2018ലെ പ്രളയസമാനമായ സാഹചര്യങ്ങളിലൂടെ വീണ്ടും നാം കടന്നുപോകുകയാണ്. വേണ്ട സമയത്ത് പെയ്യാതെ മാറിനിന്ന മഴ ഇപ്പോൾ സംഹാര താണ്ഡവമാടുകയാണ്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് കേരളവും കടന്നു പോകുന്നത്. ജൂണ്-ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട കാലവർഷത്തിൽ 32 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഈ സമയത്ത് 28 ഡിഗ്രി സെൽഷസിനു താഴെ താപനില വന്നാലേ ഹൈറേഞ്ചുകളിലെ ഏലം, കുരുമുളക് തുടങ്ങിയവിളകൾ പൂക്കുകയും കായ്ക്കുകയും ചെയ്യൂ. എന്നാൽ ഹൈറേഞ്ച് താലനില പലയിടത്തും 32 ഡിഗ്രി സെൽഷസിനു മുകളിൽ പോയി. ഏലത്തിന് റിക്കാർഡ് വില വന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉത്പാദനത്തിലെ കുറവ് ഇതിന്റെ മെച്ചം കർഷകർക്ക് ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത്തരത്തിൽ കർഷകർ വിഷമിച്ചിരിക്കുന്പോഴാണ് പേമാരിയും ഉരുൾപൊട്ടലും കൃഷിയിടങ്ങൾ തന്നെ ഒലിപ്പിച്ചു കൊണ്ടുപോകുന്നത്.
മഴക്കെടുതികളെ നേരിടുന്നവരുടെ മുന്നിൽ ഒരു ശൂന്യതയാണ്... ഇതുവരെ സന്പാദിച്ചതെല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഉടുതുണി മാത്രമായി ക്യാന്പുകളിൽ കഴിയുന്നവർക്കു മുന്നിൽ നിസഹായത മാത്രം. ദുരന്തത്തെ നേരിടാനുള്ള മനസുണ്ടാക്കുകയെന്നതാണ് ഇപ്പോൾ ചെയ്യേണ്ടത്. മനസു തുറന്നുള്ള സംസാരം വിഷാദം ലഘൂകരിക്കും.
ഉള്ളുതുറന്ന് ഒന്നു കരഞ്ഞാൽ തന്നെ കുറച്ചാശ്വാസം ലഭിക്കും. ഇതൊക്കെ എന്തോ വലി യ ശിക്ഷയാണെന്ന തരത്തിൽ കുറ്റബോധത്തോടെ ക്യാന്പുകളിൽ കഴിയുന്നവരുണ്ടാകും. മാനസികാരോഗ്യം കുറയുന്നതിന്റെ ലക്ഷണമാണത്. തങ്ങളെപ്പോലെ തന്നെ ദുരന്തമുണ്ടായവരുമായി സംസാരിക്കുന്നത് മനസിന്റെ ഭാരം അല്പം കുറയ്ക്കും.
നിർത്താനാവാത്ത കരച്ചിലോ, പറഞ്ഞിട്ടും അവസാനിക്കാത്ത വിഷാദമോ ഒക്കെയുണ്ടാകുന്നവർ ക്യാന്പുകളിലുള്ള ഡോക്ടേഴ്സിനോട് അത് പങ്കുവയ്ക്കുന്നത് നന്നായിരിക്കും. കൃഷി നശിച്ചവർ പടിപടിയായി ചെയ്യേണ്ട കാര്യങ്ങൾക്ക് കൃത്യമായ ഒരു ആക്ഷൻ പ്ലാനുണ്ടാക്കി കർഷകർക്കു നൽകുന്നത് ഇപ്പോഴുണ്ടായ ശൂന്യതയിൽ നിന്ന് അവരെ കരകയറ്റും.
അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുന്നതും ആശങ്കകൾക്ക് അറുതിവരത്തക്കരീതിയിൽ കൃഷി പുനരുദ്ധരിക്കുന്നതിനുള്ള സാങ്കേതികമായ സഹായങ്ങൾ എത്തിക്കുന്നതും ശൂന്യതാബോധമകറ്റും.
ദുരന്തങ്ങൾ നേരിട്ടവർക്ക് സമാന ദുരന്തങ്ങൾ അനുഭവച്ചവരുടെ കഥകൾ ഏറെ ആശ്വാസമാകും. ദുരന്തം തനിക്കു മാത്രമല്ല, ഇതിൽ ഭീകരമായി മറ്റുള്ളവർക്കും ഉണ്ടായെന്ന തോന്നൽ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തിനൽകും.
