തിമിർത്തു പെയ്ത മഴയിലും ആഞ്ഞുവീശിയ കാറ്റിലും മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. മീനച്ചിലാർ കരകവിഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
കാറ്റിൽ മരം ഒടിഞ്ഞുവീണ് വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്തു. നിരവധി വൈദ്യുതി, ടെലിഫോണ് പോസ്റ്റുകളാണ് തകർന്നത്. ചില സ്ഥലങ്ങളിൽ ദിവസങ്ങൾ പണിപ്പെട്ടാലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കൂ. പാലാ-ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. ചെറുവാഹനങ്ങളുടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ളാലംതോട് കരകവിഞ്ഞ് കരൂരിൽ റോഡിൽ വെള്ളം കയറിയെങ്കിലും വാഹനഗതാഗതം തടസപ്പെട്ടില്ല. ഇടമറ്റം വളഞ്ഞങ്ങാനത്തും പാറപ്പള്ളിയിലും റോഡിൽ വെള്ളം കയറി. ടൗണിൽ ഇന്നലെ വെള്ളം കയറിയില്ലെങ്കിലും രാത്രിയിൽ കിഴക്കൻ മേഖലയിൽ മഴ ശക്തമായാൽ സാധനസാമഗ്രികൾ മാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ചേർപ്പുങ്കൽ ഇൻഡ്യാർ ഭാഗം, മുത്തോലിക്കടവ്, പന്തത്തല, പുലിയന്നൂർ, കൊട്ടാരമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, പാലാ-രാമപുരം റോഡിലെ മുണ്ടുപാലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ വാഹന പാർക്കിംഗ് ഗ്രൗണ്ട് ഭാഗങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. ഭരണങ്ങാനം-ഇടമറ്റം റോഡിൽ വിലങ്ങുപാറ, പാലാ-പൊൻകുന്നം റോഡിൽ കടയം, കുറ്റില്ലാം, പൂവരണി, പന്ത്രണ്ടാംമൈൽ-പന്തത്തല റോഡിലെ ഇടയാറ്റ്, കല്ലൂക്കുന്നേൽ ഭാഗങ്ങളിലെ ആളുകളും വെള്ളപ്പൊക്ക ഭീതിയിലാണ്.
ഈരാറ്റുപേട്ട: കനത്ത മഴയിൽ തലനാട് പഞ്ചായത്തിലെ അട്ടിക്കളം, കാരികാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ആൾത്താമസമില്ലാത്ത സ്ഥലമായതിനാൽ അപകടമൊഴിവായി. മേഖലയിൽ നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. തലനാട് പഞ്ചായത്തിലെ വെള്ളാനിയിൽ വട്ടത്തുകുന്നത്ത് സലിമോൻ, തുണ്ടത്തിൽ സജിമോൻ എന്നിവരുടെ വീടുകൽ മരംവീണ് തകർന്നു. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പത്താം വാർഡിൽ കുന്നത്തോട്ടിൽ ബെന്നിയുടെ വീട് മരംവീണ് തകർന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ പുന്നക്കുഴി ജോസഫിന്റെ വീട് മരം വീണ് തകർന്നു.
ഈരാറ്റുപേട്ട-പാലാ റോഡിൽ പനയ്ക്കപ്പാലം, അന്പാറ എന്നിവിടങ്ങളിൽ വെള്ളംകയറി ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മൂന്നിലവ്-വാകക്കാട് റോഡിലും വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ്, എംഇഎസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ മരംവീണ് ഗതാഗതം മുടങ്ങിയെങ്കിലും ഫയർഫോഴ്സെത്തി മരംമുറിച്ചു നീക്കി.
കുറവിലങ്ങാട്: കനത്തമഴയിൽ കുര്യനാടും കടപ്ലാമറ്റത്തും ഓരോ വീടുകൾ മരംവീണ് ഭാഗികമായി നശിച്ചു. കടപ്ലാമറ്റം കുണുക്കുംപാറ കടുവാക്കുഴി മനോഹരൻ, കുര്യനാട് തോട്ടുങ്കൽ ടി.വി മാണി എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകളുണ്ടായത്. കടപ്പൂർ ഭാഗത്ത് കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വെന്പള്ളി-കടപ്പൂർ റോഡിൽ പലയിടങ്ങളിലും മരങ്ങൾ വീണ് നാശം നേരിട്ടു. കാർഷികമേഖലയിലും നാശമുണ്ടായിട്ടുണ്ട്.
മഴ ശക്തമായതോടെ കാർഷിക മേഖലയിൽ ആശങ്ക ശക്തമായി. പാടത്ത് കൃഷിയിറക്കിയിരിക്കുന്ന കർഷകരാണ് വലിയ ഭീഷണി നേരിടുന്നത്. കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കളത്തൂർ, കാളികാവ്, കുര്യം പ്രദേശങ്ങളിളെല്ലാം പാടത്ത് നടത്തിയിട്ടുള്ള കൃഷി വെള്ളത്തിൽ മുങ്ങിതുടങ്ങുന്ന സാഹചര്യത്തിലാണ്.
ഉഴവൂർ, വെളിയന്നൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും വ്യാപകമായി പച്ചക്കറി കൃഷിയും കപ്പകൃഷിയും ഭീഷണി നേരിടുന്നുണ്ട്. അരീക്കര മേഖലയിൽ പലയിടങ്ങളിലും പാടത്ത് വെള്ളം നിറഞ്ഞ് കപ്പകൃഷി നാശത്തിലായിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതിയിൽ മഴ തുടർന്നാൽ പാടത്ത് നടത്തിയിട്ടുള്ള കൃഷി പൂർണമായും വെള്ളത്തിൽ മുങ്ങും. പലയിനങ്ങളും വിളവെടുക്കാറാകാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ കർഷകർ വിഷമിക്കുകയാണ്. കപ്പകൃഷിയിലും പച്ചക്കറി കൃഷിയിലും ചുരുങ്ങിയ ദിവസങ്ങൾ മാത്രം വെള്ളം കെട്ടിനിന്നാൽ കൃഷി നശിക്കും.