Monday, October 12, 2020 11:25 PM IST
കോവിഡ് മഹാമാരി തീർത്ത സാമൂഹ്യ അകലത്തിൽ പരമ്പരാഗതമായ അധ്യയനമാർഗങ്ങൾ മാറ്റിനിർത്തപ്പെടുകയും നമുക്കത്ര സുപരിചിതമല്ലാത്ത ഓൺലൈൻ മാർഗത്തിലൂടെയുള്ള അധ്യയനം സാധാരണമാകുകയുമുണ്ടായി. ഓൺലൈൻ ക്ലാസുകളുടെ ആദ്യഘട്ടത്തിൽ കുട്ടികൾ പലരും അഭിമുഖീകരിച്ചിരുന്ന പ്രശ്നം സ്മാർട്ട് ഫോണുകളുടെയും ടിവികളുടെയും അപര്യാപ്തതയായിരുന്നെങ്കിൽ, ഇന്നത്തെ പ്രശ്നം ഓൺലൈൻ മാർഗത്തിലൂടെയുള്ള അധ്യയനത്തിന്റെ സംവേദനക്ഷമതയാണ്.
സ്കൂൾ തലം വരെ വിക്ടേഴ്സ് ചാനലിൽ ആഴ്ചയിലൊരിക്കൽ നടക്കുന്ന വിഷയ കേന്ദ്രീകൃത ക്ലാസിന്റെ എണ്ണംവച്ച്, ഓരോ ക്ലാസിലെയും കരിക്കുലം അവസാനിപ്പിക്കാൻ രണ്ട് അക്കാദമിക വർഷമെങ്കിലും വേണ്ടിവരും. കോളജ് തലത്തിലാണെങ്കിൽ, ഒന്നാം വർഷ ബിരുദ ക്ലാസിലേയ്ക്കും പിജി ക്ലാസിലേക്കുമുള്ള പ്രവേശനനടപടികൾ എങ്ങുമെത്തിയിട്ടില്ല. നവംബറിൽ അവരുടെ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും അതും പ്രാരംഭ ഘട്ടത്തിൽ ഓൺലൈൻ ശൈലിയിൽ തന്നെയാകാനാണു സാധ്യത.
ഹയർ സെക്കൻഡറി തലം മുതൽ സയൻസ് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ഡിപ്ലോമ, ടെക്നിക്കൽ കോഴ്സുകൾക്കും പ്രായോഗിക (പ്രാക്ടിക്കൽ) പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടുതന്നെ, അവസാനവർഷ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിവിശേഷമാണു നിലവിലുള്ളത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാമെന്നുള്ളത്, പൊതുവിദ്യാഭ്യാസ രംഗത്തെയും ഉന്നതവിദ്യാഭ്യാസരംഗത്തെയും സാങ്കേതികവിദ്യാഭ്യാസ രംഗത്തെയും വിദഗ്ധർ ഗൗരവതരമായി ചർച്ചയ്ക്കെടുത്തു പ്രായോഗിക നിർദേശങ്ങൾ നൽകി, ഗുണമേന്മയുള്ള ഒരു അധ്യയനവർഷം ആസൂത്രണം ചെയ്യണം.
ഒരുപക്ഷേ മിടുക്കരായ വിദ്യാർഥികൾ, ഓൺലൈൻ പഠനത്തിന്റെ സാധ്യതകളുപയോഗിച്ച് മികവു തെളിയിക്കാനിടയുണ്ടെങ്കിലും ശരാശരിയും അതിൽ താഴെയും നിലവാരമുള്ള കുട്ടികളുടെ സാഹചര്യവും നാം പരിഗണിക്കേണ്ടതുണ്ട്. ഓൺലൈൻ ക്ലാസുകൾക്കിടയിൽ മൈക്കും കാമറയും ഓഫാക്കി കോവിഡാലസ്യത്തിൽ ഇരിക്കുന്ന (അലസരാകുന്ന) ഒരുകൂട്ടം വിദ്യാർഥികളുമുണ്ട്. അത്തരത്തിൽ മടിയന്മാരായ വിദ്യാർഥികളുടെയും ഓൺലൈൻ ക്ലാസിലെ ഹാജർ നൂറു ശതമാനംതന്നെ.
