ന്യൂജേഴ്സിയിൽ മരണം ആയിരം കവിഞ്ഞു, കൂടുതല്‍ വെന്‍റിലേറ്ററുകള്‍ക്ക് ആവശ്യം, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
Tuesday, April 7, 2020 8:51 PM IST
ന്യൂജേഴ്‌സി: കോവിഡ് 19-ന്‍റെ തേര്‍വാഴ്ചയില്‍ സംസ്ഥാനത്ത് മരണം നാലക്കത്തിലേക്ക് കടന്നു. വൈറസില്‍ നിന്നുള്ള മരണം 1,003 ആയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി മര്‍ഫി പ്രഖ്യാപിച്ചു. പോസിറ്റീവ് ടെസ്റ്റുകള്‍ 41,090 ആയി ഉയര്‍ന്നു. ഗുരുതര രോഗികള്‍ക്കായി ദേശീയ സംഭരണശാലയില്‍ നിന്നും 500 വെന്‍റിലേറ്ററുകള്‍ കൂടി സംസ്ഥാനത്തിനു ലഭിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 1,350 വെന്‍റിലേറ്ററുകള്‍ ന്യൂജേഴ്‌സിയിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെയര്‍ഹൗസിലുള്ള നിരവധി മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല, ഇവയ്ക്ക് കാര്യമായ അറ്റകുറ്റപ്പണി ആവശ്യമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

വൈറസിനെതിരായ പോരാട്ടം 10 ദിവസം പിന്നിലാണെങ്കിലും പോരാട്ടം തുടരുന്നതിനാല്‍ 1,680 മൃതദേഹങ്ങള്‍ സംഭരിക്കാന്‍ ശേഷിയുള്ള 20 റഫ്രിജറേറ്റഡ് ട്രക്കുകള്‍ കൂടി ന്യൂജേഴ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം മരണങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ന്യൂജേഴ്‌സി ആക്ടിംഗ് സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് പാട്രിക് കല്ലഹനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 ഉള്ള 6,390 രോഗികളാണ് ന്യൂജേഴ്‌സിയില്‍ തിങ്കളാഴ്ച രാവിലെ ഉള്ളതെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി പറഞ്ഞു. ഇവരില്‍ 1,505 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും അവര്‍ വെളിപ്പെടുത്തി.

രോഗികളുടെ ഒഴുക്ക് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പോപ്പ്അപ്പ് ഫീല്‍ഡ് ഹോസ്പിറ്റല്‍ തിങ്കളാഴ്ച സിക്കോക്കസിലെ മെഡോലാന്‍ഡ് എക്‌സ്‌പോസിഷന്‍ സെന്‍ററില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മറ്റു രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ കൂടി ഉടന്‍ നിര്‍മിക്കും. ഏപ്രില്‍ 8 ന് എഡിസണിലെ ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ ആൻഡ് എക്‌സ്‌പോസിഷന്‍ സെന്‍ററിലും ഏപ്രില്‍ 14 ന് അറ്റ്‌ലാന്‍റിക് സിറ്റി കണ്‍വന്‍ഷന്‍ സെന്‍ററിലും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈറസിനെതിരെ പോരാടുന്നതിന് ന്യൂജേഴ്‌സിയുടെ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാവുമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി മുന്നറിയിപ്പു നല്‍കി.

യാത്ര ആവശ്യമില്ലെങ്കില്‍ സാമൂഹിക അകലം പാലിക്കാതെ വീട്ടില്‍ തന്നെ തുടരുക. റംസണിലെ പിങ്ക് ഫ്‌ലോയിഡ് കവര്‍ ബാന്‍ഡ് ഗാനമേള തടയാനെത്തിയ പോലീസിനെ "എഫ്‌ പോലീസ്', 'നാസി ജര്‍മ്മനിയിലേക്ക് സ്വാഗതം' എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചവര്‍ രാജ്യവിരുദ്ധരാണെന്നും അവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

റംസണ്‍ സംഭവത്തില്‍, ആതിഥേയനായ ജോണ്‍ മാല്‍ഡ്ജിയാനെതിരേ അശ്രദ്ധമായ അപകടം, ക്രമക്കേടല്ലാത്ത പെരുമാറ്റം, അടിയന്തര ഉത്തരവുകള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവ ചുമത്തി കേസ് എടുക്കുമെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. വുഡ് ലെയ്‌നിനടുത്തുള്ള ബ്ലാക്ക്‌പോയിന്‍റ് റോഡിലുള്ള ഒരു വീടിന്‍റെ പുല്‍ത്തകിടിയില്‍ 30 പേരുടെ കൂട്ടായ്മയും പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ സംസ്ഥാനത്തെ മറ്റുള്ളവര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നു വ്യക്തമാക്കണമെന്നും ആക്ടിംഗ് സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് പാട്രിക് കല്ലഹന്‍ പറഞ്ഞു.

