ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയും കൗമാരം... പക്ഷേ, ഐശ്വര്യ ചുവടുവയ്ക്കുകയായിരുന്നു പുതിയ ഐശ്വര്യങ്ങളിലേക്ക്. ആ നൃത്തച്ചുവടുകൾ ഇപ്പോൾ നേട്ടങ്ങളുടെ പടികൾ കയറി കലാജീവിതത്തെ ഐശ്വര്യപൂർണമാക്കിക്കൊണ്ടിരിക്കുന്നു.
സമൂഹത്തിന്റെ താഴെത്തട്ടിൽനിന്നാണ് എന്റെ വരവ്. ബാല്യം ഒട്ടും ആകർഷകമായിരുന്നില്ല. വീട്ടുജോലികൾക്കുപോയും വീടുകൾ കയറിയിറങ്ങി ചെടിത്തൈകൾ വിറ്റുമൊക്കെ എനിക്ക് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന അമ്മയുടെ ചിത്രം ഇന്നും മായാതെ ഒാർമയിലുണ്ട്- കേരള കലാമണ്ഡലം യുവപ്രതിഭാ പുരസ്കാരജേതാവ് ഐശ്വര്യ പറഞ്ഞുതുടങ്ങി.
ഒന്നുമില്ലായ്മയിൽനിന്ന്
തുടക്കം ബിഗ് സീറോയിൽനിന്നാണ്! എന്നാൽ, അന്നത്തെ കഷ്ടപ്പാടുകൾ ഇന്നു സന്തോഷങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ കേരള കലാമണ്ഡലത്തിന്റെ യുവപ്രതിഭാ പുരസ്കാരം എന്നെ തേടിയെത്തി. മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും പെർഫോർമിംഗ് ആർട്സിൽ എംഫിലും നേടാനായി.
യുജിസി നെറ്റ് വിജയിച്ച ശേഷം ഇപ്പോൾ ഡോക്ടറൽ ബിരുദത്തിനായുള്ള ഗവേഷക വിദ്യാർഥിനിയായി കലാമണ്ഡലം കല്പിത സർവകലാശാലയിൽ പഠിക്കുന്നു. കൂടാതെ പട്ടാമ്പിയിൽ ഒരു നൃത്തപരിശീലന വിദ്യാലയം നടത്തിവരുന്നു. എന്റെ ബാല്യ-കൗമാര കാലത്തെ സാഹചര്യങ്ങൾ വച്ചു നോക്കിയാൽ സ്വപ്നം കാണാൻ പോലും കഴിയാത്ത സന്തോഷങ്ങളിലൂടെയാണ് ഇപ്പോൾ ജീവിതം ചുവടുവയ്ക്കുന്നത്.
മോഹിനിയാട്ടം
കേരളത്തിന്റെ തനത് ക്ലാസിക് നൃത്തരൂപമാണ് മോഹിനിയാട്ടം. പക്ഷേ, ആ ചുവടുകൾ സമൂഹനന്മയ്ക്കു വേണ്ടിയായിരിക്കണമെന്നു ഞാൻ കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലെങ്കിൽ കലാരൂപങ്ങൾ വ്യർഥമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാൾ രാമവർമ രാജാവിന്റെ കാലത്തു പുത്തൻ ഉണർവ് ലഭിച്ച ലാസ്യ-ലാവണ്യ സമ്പന്നമായ ആവിഷ്കാര കലയിൽ, സാമൂഹിക നന്മകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ധാരാളം പരിഷ്കാരങ്ങൾക്കു സാധ്യതകളുണ്ട്.
