ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികൾ ശ്വാസത്തിനായിപിടയുന്പോൾ രാഷ്ട്രീയം കളിക്കുന്ന നേതാക്കളെയാണ് ഇന്നലെ രാജ്യം കണ്ടത്. ഓക്സിജനും മരുന്നും ലഭ്യമാക്കാൻ റഷ്യയും, ചൈനയും സന്നദ്ധത അറിയിച്ചെങ്കിലും രാജ്യം കാക്കുന്ന സൈനികന്റെ മൃതദേഹം പോലും പത്ത് വോട്ട് കിട്ടാനുള്ള ഉപാധിയാക്കിയ നമ്മുടെ രാഷ്ട്രീയ നേതൃത്വം മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിക്കുമോ എന്ന് കണ്ടറിയണം. നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചവനെ നമുക്ക് വായിച്ചറിവ് മാത്രമെയുള്ളു, നമുക്ക് അത് പൊള്ളുന്ന അനുഭവമാണ്.
ഇന്നലെ ചാനൽ ചർച്ചയിൽ മുതിർന്ന പാർലമെന്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞത്, കോവിഡ് വൈറസിന്റെ ആദ്യഘട്ടത്തിൽ തന്നെ പാർലമെന്റിലെ വിവിധ കമ്മിറ്റികളിലെയും മറ്റു മുതിർന്ന ആരോഗ്യ പ്രവർത്തകരുടെയും, വിവിധ രംഗത്തെ വിദഗ്ധരും ഉൾപ്പെട്ട കമ്മിറ്റിയുടെ ആദ്യ യോഗത്തിലെ മുഖ്യ തീരുമാനം രാജ്യത്തെ ആശുപത്രികൾക്ക് വേണ്ടുന്ന ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള പ്ലാന്റുകൾ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കുക എന്നുള്ളതായിരുന്നു. പകരം നടപ്പാക്കിയത് പുതിയ പാർലമെന്റ് മന്ദിരം, ഇന്ത്യ ഗേറ്റിന് സമീപത്ത് സെന്റ്ട്രൽ വിസ്ത അവന്യൂ എന്നിവയാണ്, ഇപ്പോഴും രാപകലില്ലാതെ ജോലിയും നടക്കുന്നു. ആശുപത്രികളിൽ മതിയായ ഡോക്ടർമാരില്ല, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ കുറവ് മാത്രമല്ല, മൃതശരീരങ്ങൾ അഴുകാതെ സൂക്ഷിക്കാനുള്ള മോർച്ചറികളും ഇല്ല. ഈ റിപ്പോർട്ട് തയാറാക്കുന്പോഴും രാജ്യതലസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി തുടരുകയാണ്.
ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച രോഗികളെ നേരിൽ കാണാൻ ബന്ധുക്കളെ അനുവദിക്കാറില്ല. ഐസിയു വാർഡിന് വെളിയിൽ ആകുലതയോടെ കാത്തുനിൽക്കുന്ന ബന്ധുക്കൾക്ക് പലപ്പോഴും രോഗികളുടെ അവസ്ഥകൾ അറിയാൻ മലയാളികളായ നഴ്സുമാരാണ് ആശ്രയം. എല്ലാ ആശുപത്രികളിലും മലയാളി നഴ്സുമാർ ഉള്ളതാണ് പല രോഗികളുടെയും ആശ്വാസം. അൽപം മനുഷ്യത്വത്തോടെ പെരുമാറുന്നത് ഇവർ മാത്രമാണ്. രോഗിയുടെ മൊബൈൽ ഫോണ്, പഴ്സ് എന്നിവ ബന്ധുക്കളെ ഏൽപിക്കാൻ വാർഡിന് പുറത്തേയ്ക്ക് കൊടുത്തുവിട്ടാൽ രോഗി മരിച്ചു എന്നാണർത്ഥം. രോഗിയെ ബെഡിൽ നിന്നും മാറ്റാൻ ബന്ധുക്കളുടെ സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നു. മരിച്ച ഉടനെ രോഗിയുടെ വായും, ചെവിയും, മൂക്കും കട്ടിയുള്ള വായുകടക്കാത്ത പ്ലാസ്റ്റിക് ടേപ്പ് ഒട്ടിക്കും. പിന്നെ വായു കടക്കാത്ത, വെള്ളം കടക്കാത്ത പ്ലാസ്റ്റിക് ബോഡി ബാഗിൽ പൊതിയുന്നു, രണ്ടോ മൂന്നോ കോട്ടിംഗിനുശേഷം തുണികൊണ്ട് പൊതിയുന്നു. പേരും നന്പറും തിരിച്ചറിയൽ രേഖകളും രേഖപ്പെടുത്തിയ ശേഷം മോർച്ചറിയിലേക്കോ, ആശുപത്രിയുടെ ഇടനാഴികളിലേക്കോ മാറ്റുന്നു.
ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ്സ്റ്റാഫുമാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അടുത്തുള്ള പൊതു ശ്മശാനത്തിലെ ഒഴിവ് അനുസരിച്ച് അവർ പറയുന്ന ചുടുകാട്ടിലെത്തണം. ശരീരവും കണ്ണും മൂടുന്ന പ്ലാസ്റ്റിക് ഏപ്രണ് അണിഞ്ഞ് മൂന്ന് ബന്ധുക്കൾക്ക് ദൂരെ നിന്നും കാണാൻ സാധിക്കും. മൃതദേഹങ്ങൾ സ്വന്തം നിലയിൽ കൊണ്ടുപോകാനോ, മതാചാര പ്രകാരമുള്ള സംസ്കാരമോ അനുവദിക്കില്ല. ചുടുകാട്ടിൽ നിന്നും മൃതദേഹം സംസ്കരിച്ചതിന്റെ അടുത്ത ദിവസം ഭസ്മം അടങ്ങിയ കലശം ശേഖരിക്കാനും തങ്ങളുടെ മതാചാര പ്രകാരം സംസ്കരിക്കാനും സാധിക്കും. കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച സന്നദ്ധ പ്രവർത്തക ഡോ. രമ എസ് രാഷ്ട്രദീപികയോട് പറഞ്ഞു.
റിപ്പോർട്ട്: ജോണ് മാത്യു