ഒക്ലഹോമയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Saturday, June 14, 2025 7:38 AM IST
ഒക്ലഹോമ: 77 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോൺ ഹാൻസണിന്റെ (61) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. മാരകമായ കുത്തിവയ്പ്പിലൂടെയാണ് ഹാൻസണിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22-ാമത്തെ തടവുകാരനാണ് ഹാൻസൺ.1999 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മാളിൽ നിന്ന് 77 വയസുകാരിയായ മേരി ആഗ്നസ് ബൗൾസിനെ തട്ടിക്കൊണ്ടുപോയശേഷം ഹാൻസൺ കൊലപ്പെടുത്തുകയായിരുന്നു.
ഈ കുറ്റകൃത്യത്തിന് സാക്ഷിയായ ജെറാൾഡ് തുർമനെയും ഹാൻസൺ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. രാവിലെ 10:11ഓടെ ഹാൻസൺ മരിച്ചതായി ജയിൽ വക്താവ് സ്ഥിരീകരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനായി ഫെബ്രുവരിയിൽ ലൂസിയാനയിലെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് ഹാൻസണിനെ ഒക്ലഹോമയിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയിരുന്നു.