സ്കൂളിൽ കലാതിലകം
പഠിപ്പിനൊപ്പം പാട്ടും കവിതയെഴുത്തും നാടകാഭിനയവും മോഹിനിയാട്ടവും എന്റെ കൂടെയുണ്ടായിരുന്നു. ചുവടുകൾ വപ്പിച്ച്, നാട്യകലയുടെ ബാലപാഠം പഠിപ്പിച്ചത് അമ്മതന്നെ. അമ്മയുടെ അമ്മ (അമ്മമ്മ) ഒരു തിരുവാതിരകളി നർത്തകിയായിരുന്നു. വലിയ വീടുകളിൽ പോയി അമ്മമ്മ തിരുവാതിരകളി പഠിപ്പിച്ചിരുന്നു. ആ ചോരയാണ് എന്റെ സിരകളിൽ ഒഴുകുന്നതെന്ന് അമ്മ ചിലപ്പോൾ എന്നെ ഓർമിപ്പിക്കാറുണ്ട്.
അമ്മയുടെ വാക്കുകൾ എനിക്കു പ്രചോദനമായി. അമ്മയിൽനിന്നു നൃത്ത പരിശീലനം പതിവായുണ്ടായിരുന്നതിനാൽ, കലോത്സവങ്ങളിൽ സജീവമായി. സ്കൂൾ, ഉപജില്ല, റവന്യു ജില്ലാമത്സരങ്ങളിൽ പങ്കെടുത്തു. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂൾ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.
കലാമണ്ഡലത്തിൽ കവിതയെഴുത്ത്
ഏഴാം ക്ലാസ് മുതൽ പഠനം കേരള കലാമണ്ഡലത്തിലായി. താമസവും അവിടെത്തന്നെ. അക്കാലങ്ങളിൽ കവിതയെഴുതണമെന്നു തോന്നി. കുട്ടിക്കാലത്തുതന്നെ പെറ്റമ്മയിൽനിന്നു പിരിഞ്ഞു താമസിക്കുന്നവരുടെ ദുഃഖം എന്നെ വല്ലാതെ അലട്ടി. എന്റെയും അവസ്ഥ അതായിരുന്നല്ലോ. ഞാൻ കുറെ കവിതകളെഴുതി.
കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസികയായ "കേളി'യിൽ അതിലൊന്ന് അച്ചടിച്ചുവന്നു. എനിക്കു മാത്രമല്ല, സഹപാഠികൾക്കെല്ലാം കൂടുതൽ എഴുതാൻ ആവേശം നൽകി. "സുനാമി' എന്ന ആ കവിത പല സദസുകളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ വരികൾ എനിക്കു കുറെ സമ്മാനങ്ങളും നേടിത്തന്നു.
പ്രമേയങ്ങളെല്ലാം ജനനന്മയ്ക്ക്
2018ലെ പ്രളയകാലത്ത് ആവിഷ്കാരകലയെ ശാന്തി സന്ദേശമെത്തിക്കാനാണ് ഞാൻ പ്രയോജനപ്പെടുത്തിയത്. അനവധി വേദികളിൽ മോഹിനിയാട്ട ചുവടുകളിലൂടെ ജനനന്മയ്ക്ക് ഉപകാരപ്പെടുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു.
രണ്ടാം പ്രളയവും തുടർന്നെത്തിയ മഹാമാരിയും നാട്ടിൽ അശാന്തി പരത്തിയപ്പോൾ, ഇതു കൂടുതൽ പ്രയോജനപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയുടെ പുതുമകളിൽ ചാലിച്ചൊരുക്കിയ അവതരണങ്ങൾക്കു ഗാനങ്ങളെഴുതിയും സംഗീതം ചിട്ടപ്പെടുത്തിയും പൊതുവേദികൾ ഒരുക്കിയും നിരവധി സഹൃദയർ സഹകരിച്ചു.
മഹാമാരിക്കെതിരേ
ഇരുണ്ട കോവിഡ് കാലത്തു പ്രത്യാശയുടെ പ്രകാശം പരത്താൻ, പ്രശസ്ത നാടകകൃത്ത് കരിവെള്ളൂർ മുരളിയുടെ "വരിക വീണ്ടും' എന്നു തുടങ്ങുന്ന വരികൾക്കു നൃത്താവിഷ്കാരം ഒരുക്കി.