'അത്തരമൊരു സമ്മേളനത്തിലെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് വെന്‍റിലേറ്റര്‍ ലഭിക്കാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാമെന്ന് ഓര്‍ക്കണം,' കൊറോണ വൈറസ് പകരാനുള്ള സാധ്യതയെക്കുറിച്ച് കല്ലഹന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം കോവിഡ്-19 പോസിറ്റീവ് ടെസ്റ്റുകള്‍ 41,090 ആയി ഉയര്‍ന്നതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്തിന്‍റെ കൊറോണ വൈറസ് ഉത്തരവുകള്‍ ലംഘിച്ച് കണ്ടെത്തിയ 44 ബിസിനസുകള്‍ പോലീസുകാര്‍ അടച്ചതായും 800 ലധികം സമന്‍സുകള്‍ പുറപ്പെടുവിച്ചതായും ന്യൂവാര്‍ക്ക് പോലീസ് അറിയിച്ചു. 'നിങ്ങള്‍ അത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍, കുറഞ്ഞത് 10,000 ഡോളര്‍ വരെ പിഴയും 18 മാസം വരെ തടവും അനുഭവിക്കേണ്ടിവരും - മര്‍ഫി ഓര്‍മിപ്പിച്ചു. വീടിനുള്ളില്‍ തന്നെ തുടരാനുള്ള ഉത്തരവുകള്‍ അവഗണിക്കുകയും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുകയും ചെയ്യുന്ന ആളുകളെ പോലീസ് തുടര്‍ന്നും തടയും.

ഞായറാഴ്ച മുതല്‍ ന്യൂവാര്‍ക്ക്, ലാഗ്വാര്‍ഡിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഈ നീക്കം തങ്ങളുടെ തൊഴിലാളികളെ സുരക്ഷിതമാക്കുമെന്നും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും എയര്‍ലൈന്‍ പറയുന്നു. അടുത്ത മൂന്ന് ആഴ്ചയെങ്കിലും ന്യൂവാര്‍ക്കില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ ഒരു ദിവസം 139 ല്‍ നിന്നു വെറും 15 ആയി കുറയ്ക്കും, ലാഗ്വാര്‍ഡിയയില്‍ നിന്നുള്ള 18 പ്രതിദിന ഫ്‌ളൈറ്റുകള്‍ രണ്ടായി ചുരുക്കും. ജോലി ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ക്ക് ശമ്പളം തുടരുമെന്നും അവരുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നും യുണൈറ്റഡ് എയർലൈൻസ് പറയുന്നു.

അതേസമയം, അടുത്തയാഴ്ച "പേള്‍ ഹാര്‍ബര്‍ നിമിഷം' നേരിടേണ്ടിവരുമെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ രാജ്യത്തെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്‍റണി ഫൗസി ആഡംസിന്‍റെ പ്രസ്താവനയോട് യോജിച്ചു. വരുന്ന ആഴ്ച ബുദ്ധിമുട്ടാണെന്ന് പറഞ്ഞ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എന്നിരുന്നാലും, "തുരങ്കത്തിന്‍റെ അറ്റത്ത് ഒരു വെളിച്ചമുണ്ട്' എന്നു പ്രതീക്ഷ പുലര്‍ത്തി.

