Saturday, August 15, 2020 12:48 AM IST
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിന ആശംസകള്‍. ബ്രിട്ടീഷുകാരില്‍നിന്നു മോചനം നേടിയെങ്കിലും രാജ്യവും പൗരന്മാരും പലതരത്തിലുള്ള അധിനിവേശങ്ങളുടെ പിടിയിലാണിപ്പോഴും. പൂര്‍ണമായ അര്‍ഥത്തിലുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. അമേരിക്ക മുതലുള്ള വിദേശശക്തികളും ഇന്റര്‍നെറ്റും മുതല്‍ നമ്മുടെ സര്‍ക്കാരുകളുടെ വരെ പലതരത്തിലുള്ള അനാവശ്യ നിയന്ത്രണങ്ങളിലാണു സാധാരണക്കാര്‍. തിരിച്ചറിയാന്‍ പോലും കഴിയാത്ത പലതരം ബന്ധനങ്ങളിലാണു മിക്കവരും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്ത എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സ്വയംപര്യാപ്തമായ സന്തോഷമുള്ള സമൂഹമായി വളരുകയാണു പ്രധാനം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് പ്രാവര്‍ത്തികമാക്കാനാകണം ശ്രമം. പരിസ്ഥിതി സംരക്ഷണത്തിനും ഗ്രാമങ്ങളുടെ പരിപാലനവും വികസനവും ഗുണകരമാകും. സ്വതന്ത്ര, സ്വയംപര്യാപ്ത ഭാരതം എന്നതു വെറുമൊരു സങ്കല്പമല്ല.
സഹസ്രകോടികളുടെ വിദേശ ഇറക്കുമതി തുടര്‍ന്നുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് എന്നു പറഞ്ഞാലും പ്രയോജനമില്ല. സ്വച്ഛ് ഭാരത് പ്രഖ്യാപനത്തിന്റെ പല വാര്‍ഷികങ്ങള്‍ക്കു ശേഷവും ശുചിത്വഭാരതം എന്നതും വളരെ അകലെയാണ്. ഡിജിറ്റല്‍ ഇന്ത്യ, വികസിത ഇന്ത്യ തുടങ്ങിയവ മുതല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും കള്ളപ്പണം വീണ്ടെടുക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും മറ്റുമുള്ള പൊള്ളയായ വാഗ്ദാനങ്ങളും ജനം മറക്കാനിടയില്ല.
യുക്തിക്കും സ്വാതന്ത്ര്യം വേണം
പുതിയ കോവിഡ് കേസുകളിലെ വര്‍ധനയില്‍ ബ്രസീലിനെയും മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും മറ്റു രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി മെച്ചമാണെന്ന അവകാശവാദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നത്. ലോകത്തെ 213 രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ കോവിഡ് കേസുകളുടെയും സജീവ കേസുകളുടെയും കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആകെ 25 ലക്ഷത്തോളം കേസുകള്‍! ഇപ്പോഴും 6.6 ലക്ഷത്തിലേറെ സജീവ കേസുകള്‍. രാജ്യത്തെ കോവിഡ് മരണം അര ലക്ഷത്തിനു തൊട്ടടുത്തെത്തി. ഇത്രയേറെ പേര്‍ക്കു ജീവന് നഷ്ടമായ മറ്റൊരു സംഭവം സമീപകാല ചരിത്രത്തിലില്ല.
പാത്രം കൊട്ടാനും ടോര്‍ച്ച് അടിക്കാനും പപ്പടം കഴിക്കാനും പറഞ്ഞാല്‍ കൊറോണ വൈറസിനെ തടയാനാകില്ല. മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെന്നും കോവിഡ്19നെതിരായ ഇന്ത്യയുടെ പോരാട്ടം 21 ദിവസം കൊണ്ടു ജയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതു കഴിഞ്ഞ മാര്‍ച്ച് 25ന് ആയിരുന്നു. പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് അഞ്ചു മാസം തികയാറാകുമ്പോള്‍ യുദ്ധം ജയിക്കാനായില്ലെന്നു മാത്രമല്ല സ്ഥിതി അതീവ ഗുരുതരവുമാണ്.
ലോകത്തെ ഏറ്റവും രൂക്ഷമായ കോവിഡ് വ്യാപനം നടക്കുന്ന രണ്ടാമത്തെ രാജ്യമാണിന്ന് ഇന്ത്യ. തുടക്കത്തില്‍ പ്രതീക്ഷ നല്കിയ കേരളവും വഷളായി. രോഗികളുടെ എണ്ണവും ജീവന് നഷ്ടമായവരുടെ എണ്ണവും കുത്തനെ കൂടുമ്പോഴും അവകാശവാദങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും കുറവില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ മുതല്‍ പ്രധാനമന്ത്രിയോടൊപ്പം അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനു വരെ കോവിഡ് രോഗം ബാധിച്ചു.
