പ്രളയ രക്ഷാപ്രവർത്തനത്തിനായി മുൻകരുതലെന്ന നിലയിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം എത്തിച്ച 10 ബോട്ടുകളും 46 മത്സ്യത്തൊഴിലാളികളും മടങ്ങി. പ്രതിഫലം വാങ്ങാതെയാണ് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇവരെത്തിയത്.
ജില്ലാ കളക്ടർ പി.ബി. നൂഹ് കൊല്ലം ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയാണ് നീണ്ടകരയിൽ നിന്നും ബോട്ടുകളും മത്സ്യത്തൊഴിലാളികളെയും ജില്ലയിൽ എത്തിച്ചത്. ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് അപകടസ്ഥിതി ഒഴിവായതോടെയാണ് ഇവരെ മടക്കി അയച്ചത്.
കടലിൽ നിന്ന് ഒരു ബോട്ടിന് പ്രതിദിനം ഒരുലക്ഷത്തിൽ കൂടുതൽ രൂപ വരുമാനം ലഭിക്കുന്നതു വേണ്ടെന്നു വച്ചാണ് പത്തനംതിട്ടക്കാരുടെ ജീവൻ കാക്കാൻ ഇവർ ഓടിയെത്തിയത്.നാലു ബോട്ടുകൾ പന്തളം താലൂക്കിലും രണ്ടു ബോട്ടുകൾ കോഴഞ്ചേരി താലൂക്കിലും നാലു ബോട്ടുകൾ തിരുവല്ല താലൂക്കിലുമാണ് മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിരുന്നത്.
പന്തളം ഗേൾസ് സ്കൂൾ മൈതാനം, തിരുവല്ല കടപ്ര, ചാത്തങ്കേരി, കോഴഞ്ചേരി ആറന്മുള സത്രക്കടവ് എന്നിവിടങ്ങളിലാണ് ബോട്ടുകൾ സജ്ജമാക്കിയിരുന്നത്. തിരുവല്ല തഹസീൽദാർ നവീൻ ബാബു, അടൂർ തഹസീൽദാർ ബീന എസ് ഹനീഫ്, കോഴഞ്ചേരി തഹസീൽദാർ ബി. ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെ നന്ദിപൂർവം യാത്ര അയച്ചു
തിരുവല്ലയുടെ സ്നേഹോപഹാരമായി എവിഎസ് ചാരിറ്റബിൾ ട്രസ്റ്റ് വീട്ടിലേക്കുള്ള കിറ്റും ഓരോ ജോടി ഷർട്ടും സാരിയും മത്സ്യത്തൊഴിലാളികൾക്കു നൽകി. തഹസീൽദാർ നവീൻ ബാബു, ഡെപ്യുട്ടി തഹസീൽദാർമാരായ മുരളി, അജിത്ത്, എവിഎസ് ട്രസ്റ്റ് അംഗങ്ങളായ ഈപ്പൻ കുര്യൻ,വർഗീസ് മാമ്മൻ, അജു അലക്സ്,
സുധി ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. പന്തളത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മത്സ്യത്തൊഴിലാളികൾക്കു തുണിത്തരങ്ങൾ സമ്മാനിച്ചു. തഹസീൽദാർ ബീന എസ്. ഹനീഫ്, ഡെപ്യൂട്ടി തഹസീൽദാർ സന്തോഷ്, സ്പഷൽ വില്ലേജ് ഓഫീസർ അൻവർ, അനിൽകുമാർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി. എസ്. ഷെജീർ, യൂത്ത് നിർവാഹകസമിതി അംഗം നസീർ ഖാൻ, യൂത്ത് പന്തളം യൂണിറ്റ് പ്രസിഡന്റ് ദിലീപ് കൊല്ലം മണ്ണിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.