ശബരിമല: ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും നിർണായക പരിശോധന നടത്തി. ഹൈക്കോടതിയുടെ അനുമതിയോടെ, കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി.
എസ്ഐടി തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെത്തി പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്. പ്രധാനമായും ക്ഷേത്രത്തിലെ പ്രഭാമണ്ഡലം, കട്ടളപ്പടിയുടെ താഴത്തെ ഭാഗം എന്നിവടങ്ങളിലാണ് സംഘം വിശദമായ പരിശോധന നടത്തിയത്. കൂടുതൽ സ്വർണമുള്ളത് കട്ടളപ്പടിയുടെ താഴത്തെ ഭാഗത്തായതിനാൽ ഇവിടുത്തെ അളവുകൾ കേസിൽ ഏറെ നിർണായകമാണ്.
ഇളക്കിയെടുത്ത ഭാഗങ്ങളുടെ തൂക്കം കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി വിഭാഗത്തിലെ വിദഗ്ധ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ലബോറട്ടറിയിൽ നിന്നും ശേഖരിച്ച പരിശോധനാ ഫലങ്ങൾക്കൊപ്പം ഈ പുതിയ ശാസ്ത്രീയ വിവരങ്ങൾ കൂടി ചേർത്താകും ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ.
2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സന്നിധാനത്തെ ദ്വാരപാലക ശിൽപ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ഈ വലിയ സ്വർണക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവരുന്നത്. ഈ സംഭവത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള പ്രമുഖർക്ക് അന്വേഷണ സംഘം ഇതിനോടകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ട്.
Tags : Sabarimala SIT Latest News