ഭേദമില്ലാതെ വേണം സ്വാതന്ത്ര്യം
ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല ഇന്ത്യ. അങ്ങനെയാകുകയുമരുത്. വിവിധങ്ങളായ സംസ്കാരം, വിശ്വാസം, ഭാഷ എന്നിവയാണ് ഇന്ത്യയെ സവിശേഷമാക്കുന്നത്. പക്ഷേ, ഇന്ത്യയെന്ന ആശയത്തിനു പതിവായി മുറിവുകളേല്ക്കുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്ത തകരുന്നു.
കര്‍ണാടകയിലും മധ്യപ്രദേശിലുമടക്കം എത്ര സംസ്ഥാനങ്ങളിലാണു മറയില്ലാതെ ജനവിധി അട്ടിമറിക്കപ്പെട്ടത്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അട്ടിമറി നീക്കം ഉണ്ടായെങ്കിലും ഇന്നലെ വിശ്വാസ വോട്ടു നേടി തത്കാലം രക്ഷപ്പെട്ടു. വിമതസ്വരം ഉയര്‍ത്തിയ സച്ചിന് പൈലറ്റ് വേണ്ടത്ര എംഎല്‍എമാരെ കിട്ടാതെ ഗതികെട്ടു സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിനാലാണിത്.
ജനങ്ങളെ ഒന്നിപ്പിക്കാനും വികസനവും ജനക്ഷേമവും ഉറപ്പാക്കാനും പ്രവര്ത്തിക്കേണ്ടവരാണു സര്‍ക്കാരുകള്‍. എന്നാല്‍, പല അജന്‍ഡകളും മുന്‍ഗണനകളും ഇതിനു വിരുദ്ധമായി മാറുന്നതു രഹസ്യമല്ല. പൗരത്വ ഭേദഗതി നിയമം, മുത്തലാക്ക് നിയമം, ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കല്‍ മുതല്‍ രാമക്ഷേത്രം വരെയുള്ളവയാണു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെട്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ ശാലകള്‍, കാര്‍ഷിക അഭിവൃദ്ധി ഉറപ്പാക്കുന്ന നടപടികള്‍, പുതിയ ആശുപത്രികള്‍, കോളജുകള്‍, റോഡുകള്‍ തുടങ്ങി ശാസ്ത്ര, പാരിസ്ഥിതിക വളര്‍ച്ചയും നാട്ടില്‍ സമാധാനവും സന്തോഷവും സുരക്ഷയും ഉറപ്പാക്കുന്നവയും ആകണം സര്‍ക്കാരുകളുടെ മുന്‍ഗണന.
പറയാനും വേണം സ്വാതന്ത്ര്യം
അഭിപ്രായസ്വാതന്ത്ര്യത്തിനുപോലും കൂച്ചുവിലങ്ങിടാന്‍ കോടതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മറയില്ലാതെ ശ്രമിക്കുന്ന കാലത്ത് സ്വാതന്ത്ര്യം വാക്കിലൊതുങ്ങുകയാണ്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസും അദ്ദേഹം കുറ്റവാളിയാണെന്ന സുപ്രീംകോടതിയുടെ ഇന്നലത്തെ പ്രസ്താവവും പുതിയ സൂചന മാത്രമാകും. ജഡ്ജിമാരുടെയും മന്ത്രിമാരുടെയും അഴിമതികളും ദുര്‍ചെയ്തികളും അധികാരത്തിന്റെ ദണ്ഡുപയോഗിച്ചു മൂടിവയ്ക്കാമെന്ന മിഥ്യാധാരണ അധികനാള്‍ നീണ്ടുനില്‍ക്കില്ല.
വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളെ പോലും ഇല്ലാതാക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനുമുള്ള പൗരന്റെ മൗലികാവകാശം കവരുന്നതാണു സര്‍ക്കാരുകളുടെയും കോടതികളുടെയും ഇത്തരം നടപടികള്‍. വിമര്‍ശകരുടെ വായ് മൂടിക്കെട്ടാന്‍ ഭരണക്കാരും ജഡ്ജിമാരും മുതല്‍ രാഷ്ട്രീയ, മത നേതാക്കള്‍ വരെ പെടാപ്പാടു പെടുന്നു. വിമര്‍ശകര്‍ക്കെതിരേ കേസുകള്‍ മുതല്‍ വ്യക്തിഹത്യ, ഭീഷണി, തെറി തുടങ്ങി ഒളിഞ്ഞും നേരിട്ടുമുള്ള അക്രമം വരെയാണ് അധികാരവും പണവും ഉള്ളവര്‍ ഉപയോഗിക്കുന്നത്.
വിയോജിക്കാനും തര്‍ക്കിക്കാനും യോജിക്കാനും ഓരോ പൗരനും അവകാശമുണ്ട്. അതു സംരക്ഷിക്കപ്പെടണം. വിഭിന്നങ്ങളായ അഭിപ്രായങ്ങളും മുഖംനോക്കാത്ത വിമര്‍ശനങ്ങളുമാണു ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും.
