിന്റടിച്ചു മോടിയാക്കിയത്. അതിനേക്കാൾ ഏറെ കൗതുകകരമായത് മോദി വരുന്ന പ്രധാന റോഡിന് ഇരുവശവുമുള്ള മരങ്ങളും ഇലകളും പോലീസുകാരുടെയും മുനിസിപ്പാലിറ്റി ജീവനക്കാരുടെയും നേതൃത്വത്തിൽ വലിയ ടാങ്കറുകളിൽ വെള്ളമെത്തിച്ച് കഴുകി വൃത്തിയാക്കുന്ന കാഴ്ചയായിരുന്നു.
ദ്വാരകയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രബജറ്റിനെ വിമർശിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഡൽഹിയിൽ എല്ലാ വികസന പ്രവർത്തനങ്ങൾക്കും തടസം നിൽക്കുന്ന ഒരു സർക്കാരാണു നിലവിലുള്ളതെന്നും മോദി കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി വെറുപ്പിന്റെ രാഷ്ട്രീയമാണ് പരത്തുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.
കൈകോർത്തു രാഹുലും പ്രിയങ്കയും
ഡൽഹിയിൽ കോണ്‍ഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ചാണു പ്രചാരണത്തിനിറങ്ങിയത്. ബിജെപി ഡൽഹിയിലെങ്ങും പാക്കിസ്ഥാൻ എന്നാർപ്പു വിളിച്ചു വെറുപ്പും വിതറി നടക്കുന്പോൾ കോണ്‍ഗ്രസ് നേതാവ് തർവീന്ദർ മർവ ഒരു സുരക്ഷാ അകന്പടിയുമില്ലാതെ പാക്കിസ്ഥാനിൽ ചെന്ന് ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ചെന്നാണു രാഹുൽ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും ഒരു ബിജെപി നേതാവിന് ഇതു ചെയ്യാൻ ധൈര്യമുണ്ടോ എന്നും രാഹുൽ വെല്ലുവിളിച്ചു. കേന്ദ്രത്തിലുള്ളത് നരേന്ദ്ര മോദിയുടെ സർക്കാർ അല്ലെന്നും അദാനിയുടെയും അംബാനിയുടെയും സർക്കാരാണെന്നും രാഹുൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ മോദിയോ കേജരിവാളോ ഒന്നും തന്നെ ചെയ്തിട്ടില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഒന്നും പറയുന്നില്ല. മേക്ക് ഇൻ ഇന്ത്യ എന്ന് പ്രധാനമന്ത്രി വിളിച്ചു പറഞ്ഞു നടന്നിട്ട് രാജ്യത്ത് ഒരു ചെറിയ ഫാക്ടറി പോലും സ്ഥാപിച്ചിട്ടില്ല. അവർ ഓരോന്നായി വിൽക്കുകയാണ്. പണം കിട്ടിയാൽ താജ്മഹൽ വരെ വിൽക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ചൊവ്വാഴ്ച രണ്ടു തെരഞ്ഞെടുപ്പു റാലികളിലാണു പങ്കെടുത്തത്. ആദ്യം ജംഗ്പുരയിലും രണ്ടാമത് പ്രിയങ്കയോടൊപ്പം സംഗംവിഹാറിലും. പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ആദ്യ തെരഞ്ഞെടുപ്പു പ്രചാരണ റാലിയായിരുന്നു ഇത്. ഡൽഹി രജൗരി ഗാർഡനിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പ്രചാരണത്തിനിറങ്ങിയിരുന്നു. കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു.
സെബി മാത്യു