കോവിഡ് തീർത്ത സാമ്പത്തികപ്രശ്നങ്ങൾ ഒട്ടനവധി കുടുംബങ്ങളെ നേരിട്ടു ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു വിദ്യാർഥികളുടെ ജീവിതനിലവാരവും കുടുംബസാഹചര്യവും വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും അധ്യയനത്തെയും ബാധിക്കാനിടയുണ്ടെന്ന് ഉറപ്പാണ്. ഇത് അധ്യാപകർ കാണാതെപോകരുത്.
നോട്ടുകൾ പങ്കുവയ്ക്കുന്ന ഗൂഗിൾ മീറ്റിനും സൂം കോൺഫറൻസിംഗുകൾക്കുമപ്പുറത്ത്, പാഠഭാഗങ്ങൾ വിദ്യാർഥികളിലേക്ക് എത്താവുന്ന ബോധനരീതികളും കാര്യകാരണങ്ങൾ സമർഥിച്ചുള്ള ബോധനമാർഗങ്ങളും വിഷയകേന്ദ്രീകൃതമായ തർക്കവിതർക്കങ്ങളും പഠനമാർഗമായാലേ, വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടാൻ സാധ്യതയുള്ളൂ. വിമർശനാത്മക ബോധനശാസ്ത്രത്തിനു പ്രാമുഖ്യം കിട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, വിദ്യാർഥിയുടെ നൈസർഗികമായ സർഗാത്മകതപോലും ഓൺലൈൻ തരംഗത്തിൽപ്പെട്ടുഴലുകയാണെന്നതു യാഥാർഥ്യമാണ്. വിദ്യാർഥികേന്ദ്രീകൃതവും വിഷയകേന്ദ്രീകൃതവുമായ സാധ്യതകൾ തേടുകയെന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ തരണംചെയ്യുന്നതിനുള്ള പോംവഴി.
ഹൈബ്രിഡ് പഠനരീതി
പരമ്പരാഗത ക്ലാസ്റൂം പരിചയവും പരീക്ഷണാത്മക പഠനലക്ഷ്യങ്ങളും ഒന്നിനുപുറകെ ഒന്നായോ വ്യത്യസ്ത സമയങ്ങളിലോ സാങ്കേതികത്തികവോടെ ഒന്നിപ്പിക്കുന്ന ഹൈബ്രിഡ് പഠനരീതി നമുക്കു പ്രായോഗികമാക്കാവുന്നതാണ്. ഒരു പാഠത്തിലെ വിവിധ പഠന ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് വിവിധ ശൈലികൾ ഉപയോഗപ്പെടുത്തുന്ന ഈ രീതി ആഗോളതലത്തിൽ തന്നെ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ബ്ലെൻഡഡ് പഠനരീതി
ഒരേ പഠനലക്ഷ്യത്തിനായി ഒന്നിലേറെ രീതികൾ ആവശ്യാനുസരണം സംയോജിപ്പിക്കുന്ന ബ്ലെൻഡഡ് ശൈലിയും ഇപ്പോൾ പല വിദേശരാജ്യങ്ങളും പരീക്ഷിച്ചു വിജയമാണെന്നു കണ്ടിട്ടുണ്ട്. വ്യത്യസ്ത പഠന ലക്ഷ്യങ്ങൾക്കു വ്യത്യസ്ത രീതികൾ സംയോജിപ്പിക്കുകയെന്നതിനപ്പുറം ഒരേ പഠനലക്ഷ്യം മുന്നിൽക്കണ്ട് വ്യത്യസ്ത സാധ്യതകളെ സംയോജിപ്പിക്കുന്ന ബ്ലെൻഡഡ് രീതി പഠിതാക്കൾക്കു കൂടുതൽ സംവേദനാത്മകവും ആസ്വാദ്യകരവുമാണ്.
കോവിഡ് അതിവ്യാപനത്തിന്റെ ഭീഷണിയൊഴിയുന്ന മുറയ്ക്ക്, വിദ്യാർഥികളെ രണ്ടോ മൂന്നോ ഗണമാക്കി ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ടിടവിട്ട ദിവസങ്ങളിലോ വിദ്യാലയങ്ങളിലെത്തിച്ച്, സംശയദൂരീകരണങ്ങളും പ്രായോഗിക പരീക്ഷണങ്ങളും നടത്തണം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