വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പിതാവിനായി തെരച്ചിൽ
പി.പി. ചെറിയാൻ
Wednesday, June 11, 2025 6:03 AM IST
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞദിവസം വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കൈകൾ കെട്ടി തലകൾ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടു മൂടിയ നിലയിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്നുപേരെയും പിതാവാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സഹോദരിമാരായ പൈറ്റിൻ (9), എവ്ലിൻ (8), ഒലിവിയ (5) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
മുൻ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടികളെ കാണാൻ പിതാവ് ട്രാവിസ് ഡെക്കർ (32) എത്തിയിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി കുട്ടികളെ ജീവനോടെ കണ്ടതെന്നാണ് പറയപ്പെടുന്നത്.
ഡെക്കറുടെ 2017 മോഡൽ ജിഎംസി സിയറ പിക്കപ്പ് ട്രക്ക് റോക്ക് ഐലൻഡ് ക്യാംപ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ട്രക്കിനുള്ളിൽ നിന്ന് പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. മൂന്ന് പേരെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ട്രാവിസിനെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.