ഫ്രാൻസിസ് മാർപാപ്പ കരുണയുടെ പ്രതീകം: മാർ ജോസഫ് സ്രാമ്പിക്കൽ
ഷൈമോൻ തോട്ടുങ്കൽ
Wednesday, April 23, 2025 3:42 PM IST
ലണ്ടൻ: കരുണയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായ ഫ്രാൻസിസ് മാർപാപ്പ നിത്യപിതാവിന്റെ സന്നിധിയിലേക്കു ജീവന്റെ കിരീടം നേടാനായി കടന്നുപോയിയെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ.
2016 ജൂലൈ 16ന് കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് മാർപാപ്പയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിച്ചതും അതിന്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും.
പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടനിൽ വളർന്നു പന്തലിക്കുന്നതിനാണ് മാർപാപ്പ നമ്മുടെ രൂപത സ്ഥാപിച്ചത്.
പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്.
പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രാർഥനകൾ സമർപ്പിക്കുകയും ചെയ്യുന്നതായി യൗസേപ്പ് സ്രാമ്പിക്കൽ പറഞ്ഞു.