കോവിഡ് വ്യാപനം പരിമിതപ്പെടുത്താനും മാരക വൈറസിനെ നേരിടാൻ പൊതുജനങ്ങളെ തയാറാക്കാനുമായിരുന്നു Stay-home-stay-safe എന്ന ഈ നൃത്തഭാഷ്യം. മഹാമാരി സ്തംഭിപ്പിച്ച തൊഴിൽ മേഖലയിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്കൊരു കൈത്താങ്ങായി ഈ പരിപാടി മാറി.
പ്രകൃതിയെ വീണ്ടെടുക്കാൻ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ പ്രശസ്ത കാവ്യത്തിനു നൃത്തരൂപം ചിട്ടപ്പെടുത്തി പല വേദികളിലും ചുവടുവച്ചു. മനുഷ്യന്റെ പ്രകൃതമാണ് പ്രകൃതിയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശ്യം.
"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി...' എന്നു തുടങ്ങുന്ന കവിതയുടെ സന്ദേശം സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണ്. കവിത ഞാൻതന്നെ പാടി നൃത്തം ചവിട്ടുകയായിരുന്നു. അടച്ചുപൂട്ടൽ കാലത്തെ പരിമിതിക്കുള്ളിൽനിന്നു കൊണ്ടായിരുന്നു അവതരണങ്ങൾ.
ഇന്നോ നീ സുമംഗലി
ചലച്ചിത്ര അഭിനേതാവും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെ "ഇന്നോ നീ സുമംഗലി' എന്ന പ്രശസ്ത കവിതയ്ക്കു മോഹിനിയാട്ടത്തിൽ ആവിഷ്കാരം ഒരുക്കി നിരവധി വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കോവിഡനന്തര കാലത്തെ ഒരു വലിയ നേട്ടമായി കരുതുന്നു.
അന്ധവിശ്വാസങ്ങൾക്കും കൊടിയ ജീവിത ദുരവസ്ഥകൾക്കുമെതരേ പോരാടിയ പ്രേംജിക്കുള്ളൊരു ശ്രദ്ധാഞ്ജലിയാണ് ഈ നൃത്തഭാഷ്യം.
ഫെല്ലോഷിപ്പ് അധ്യാപിക
നമ്മുടെ കലാപൈതൃകം പരിപോഷിപ്പിക്കുക, എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളർത്തുക മുതലായ ലക്ഷ്യങ്ങളോടെ കേരള സാംസ്കാരിക വകുപ്പ് 2019 മുതൽ നടത്തുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ആഹ്ലാദം പകരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അധ്യാപികയായിട്ടാണ് പ്രവർത്തനം.
മോഹിനിയാട്ടത്തെ വളരെ ലളിതമായി ആവിഷ്കരിക്കാനും സാധാരണക്കാർക്കു പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. മോഹിനിയാട്ട ചുവടുകളുമായി രാജ്യത്തിന്റെ തലസ്ഥാനത്തും (Commonwealth Games Inaugural Ceremony), വിദേശ രാജ്യങ്ങളിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും വജ്രജൂബിലി ഫെലോഷിപ്പ് പോലെയുള്ളൊരു ജനകീയ പദ്ധതിയുടെ ഭാഗമാകുന്നതിലാണ് കൂടുതൽ സന്തോഷം തോന്നുന്നത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കു കിഴക്കുള്ള ഓങ്ങല്ലൂരാണ് ജന്മദേശം. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ, അമ്മയുടെ കുടുംബമാണ് അഭയം നൽകിയത്. എന്നെപ്പോലെ, വളരെ സാധാരണ കുടുംബത്തിലെ അംഗമായ റഫീഖ് അമനാണ് ഭർത്താവ്. അദ്ദേഹം വിഭാവനം ചെയ്തതാണ് എന്റെ മികച്ച ചില രംഗാവതരണങ്ങൾ. ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റിച്ചുവും സാൻവിയും ഞങ്ങളുടെ മക്കൾ.
വിജയ് സിയെച്ച്