കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോസ് കുമ്പിളുവേലിൽ
Friday, June 27, 2025 4:51 PM IST
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിമൂന്നാമത്തെ തിരുനാളിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
55 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ആഘോഷ പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളിൽ (ജൂണ്‍ 28, 29) കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിൽ നടക്കും.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം 22ന് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്ച്ച്ബഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
കൊളോണ്‍ ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി. തിരുനാളില്‍ പങ്കെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിലും വ്യാഴാഴ്ച ജര്‍മനിയില്‍ എത്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ മലയാളി സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സീറോമലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.