കോവിഡ് 19 നു സാധ്യമായ പരിഹാരമായി മലേറിയ വിരുദ്ധ മരുന്ന് ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുണ്ടായിട്ടും കൊറോണ വൈറസിനെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പരീക്ഷിക്കാന്‍ ട്രംപ് അമേരിക്കക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു നീക്കം ന്യൂജേഴ്‌സി സംസ്ഥാനത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. 29 മില്യണ്‍ ഡോസുകള്‍ അമേരിക്കയിലുടനീളം വിതരണം ചെയ്യാന്‍ തന്‍റെ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ മര്‍ഫി വ്യക്തമാക്കി. തങ്ങളുടെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തിനാണ് വരും ദിവസങ്ങളില്‍ മുന്‍ഗണന നല്‍കുന്നതെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ ഭവന വിപണിയെയും കൊറോണ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഭവന വില്‍പ്പന ഗണ്യമായി കുറയുകയും വിലകളില്‍ ഇപ്പോള്‍ നേരിയ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. റിയല്‍എസ്‌റ്റേറ്റ് മാര്‍ക്കറ്റ് ഇപ്പോള്‍ ന്യൂജേ്‌സിയില്‍ സ്തംഭനാവസ്ഥയിലാണ്. മൊറട്ടോറിയം നടപ്പിലാക്കുകയും ഫ്രെഡി മാക്, ഫാനി മേ, ഫെഡറല്‍ ഹൗസിംഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്എച്ച്എ) എന്നിവരുടെ മോര്‍ട്ട്‌ഗേജില്‍ കുറഞ്ഞ പേയ്‌മെന്‍റുകള്‍ മാത്രം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് മോര്‍ട്ട്‌ഗേജ് വ്യവസായത്തിനും ഭവന മാര്‍ക്കറ്റിനും സംസ്ഥാനത്ത് വിനാശമുണ്ടായേക്കുമെന്നാണ് സൂചന.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഫെഡറല്‍ റിസര്‍വ് രണ്ട് ശതമാനം പലിശ നിരക്ക് അടിയന്തരമായി വെട്ടിക്കുറച്ചിരുന്നു. ഇത് ട്രഷറി ബോണ്ടുകളുടെ വരുമാനം ഏകദേശം പൂജ്യം ശതമാനമാക്കി. കൂടാതെ, ഓഹരിവിപണി തകര്‍ച്ച പലിശനിരക്കിലും സ്വാധീനം ചെലുത്തും. എന്നിരുന്നാലും, സ്‌റ്റോക്കുകളും ബോണ്ടുകളും തമ്മിലുള്ള ഈ വിപരീത ബന്ധം ഉറച്ചുനില്‍ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

വീട്ടിലിരിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുന്നതിനായി ആമസോണും എച്ച്ബിഒയും രംഗത്ത് വന്നിട്ടുണ്ട്. സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവല്‍ ആമസോണില്‍ സൗജന്യമായി സ്ട്രീം ചെയ്യും. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നതനുസരിച്ച്, പ്രൈം വീഡിയോ അവതരിപ്പിക്കുന്ന എസ്എക്‌സ്എസ്ഡബ്ല്യു 2020 ഫിലിം ഫെസ്റ്റിവല്‍ 10 ദിവസത്തേക്ക് സ്ട്രീം ചെയ്യാന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ അനുവദിക്കും. ആമസോണ്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും, പ്രൈം അംഗത്വം ഇല്ലാത്തവര്‍ക്കുപോലും ഇവന്‍റ് സൗജന്യമായി ആസ്വദിക്കാം. ജഡ് അപ്പറ്റോവിന്‍റെ കിംഗ് ഓഫ് സ്റ്റാറ്റന്‍ ഐലന്‍റ്, കുമൈല്‍ നഞ്ചിയാനിയുടെ റോംകോം ദി ലവ്‌ബേര്‍ഡ്‌സ്, പിങ്ക് സ്‌കൈസ് എഹെഡ്, ബാഡ് ട്രിപ്പ് എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചിത്രങ്ങളാണ്.

എച്ച്ബിഒ 'ദി സോപ്രാനോസ്,' "ദി വയര്‍,' എന്നിവ ഉള്‍പ്പെടെ കൂടുതല്‍ പ്രൈം പരമ്പരകള്‍ സൗജന്യമാക്കി. ഏപ്രില്‍ 3 (വെള്ളി) മുതല്‍, പ്രീമിയം കേബിള്‍ നെറ്റ്‌വര്‍ക്ക് അതിന്‍റെ ഏറ്റവും ജനപ്രിയമായ ചില സീരീസുകളുടെ എല്ലാ എപ്പിസോഡുകളും വരിക്കാരല്ലാത്തവര്‍ക്ക് സൗജന്യമാക്കുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത കാഴ്ചക്കാര്‍ക്ക് അപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ വഴി ഇതു കാണാന്‍ കഴിയും.

റിപ്പോർട്ട്: ജോര്‍ജ് തുമ്പയില്‍