12 വര്‍ഷം പിന്നിടുമ്പോഴും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
പി.പി. ചെറിയാൻ
Monday, June 9, 2025 4:36 PM IST
ഡാളസ്: താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ദേവാലയത്തോട് യാത്ര പറഞ്ഞു 12 വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകജനങ്ങളിൽ അണയാത്ത ജ്വാലയായി അവശേഷിക്കുന്നു.
നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന് ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂണ്‍ നാലിനാണു പാട്രിക്കിനെ മരിച്ചത്.
2004ല്‍ ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇന്‍സ്ട്രമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.
മലയാളികളായ ചെറിയാന് - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോര്‍ട്സിലും ഗിറ്റാര്‍ വായനയിലും അതീവ സമര്‍ഥനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു.
കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുടിഡി സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്ന പാട്രിക്ക്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്കുന്നതില് മുന്‍ പന്തിയിലായിരുന്നു.