തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതിൽ വിരോധമില്ലെന്നും എന്നാൽ വകുപ്പിൽ ഇരുന്ന് 'തൊരപ്പൻ പണി' കാണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
2018-ൽ നിപ പടർന്നുപിടിച്ചപ്പോൾ പേരാമ്പ്ര താലൂക്കിൽ രോഗം വ്യാപകമായിരുന്നു. അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്തത്. എന്നാൽ നിലവിൽ രോഗം വ്യാപിച്ചിട്ടില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അന്നുതന്നെ തിരികെ പോകുമായിരുന്നു. ഏകോപന പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം തിരുവനന്തപുരത്താണ്.
താൻ തിരുവനന്തപുരത്ത് ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിൽ ഇരുന്ന് ഇവിടുത്തെ കാബിനറ്റിൽ അധ്യക്ഷത വഹിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ താൻ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ അവലോകനം ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.
നിപ പരിശോധനാ ഫലം പുറത്തുവന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. ഫലം ഉച്ചയ്ക്ക് ഒരു മണിക്ക് വന്നിട്ടും ആരോഗ്യവകുപ്പ് ഡയറക്ടർ തന്നെ വിവരം അറിയിച്ചത് വൈകിട്ട് ആറ് മണിക്കാണ്. കളക്ടർക്ക് വീഴ്ച പറ്റിയിട്ടില്ല, ഡിഎച്ച്എസ് വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നു. സർക്കാരുമായി പൂർണമായി സഹകരിക്കാത്തതും വകുപ്പിൽ ചിലർ 'തൊരപ്പൻ പണി' കാണിക്കുന്നതു കൊണ്ടാണ് ഡിഎച്ച്എസ് റീനയെ മാറ്റിയത്.
ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും അത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകൾ ലഭ്യമല്ലെന്ന തരത്തിലുള്ള വാർത്തകൾ ദൗർഭാഗ്യകരമാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. തന്നെ വ്യക്തിപരമായി ആക്രമിച്ചോളൂ, എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു.
നിപയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങളുണ്ടായിരുന്ന 11 പേരുടെ ഫലം നെഗറ്റീവാണ്. ഇതുവരെ നടത്തിയ 30 ടെസ്റ്റുകളിൽ 29 എണ്ണവും നെഗറ്റീവായി. നിലവിൽ സമ്പർക്കപ്പട്ടികയിൽ 100 പേരാണുള്ളത്. ഇതിൽ 4 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 14 പേർ ഹൈ റിസ്കിലും, 82 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. പട്ടികയിലുള്ളവരിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്.
Tags : Health Minister K. Muraleedharan Nipah Latest News