അവശര്‍ക്കും വേണം സ്വാതന്ത്യം
ബഹുസ്വരതയിലും സഹിഷ്ണുതയിലും സമത്വത്തിലുമാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പലതവണ ഓര്‍മിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളിലായി രൂപപ്പെടുത്തിയ ആശയസംഹിതകളുടെയും മൂല്യങ്ങളുടെയും ഭാഗമാണു നമ്മുടെ ബഹുസ്വരത. സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തില്‍ നിന്നുമാണു നാം ശക്തി പ്രാപിക്കുന്നതെന്നു ഭാരതരത്ന നല്കി രാഷ്ട്രം ആദരിച്ച പ്രണാബ് പറയുന്നു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ രാജ്യത്തു കൂടുതല്‍ സമാധാനവും പുരോഗതിയും കൈവരുമെങ്കില്‍ നല്ലത്. പക്ഷേ പ്രണാബ് മുഖര്‍ജി പറഞ്ഞതു മറക്കാതിരിക്കട്ടെ. ഇന്ത്യന്‍ ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം. പാര്ലമെന്റാകണം മുഖ്യ ക്ഷേത്രം. പൗരസമത്വമുള്ള ജനാധിപത്യം, എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം നല്കുന്ന മതേതരത്വം, എല്ലാ മേഖലകള്‍ക്കും തുല്യത, സാമ്പത്തിക സമത്വം എന്നിവയിലാണ് ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതെന്നും പ്രണാബ് അഭിപ്രായപ്പെട്ടിരുന്നു. മാനുഷികതയില്‍ ഊന്നിയാകട്ടെ ഓരോ തീരുമാനവും.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും അശക്തരെയും കൈപിടിച്ച് ഉയര്‍ത്താനായില്ലെങ്കില്‍ സ്വതന്ത്ര ഇന്ത്യയെന്ന സങ്കല്പത്തിനുതന്നെ അര്‍ഥമില്ലാതാകും. അവിശ്വാസം, ഭയം, ഇരുട്ട് എന്നിവ അകറ്റാതെ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകില്ല. മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും എല്ലാവരെയും സഹജീവികളായി കണ്ടു സഹായിക്കാനുമാകണം മതവിശ്വാസം. മതത്തിന്റെ പേരില്‍ വിദ്വേഷവും ഭിന്നതയും വളര്‍ത്തുന്നതാണു പക്ഷേ നമ്മുടെ ഏറ്റവും വലിയ ശാപം.
സ്വാതന്ത്ര്യം, സമത്വം, തുല്യനീതി എന്നിവ ഇന്ത്യന്‍ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏറ്റവും പാവപ്പെട്ടവനു പോലും നീതിയും ന്യായവും ഉറപ്പാക്കുന്നതാകണം നീതിന്യായ സംവിധാനം. വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരേ മഹാത്മാഗാന്ധി പഠിപ്പിച്ച അഹിംസയുടെ ശക്തി രാജ്യം വീണ്ടെടുക്കേണ്ടതുണ്ട്. പലതരം അസഹിഷ്ണുതകളില്‍ നിന്നാണ് അക്രമങ്ങളുണ്ടാകുന്നത്. വിദ്വേഷ, ജാതി, മത, തീവ്രവാദ സമീപനങ്ങള്‍ കരുണയും കരുതലുമുള്ള സമൂഹ സൃഷ്ടിക്ക് എന്നും ഭീഷണിയാണ്.
വേണം സമഗ്ര സ്വാതന്ത്ര്യം
നൂതനമായ ചിന്തകളും ആശയങ്ങളും പ്രോല്സാഹിപ്പിക്കുന്നതാകണം സര്‍വകലാശാലകളും പൊതു സംവാദങ്ങളും. സ്കൂള്‍ തലം മുതല്‍ കാണാപ്പാഠം പഠിക്കുന്ന രീതി മാറേണ്ടതുണ്ട്. വിവിധങ്ങളായ ആശയങ്ങള്‍, തത്ത്വശാസ്ത്രം, ബൗദ്ധികത, ക്രിയാത്മകത, മൂല്യബോധം, ശാസ്ത്രബോധം, നൈപുണ്യം എന്നിവയെല്ലാം വളര്‍ത്താന്‍ ഉതകുന്ന വിദ്യാഭ്യാസമാണു വേണ്ടത്.
ക്രിയാത്മക ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയിലൂടെ യുക്തിപരമായ ചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിയണം. വിമര്‍ശനങ്ങളും അനിവാര്യമാണ്. വിഭിന്നങ്ങളായ ദര്‍ശനങ്ങളുടെ ഇഴകള്‍ കൂടിച്ചേര്ന്നതാകണം നമ്മുടെ പൊതു സംവാദം. സ്വതന്ത്രമായ ചിന്തകളെയും അഭിപ്രായങ്ങളെയും കൂച്ചുവിലങ്ങിടാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുത്താന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ചിന്തയിലും അഭിപ്രായങ്ങളിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും അവസരങ്ങളിലും എല്ലാമുള്ള സ്വാതന്ത്ര്യമാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ തുല്യനീതിയും സ്വാതന്ത്ര്യവും സാധാരണക്കാരനു ലഭ്യമാക്കിയാലേ ഇന്ത്യയുടെ 73 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് അര്‍ഥമുള്ളൂ. ഇന്ത്യ ജയിക്കട്ടെ. ജയ് ഹിന്ദ്.
ഡൽഹിഡയറി /ജോര്‍ജ് കള്ളിവയലില്‍