ഒരു സമൂഹം ഒപ്പമുണ്ടെന്നതോന്നൽ മനസിനു ശക്തി നൽകും. കൃഷി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ കർഷകർ ഒന്നിച്ച് ഓരോ കൃഷിയിടത്തിലും ഇറങ്ങുന്ന രീതികൾ ദുരന്തഭാരം ലഘൂകരിച്ചു കാണാനുള്ള ശേഷി മനസിനു നൽകും.
സമാനമായ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ പുനരുദ്ധാരണമാതൃകകളും കർഷകരുടെ മ നോഭാവവും നമ്മുടെ കർഷകരിലേക്കെത്തിക്കുന്നത് ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമാകും. ദുരന്തത്തെ നേരിട്ട് കൃഷിഭൂമിയിൽ സജീവമായ കർഷകരെ കൂട്ടായ്മകളിൽ എത്തിച്ച് അവർ ദുരന്തത്തെ എങ്ങനെ അഭിമുഖീകരിച്ചു എന്നു പങ്കുവയ്പ്പിക്കുന്നത് മനസിനെ പ്രവർത്തനക്ഷമമാക്കാൻ നല്ലതാണ്.
പെട്ടുപോയാൽ
അപൂർവം ചിലർ ഇതിനകം തന്നെ കരകയറാനാകാത്ത മാനസികക്കുരുക്കിൽ അകപ്പെടാം. കരച്ചിൽ, നഷ്ടബോധം, ഇടയ്ക്കിടെയുണ്ടാകുന്ന ഭയം, അസ്വസ്തത, അകാരണമായ ദേഷ്യം, ആൾക്കൂട്ടത്തിൽനിന്നു മാറിനിൽക്കൽ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, അകാരണമായി വഴക്കുണ്ടാക്കുന്ന പ്രകൃതം, ഇരുട്ടിനെ പേടി, ഉച്ചത്തിൽ ശബ്ദം കേൾക്കുന്പോഴുള്ള അസ്വസ്ഥത, അനാവശ്യമായ കുറ്റബോധം എന്നിവ വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന ആരിലും പ്രത്യക്ഷപ്പെടാം. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും ഇവ വിട്ടുമാറുന്നില്ലങ്കിൽ മാനസിക ആരോഗ്യവിദഗ്ധരുടെ സഹായം തേടണം.
കൂടെക്കൂടെ ആത്മഹത്യയെപ്പറ്റി സംസാരിക്കുന്നവരെ ശ്രദ്ധിക്കണം. അവരെ മാനസികമായി ശക്തരാക്കാൻ മറ്റു കർഷക സുഹൃത്തുക്കൾക്കുമാകും. ഇത്തരത്തിൽ സാഹചര്യത്തെ നേരിടാൻ അവരെ പ്രാപ്തരാക്കണം. ഇതിന് ഒരു വ്യക്തി വിചാരിച്ചിട്ടും നടക്കുന്നില്ലെന്നു തോന്നിയാൽ വിദഗ്ധരുടെ സഹായം തേടണം. സാഹചര്യത്തെ നേരിടാൻ കരുത്തില്ലാത്തവർ കാർഷികദുരന്തത്തിനു ശേഷം അമിതലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാം. ഇത്തരക്കാരെ സാഹചര്യങ്ങൾ നേരിടാൻ പര്യാപ്തരാക്കിയാൽ ദുശീലങ്ങളുടെ വളർച്ച തടയാം.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങിയവയായി പിരിമുറുക്കം ശരീരത്തിൽ പ്രത്യക്ഷപ്പെടാം. ഇത്തരം രോഗങ്ങൾ മരുന്നുകഴിച്ച് മാറുന്നില്ലങ്കിലോ ഡോക്ടറുടെ പരിശോധനയിൽ കണ്ടുപിടിക്കാനാകുന്നില്ലെങ്കിലോ മാനസികപിരിമുറുക്കത്തിൽനിന്നുണ്ടാകുന്നതാണെന്ന് അനുമാനിക്കാം. പിരിമുറുക്കം കുറയ്ക്കാനുള്ള മനഃശാസ്ത്ര സമീപനത്തിലൂടെ ഇവ മാറ്റിയെടുക്കാം.
പ്രകൃതിദുരന്തം അഭിമുഖീകരിച്ചവരെ ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പറയുന്നത് പിരിമുറുക്കം കുറയ്ക്കും. ദുരന്ത ഓർമകളിൽനിന്നും ചിന്തകളിൽനിന്നും കുറച്ചു സമയമെങ്കിലും മനസിനെ മാറ്റി നിർത്താനായാൽ അത് മനസിനുണ്ടാക്കുന്ന ആഘാതത്തെ കുറയ്ക്കാൻ സാധിക്കും. ഇതിനുതകുന്ന ക്രമീകരണങ്ങൾ ക്യാന്പുകളിൽ ഉണ്ടാക്കുന്നതും നല്ലതാണ്.
ടോം ജോർജ്